പനിയ്ക്ക് പിന്നാലെ ഭീതിപടർത്തി കോളറ പടരുന്നു. പത്തനംതിട്ടയിൽ ഒരു മരണം സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് രോഗം ബാധിച്ചു. നിരവധി പേർക്ക് രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോളറയുടെ കാരണങ്ങളും പ്രതിവിധികളുമാണ് ഇന്നത്തെ ഹെൽത്ത് സെഗ്മെന്റിൽ.
വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചെറുകുടലിനെ ബാധിക്കുന്ന അണുബാധയാണ് രോഗം. രോഗബാധിതനായ വ്യക്‌തിയുടെ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ ആണ് ബാക്‌ടീരിയ ഉള്ളിലെത്തുന്നത്. ഛർദിയും വയറിളക്കവുമാണു പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ പനിയും തലവേദനയും അനുഭവപ്പെടാം. ഭക്ഷണവും വെളളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിലൂടെ രോഗം തടയാം.
അതിസാരം ബാധിച്ച് ശരീരത്തിൽനിന്നു ജലം, ലവണങ്ങൾ, എന്നിവ അമിതമായി നഷ്‌ടപ്പെടുന്നതാണ് ഗുരുതരാവസ്ഥയുണ്ടാക്കുന്നത്. ഇതൊഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, ഒആർഎസ് മിശ്രിതം എന്നിവ നൽകാം. ഒപ്പം എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം.