ശാസ്ത്ര സാങ്കൽപിക കഥകളിൽ മാത്രം കേട്ടുകേൾവിയുള്ള കൃത്രിമ ഗർഭാശയം എന്ന സങ്കൽപം യാഥാർഥ്യമാകുന്നു. പിഞ്ചുകുഞ്ഞിനെ മാതാവിന്റെ ഗർഭപാത്രത്തിനു പുറത്ത് ജൈവ–പ്ലാസ്റ്റിക് ബാഗിൽ വളർത്തിയെടുക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിന്റ പരീക്ഷണം ആട്ടിൻ കുട്ടിയിൽ വിജയകരമായെന്നാണ് റിപ്പോർട്ട്. മനുഷ്യക്കുഞ്ഞുങ്ങളെ വച്ചുള്ള പരീക്ഷണത്തിന് മൂന്നു മുതൽ അഞ്ചുവർഷത്തിനകം സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്. നാച്വർ കമ്മ്യൂണിക്കേഷൻ എന്ന ജേണലിലാണ് ഗവേഷകർ ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബയോബാഗ് തയാറാകുന്നതോടെ ഗർഭധാരണം അവസാനിക്കുന്നു എന്നല്ല അർഥമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പകരം വളർച്ചയെത്താതെ ജനിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരാൻ സുരക്ഷിതമായ ഒരു ഇടം ഒരുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് പരമ്പരാഗത ഇൻകുബേറ്റർ പോലെ അല്ലെന്നും കൃത്രിമമായി ഗർഭാശയ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു.
അംനിയോട്ടിക് ഫ്ലൂയിഡിനു സമാനമായ ഒരു ദ്രാവകത്തിൽ തന്നെയായിരിക്കും കുഞ്ഞിന്റെ കിടപ്പ്. അമ്മയുടെ വയറ്റിൽ ജീവിക്കുന്നതു പോലെ പൊക്കിൾകൊടിയിലൂടെയായിരിക്കും കുഞ്ഞിന്റെ ശ്വാസവും വളർച്ചയ്ക്കാവശ്യമായ ഘടകങ്ങളും ലഭ്യമാകുക. പരമ്പരാഗത ഇൻകുബേറ്ററിൽ ശ്വസനം സാധ്യമാകുന്നത് വളർച്ചയെത്താത്ത കുഞ്ഞു ശ്വാസകോശത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഇൻഫെക്ഷനും കുഞ്ഞു മരിക്കുന്നതിനും സാധ്യത കൂടുതലാണ്. ഈ സാഹചര്യം ഇല്ലാതാക്കുകയും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
മാസ വളർച്ച എത്താത്ത ആറ് ആട്ടിൻകുഞ്ഞുങ്ങളെ പരീക്ഷണത്തിന് ഉപയോഗിച്ചതായാണ് റിപ്പോർട്ടിലുള്ളത്. കുഞ്ഞുങ്ങൾ ഒരു മാസം വരെ കൃത്രിമ ഗർഭാശത്തിൽ കഴിയുകയും ചെയ്തു. ഇതിൽ ചിലതിനെ തലച്ചോറിന്റെയും മറ്റ് അവയവങ്ങളുടെയും വളർച്ച പഠിക്കുന്നതിനായി കൊല്ലേണ്ടി വന്നതായും ചിലതിനെ വളർച്ച എത്താൻ അനുവദിച്ച് ബോട്ടിൽ ഫീഡ് നൽകിയതായും പഠന റിപ്പോർട്ടിലുണ്ട്. ഇതിൽ ഒരു കുഞ്ഞ് ഒരു വയസ് പ്രായമായെന്ന് പഠന സംഘത്തിലെ ഡോ. ഫ്ലേക്ക് പറയുന്നു. എന്നാൽ ഭ്രൂണ വളർച്ചയുടെ ആദ്യഘട്ടത്തിന് പകരമാകുന്ന സാങ്കേതികസംവിധാനം ഇതിനില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. പഠനം മനുഷ്യ ഭ്രൂണത്തിലേയ്ക്കെത്തുമ്പോൾ നിരവധി ധാർമിക പ്രശ്നങ്ങളും വിവാദങ്ങളും ഉയരാനുള്ള സാധ്യതയും ഡോക്ടർ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഗർഭധാരണത്തിനു പകരമാകുന്ന പഠനമല്ല നടക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കുന്നത്.
മനുഷ്യ ശിശുവിന്റെയും മൃഗത്തിന്റെ ശിശുവിന്റെയും വളർച്ചയിലും സ്വഭാവത്തിലുമുള്ള വ്യത്യാസങ്ങളുള്ളതിനാൽ പഠനം ഇനിയും ഏറെ പുരോഗമിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്.