കർക്കടകം രാമായണപാരായണത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ മാസം കൂടിയാണ്. കർക്കിടകമാസത്തിൽ ചെയ്യുന്ന ദേഹരക്ഷ വർഷം മുഴുവൻ ആരോഗ്യത്തിന് സംരക്ഷണമേകുമെന്നാണ് ആയുർവേദം വ്യക്തമാക്കുന്നത്. കർക്കിടക ദേഹരക്ഷയിൽ പ്രഥമസ്ഥാനം ഒൗഷധകഞ്ഞിക്ക് തന്നെയാണ്.
തൃപ്പുണിത്തുറ ആയുർവേദ കോളജിലെ മരുന്ന് നിർമാണകേന്ദ്രത്തിൽ തയാറാകുന്നത് കർക്കിടക ഒൗഷധ കഞ്ഞി. മുക്കുറ്റി, കറുക,തിരുതാളി, അടക്കം ദശപുഷ്പങ്ങളും, വാതഹരങ്ങളായ കുറുന്തോട്ടി, കരുനൊച്ചി എന്നിവയുടെയെല്ലാം സത്ത കലക്കിയ വെള്ളത്തിലാണ് ഞവരയരിയും, ഉലവയും വേവിച്ച് കഞ്ഞി തയാറാക്കുന്നത്. സസ്യങ്ങൾക്ക് ഒൗഷധഗുണം കൂടുന്ന മാസം കൂടിയാണ് കർക്കടകം. അതിനാലാണ് ഇത്രയധികം സസ്യങ്ങളുടെ സത്ത് കലർത്തുന്നത്. ദഹനശക്തി വർധിപ്പിക്കാൻ ഇതിലും വലിയ ഒൗഷധമില്ല.
ദഹനശേഷി വർധിപ്പിച്ച് പൂർവ കർമം നടത്തിയ ശേഷമാണ് കർക്കിടകത്തിലെ പഞ്ചകർമ ചികിത്സ നടത്തേണ്ടത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കർക്കിടകമാസത്തിലെ ചികിത്സകൾ ഉത്തമം.
കർക്കിടക ചികിത്സാബോധവത്കരണത്തിന്റെ ഭാഗമായാണ് പുറത്ത് നിന്നെത്തുന്നവർക്കും കർക്കിട ഒൗഷധ കഞ്ഞി ലഭ്യമാക്കാൻ തൃപ്പുണിത്തുറ ആയുർവേദ കോളജ് അധികൃതർ തീരുമാനിച്ചത്. കർക്കിടക മാസം മുഴുവൻ ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെയെത്തുന്നവർക്ക് ഈ ഒൗഷധ കഞ്ഞിയുടെ രുചിയും ഗുണവും അനുഭവിച്ചറിയാം.