മുന്നിലിരിക്കുന്ന അക്ഷരമാല നോക്കി കഷ്ടപ്പെട്ട് അക്ഷരങ്ങൾ പെറുക്കിയെടുത്ത് സി എ റ്റി .. ക്യാറ്റ് എന്നു വായിച്ചു തോമസ്. വെരിഗുഡ് സർ.. കെയർഗിവറുടെ അഭിനന്ദനം തോമസില്‍ പ്രത്യേകിച്ചൊരു വികാരവുമുണ്ടാക്കിയ മട്ടില്ല. ഒരിക്കൽ, യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദ ക്ലാസ്സുകളിൽ തിങ്ങി നിന്ന അധ്യാപകനായിരുന്നു അദ്ദേഹം വാര്‍ധക്യത്തിൽ തലച്ചോറിലെ ഓര്‍മകളുടെ ദീപങ്ങളെല്ലാം ഒന്നൊഴിയാതെ അണഞ്ഞ്, ആ കൂരിരുട്ടിൽ അക്ഷരങ്ങളെ പെറുക്കിയെടുക്കാൻ പ്രയാസപ്പെടുന്നു.
ഷർട്ടിന്റെ ബട്ടണിടുമ്പോൾ കയറിയിറങ്ങിപ്പോകുന്നതും പുതിയ പരിചയക്കാരെ ഓര്‍ത്തെടുക്കാൻ പ്രയാസം വരുന്നതുമൊക്കെ വീട്ടുകാർ ശ്രദ്ധിക്കാതിരുന്നില്ല. അതേ സമയം പണ്ടു പഠിപ്പിച്ച കുട്ടികളുടെയെല്ലാം വീട്ടുവിശേഷങ്ങൾ പോലും മനഃപാഠമായിരുന്നു. അതുകൊണ്ട് പ്രായത്തെ പഴിപറഞ്ഞതല്ലാതെ ഡോക്ടറെ കാണാൻ തോമസ് തയാറായില്ല. ഒരു ദിവസം പെൻഷൻ വാങ്ങാൻ പോയയാൾ വഴിയറിയാതെ ട്രഷറിയുടെ മുന്നിൽ നിൽക്കുന്നത് പരിചയക്കാർ കണ്ടു. അങ്ങനെയാണ് ന്യൂറോളജിസ്റ്റിനെ കാണുന്നതും അൽസ്ഹൈമര്‍ രോഗമാണെന്നു തിരിച്ചറിയുന്നതും..
ഇത് തോമസിന്റെ മാത്രം അനുഭവമല്ല. എന്നോ വരാനിരിക്കുന്ന അപകടവുമല്ല. നമ്മുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന മഹാവിപത്താണ്. ലോകം കണ്ടതിലേക്കും വച്ച് ഏറ്റവും വലിയ ഡെമോഗ്രഫിക് ടൈം ബോംബാണ് അൽസ്ഹൈമർ രോഗം എന്നു വൈദ്യശാസ്ത്രഗവേഷകർ മുന്നറിയിപ്പു തരുന്നു. വാർധക്യത്തിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 12.6 ശതമാനവും 60 വയസ്സു കഴിഞ്ഞവരാണ്. മാത്രമല്ല പ്രായമേറിയവരുടെ എണ്ണം 2.3 ശതമാനം എന്ന നിരക്കിൽ വർധിച്ചു കൊണ്ടിരിക്കുന്നു. വൃദ്ധരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലാണ്. ഇത്രയും വലിയൊരു ജനസംഖ്യയ്ക്കു മുകളിൽ ഭീതിയുടെ നിഴൽ പരത്തി നിൽപാണ് അൽസ്ഹൈമർ രോഗം.
65 വയസ്സിനു മുകളിലുള്ള എട്ടുപേരിൽ ഒരാൾക്കു വീതവും 85 വയസ്സിനു മുകളിലുള്ളവരിൽ നേർ പകുതിക്കും (50%) അൽസ്ഹൈമർ രോഗം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ‘ഞാനും എനിക്കൊരാളും ഞങ്ങൾ രണ്ടാൾക്കും കൂടി ഒരാളും’ എന്ന മട്ടിലുള്ള ന്യൂക്ലിയർ കുടുംബങ്ങളാണ് നമ്മുടെ ചുറ്റും. അതുകൊണ്ടുതന്നെ പ്രായം ചെന്നവരെ നോക്കാനുള്ള സംവിധാനങ്ങൾ കുറവ്. വാർധക്യം തന്നെ ശാപമെന്നു കരുതുന്ന ഒരു സമൂഹത്തിൽ ഓർമകളണഞ്ഞ മനസ്സുമായി, കൂട്ടിനാരുമില്ലാതെ അൽസ്ഹൈമർ രോഗികൾ എങ്ങനെ ജീവിക്കും. എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. സാധാരണക്കാരന്റെ സഹനശേഷിക്കുമപ്പുറത്താണ് ഈ രോഗത്തിന്റേതായ സ്വഭാവ പ്രകൃതമെന്നത് രോഗികളുടെ പരിചരണത്തെ കൂടുതൽ പ്രയാസമുള്ളതാക്കുന്നു. രോഗം മൂലമുള്ള മരുന്നന്വേഷണങ്ങളാകട്ടെ. മൃഗങ്ങളില്‍ വലിയ വിജയമാകുമ്പോള്‍ മനുഷ്യരിലെ ക്ലിനിക്കൽ ട്രയലുകളിൽ പരാജയമടയുന്നു. ഏറ്റവും പുതിയതായി വന്ന അമിലോയ്ഡ് പ്രോട്ടീൻ ടാർജറ്റഡ് തെറപ്പിയും പരാജയമായിരുന്നു.
അൽസ്ഹൈമർ രോഗവും ഡിമൻഷ്യയും
അൽസ്ഹൈമർ രോഗത്തെ ചിലർ ഡിമൻഷ്യ രോഗമെന്നു പറയാറുണ്ട്. യഥാർഥത്തിൽ ഡിമൻഷ്യയും അൽസ്ഹൈമർ രോഗവും ഒന്നല്ല. ഡിമൻഷ്യയെ തൊണ്ടയുടെ അസ്വസ്ഥതയായി കരുതുക. അലർജി, ജലദോഷം, തൊണ്ടയിലെ വൈറസ് ബാധ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് തൊണ്ടയ്ക്ക് അസ്വസ്ഥത വരാം. ഇതേപോലെ ഡിമൻഷ്യയുടെ ഒരു കാരണം മാത്രമാണ് അൽസ്ഹൈമർ രോഗം. ഒരു പ്രത്യേകതരം ഡിമൻഷ്യ എന്നു പറയാം.
ഡിമൻഷ്യയിൽ ഓർമക്കുറവിനൊപ്പം മറ്റു ബൗദ്ധികവ്യാപാരങ്ങളിലും (congnitive functions) കുറവു വരാം. അൽസ്ഹൈമർ രോഗത്തിൽ മറവിയാണ് പ്രധാനമായി കാണുന്നത്. അൽസ്ഹൈമർ രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ജനിതക സ്വാധീനം ഒരു അപകട ഘടകമായി പറയുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള എല്ലാവരിലും രോഗം വരണമെന്നില്ല.
അണയുന്ന ഓർമച്ചെരാതുകള്‍
അൽസ്ഹൈമര്‍ രോഗത്തിന്റെ പ്രാരംഭഘട്ടം പൊതുവേ ശാന്തമായിരിക്കും. സംശയിക്കാന്‍ തലച്ചോറ് ഒന്നും ഇട്ടു തരില്ല. പുനഃസൃഷ്ടി സാധ്യമല്ലാത്തവിധം നശിച്ചുപോകും. ഈ നാശം വളരെ സാവധാനത്തിലായതുകൊണ്ട് ലക്ഷണങ്ങളും സാവധാനമേ പ്രകടമാകൂ. ഇതു മൂലം രോഗം കണ്ടെത്താൻ വളരെ വൈകിപ്പോകും.
അൽസ്ഹൈമർ രോഗമാണെന്ന് ഉറപ്പിക്കാൻ രണ്ടു പ്രധാന സൂചനകളുണ്ട്. ഒന്ന്, രോഗികൾ മറന്നു പോകുന്നത് പുതിയ കാര്യങ്ങളാകും. വളരെ പണ്ടു നടന്ന കാര്യങ്ങള്‍ വളരെ തെളിമയോടെ ഓർത്തിരിക്കും. രണ്ട്, തനിക്ക് ഓര്‍മ്മക്കുറവുണ്ടെന്ന് രോഗിക്ക് മനസ്സിലാകില്ല.
പരിചിതമായ വാക്കുകൾ മറന്നു പോവുക. കണക്കുകൾ തെറ്റുക, എന്നിങ്ങനെയുള്ള പിഴവുകൾ പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാകാം. പതിയെ ഓർമയുടെ ശേഖരം ശൂന്യമായിത്തുടങ്ങും. സ്വന്തം വീട്ടിലേക്കുള്ള വഴി മറന്ന് അലഞ്ഞു നടക്കും. സുഹൃത്തുക്കളെയും മക്കളെയും പോലും തിരിച്ചറിയില്ല. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പാടെ മാറ്റം വരാം പെട്ടെന്നു ദേഷ്യം വരാം. ഇതെന്റെ വീടല്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോകാം. ചിരിയും കരച്ചിലും വേദനയും സകല വൈകാരിക ഭാവങ്ങളും മാഞ്ഞ് മരപ്പാവപോലാകാം.
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതുപോലുള്ള അനുചിതമായ പെരുമാറ്റങ്ങളും നടത്തത്തിന്റെ രീതിയിൽ വ്യത്യാസങ്ങളും വരാം. അവസാനഘട്ടമാകുന്നതോടെ പല്ലു തേയ്ക്കുന്നതും പോലും മറന്നുപോകും. ഭാഷ മറന്ന്, സംസാരം കുറഞ്ഞില്ലാതാകും. പേശികൾ ശോഷിച്ച് നടക്കാനുള്ള ശേഷി നഷ്ടമാകും. അവസാനത്തെ ഓർമച്ചെരാതുമണഞ്ഞ്. ശൂന്യമായ മനസ്സുമായി വെറും ശരീരം മാത്രമായി ഒരു ജീവിതം.
രോഗകാരണം ഈ മാറ്റങ്ങൾ
അൽസ്ഹൈമർ രോഗത്തിലെ മറവിക്കും പെരുമാറ്റ പ്രശ്നങ്ങൾക്കും പിന്നിലെന്താണെന്ന് ശാസ്ത്രലോകം കൗതുകത്തോടെ അന്വേഷിച്ചു. ഇങ്ങനെ കണ്ടെത്തിയതിൽ ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം, തലച്ചോറിലുണ്ടാകുന്ന പ്രോട്ടീൻ അടിഞ്ഞു കൂടലുകളും (പ്ലാക്ക്) കൂടിപ്പിണയലുകളുമാണ് ന്യൂറോണുകളെ നശിപ്പിച്ച് അൽസ്ഹൈമർ രോഗത്തിനിടയാക്കുന്നത് എന്നതാണ്.