2030 ആകുമ്പോഴേക്കും ലോകത്ത് സെക്കൻഡിൽ ഒരാൾ എന്ന കണക്കിന് പ്രമേഹം ബാധിച്ചു മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. 2016ലെ കണക്കുപ്രകാരം ഇന്ത്യയിൽ 3.17 കോടി ജനങ്ങൾ പ്രമേഹബാധിതരായുണ്ട്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതോടെ ആ എണ്ണത്തിലും ദിനംപ്രതിയെന്നവണ്ണമാണ് വര്‍ധനവുണ്ടാകുന്നത്. 13 വർഷത്തിനകം പ്രമേഹബാധിതരുടെ എണ്ണം എട്ടുകോടിയോളമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പഠനറിപ്പോർട്ടുകൾ. ഇതിൽ 90 ശതമാനവും ടൈപ് 2 പ്രമേഹമാണ്. കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെടുന്ന ടൈപ് വൺ പ്രമേഹത്തിലും വർധനവുണ്ടാകുന്നുവെന്നാണ് സമീപകാല സൂചനകൾ.
നിയന്ത്രണവിധേയമാക്കാനാകുമെങ്കിലും പ്രമേഹത്തെ ഇല്ലാതാക്കാനുള്ള പ്രതിവിധി തേടി വൈദ്യശാസ്ത്രം അന്വേഷണം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ടൈപ് വൺ പ്രമേഹചികിത്സയിൽ നിർണായകമായൊരു കണ്ടെത്തലാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്ന പുതിയതരം കോശങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ടൈപ് വൺ പ്രമേഹത്തെ മാത്രമല്ല എല്ലാത്തരം പ്രമേഹങ്ങളെയും കൂടുതൽ കൃത്യമായി വിലയിരുത്തുന്നതിനും അധികം വൈകാതെതന്നെ ഇവയ്ക്കു പ്രതിവിധി കണ്ടെത്താനും ആകുമെന്ന പ്രതീക്ഷയിലാണ് ഇതോടെ ഗവേഷകർ.