ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്ത് 21.2 കോടി പേർക്ക് പ്രതിവർഷം മലേറിയ ബാധിക്കുന്നുണ്ട്. അതുവഴി കൊല്ലപ്പെടുന്നതാകട്ടെ 4.29 ലക്ഷം പേരും. കൊതുകു പരത്തുന്ന ഈ മാരകരോഗത്തിലൂടെ ജീവൻ നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും കുട്ടികളുമാണ്. ആഫ്രിക്കയിലാണ് മലേറിയ മരണങ്ങളിലേറെയും. അനോഫിലിസ് ഗാംബി കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. രോഗബാധിതരെ കടിക്കുന്നതിലൂടെ അവരുടെ രക്തത്തിൽ നിന്ന് മലേറിയ രോഗാണുക്കൾ കൊതുകിലേക്കും കടക്കുന്നു. അത് അനോഫിലിസിന്റെ ഉമിനീരിൽ കലരും. പിന്നീട് ഇവ കടിക്കുന്നവരിലേക്ക് ഉമിനീർ വഴി മലേറിയരോഗാണുക്കളെത്തുകയും ചെയ്യും.
എത്രയേറെ ശ്രമിച്ചിട്ടും ഈ കൊതുകുകളെ വരുതിയിലാക്കാൻ ആരോഗ്യവിദഗ്ധർക്കും സാധിച്ചിട്ടില്ല. അതിനു കാരണം ഓരോ തവണ ഇവയെ ഒതുക്കാനായി നടത്തുന്ന പദ്ധതികളെയും മറികടക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതാണ്. സാധാരണ ഗതിയിൽ കൊതുകുനാശിനിയടിച്ച വലകൾക്കുള്ളിൽ കഴിയുകയാണ് ആഫ്രിക്കയിലും മറ്റും ഈ കൊതുകിന്റെ കടിയേൽക്കുന്നത് തടയാനായി ചെയ്യുന്നത്. രാത്രിയിൽ പുറത്തിറങ്ങിയാൽ പട്ടിണിയാകുമെന്ന് അനോഫിലിസ് കൊതുകുകൾക്ക് വ്യക്തമാകുകയും ചെയ്തു. അതോടെ അവ പുതിയ ജീവിതരീതിയിലേക്കു മാറി. അതിരാവിലെ മുതൽ സന്ധ്യ വരെയാക്കി ‘ഇര തേടൽ’. ആ സമയത്താകട്ടെ ജനം വലയ്ക്കു പുറത്തുമായിരിക്കും. പാടങ്ങളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലുമൊക്കെ പണിയെടുക്കുന്നവരെ അങ്ങനെയാണ് ‘മലേറിയ കൊതുകുകൾ’ ലക്ഷ്യമിട്ടു തുടങ്ങിയത്.
ഇങ്ങനെ പ്രതിരോധത്തിനായൊരുക്കുന്ന ഓരോ മാർഗവും മറികടന്നുള്ള കൊതുകുമുന്നേറ്റത്തിന് തടയിടാൻ പുതിയ കെണിയൊരുക്കുകയാണ് ഗവേഷകർ. യൂണിവേഴ്സിറ്റി ഓഫ് നോത്ര് ദാമിലെ ഗവേഷകരാണ് പുതിയ വഴി കണ്ടെത്തിയത്. സംഗതി തികച്ചും ലളിതം. കൊതുകുകളെ പത്തു മിനിറ്റു നേരം കനത്ത പ്രകാശം ഏൽപിക്കുക. അതുവഴി അവയ്ക്ക് പറക്കാനുള്ള വഴി കണ്ടെത്താനാകാതെ വരും. അതായത് ലക്കുകെട്ട് ആകെ ‘കിറുങ്ങിപ്പോയ’ അവസ്ഥ. ഇത്തരത്തിൽ ഇവയുടെ അടിസ്ഥാന സ്വാഭാവത്തിൽ മാറ്റം വരുത്താനുള്ള ‘സോഴ്സ്’ ആയി പ്രകാശത്തെ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്.