ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യമായി ഇന്ത്യ ഒരു ഗോള്‍ നേടിയ ദിവസമാണ് ഇന്നലെ. ചരിത്രപരം. അതേ ഇന്നലെ കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരല്ലാത്ത രണ്ട് യുവാക്കള്‍ ദേവനെ പൂജിച്ചു. പെരുമ്പാവൂരും തിരുവല്ലയിലുമായി രണ്ടുപേര്‍. ആദ്യമല്ല അബ്രാഹ്മണര്‍ കേരളത്തില്‍ ശാന്തിക്കാരാകുന്നത് എന്നത് സത്യം. എന്നിട്ടും കേരളത്തിനത് പുതിയ ചരിത്രമായി. എതിര്‍പ്പുകളുടെ പഴയചരിത്രം അറിവുകൊണ്ടും നാമജപംകൊണ്ടും ഒരുകൂട്ടംപേര്‍ പഴങ്കഥയാക്കുന്ന അഭിമാനചിത്രം.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. അബ്രാഹ്മണ ശാന്തിമാരുടെ ചരിത്രം കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേയുണ്ട്. എന്നിട്ടും അവരില്‍ മിക്കവരെയും കേരളം കൈനീട്ടി സ്വീകരിച്ചില്ല. ഭക്തിയോടെ പകര്‍ന്ന തീര്‍ഥജലം കൈക്കുമ്പിളില്‍ വാങ്ങി താഴേയ്ക്ക് ഒഴിച്ചുകളഞ്ഞ് ശ്രീകോവിലിന് മുന്നില്‍ പരസ്യമായി അവഹേളിച്ച ചരിത്രമുണ്ട് പിറകില്‍. ശാന്തിയായി നിയമിച്ച് ഗുമസ്തനായി ജോലിചെയ്യേണ്ടിവന്നവരുണ്ട് കേരളത്തില്‍. ബ്രാഹ്മണനെയേ വിശ്വാസി സ്വീകരിക്കൂ എന്ന് സമുദായസംഘടന നിലപാടെടുത്ത ചരിത്രമുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട 36 അബ്രാഹ്മണര്‍ക്ക് ആ ഗതി വരരുത്. വഴിമുടക്കരുത് ആരും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഈ ചങ്കുറപ്പില്‍ വെള്ളംചേര്‍ക്കരുത് സര്‍ക്കാര്‍. അവരും പൂജിക്കട്ടെ ദേവനെ.