ബിജെപിയുടെ യാത്രയാണ് വിഷയം. ജനരക്ഷായാത്ര. കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്ര അങ്ങ് കാസര്‍കോടുനിന്ന് ഇങ്ങ് തൃശൂർ തൊടുമ്പോഴേക്കും ഒരുപാട് പെയ്തു വിവാദം. ആ പെയ്ത്ത് തീര്‍ന്നിട്ടുമില്ല. കേരളത്തില്‍ മാത്രമല്ല യാത്രയും മാര്‍ച്ചും. ഡല്‍ഹിയിലെ ബിജെപി നിരന്തരം രാവിലെ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ചുനടത്തുകയാണ്. ഇന്നതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പങ്കാളിയായി. അതിങ്ങനെ അഞ്ചുദിവസമായപ്പോള്‍ തിരിച്ചും നടന്നു ഒരു മാര്‍ച്ച്. സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ സിപിഎം മാര്‍ച്ച് ബിജെപി ആസ്ഥാനത്തേയ്ക്ക്. ഇതിങ്ങനെ തന്നെ പോകണോ മുന്നോട്ട്?
നിലപാട്
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിനുമുണ്ട് യാത്രയ്ക്കും മാര്‍ച്ചിനും അവകാശം. ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം. ഇവിടെ പക്ഷെ എന്താണ് ഈ യാത്രകൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്? കശ്മീരിനെക്കാള്‍ പ്രശ്നം കേരളമെന്ന മുദ്രാവാക്യം എങ്ങനെയാണ് നീതീകരിക്കപ്പെടുക? ജനരക്ഷ എന്നത് കേവലം മുഖംമൂടി അല്ലെങ്കില്‍ എന്തിനാണ് ഒരു ആഭ്യന്തരമന്ത്രി തന്നെ തെരുവിലിറങ്ങി മാര്‍ച്ചുമായി എതിര്‍പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് നീങ്ങുന്നത്? എന്തിനാണ് എല്ലാ ദിവസവും ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ആസ്ഥാനത്തേക്ക് മുദ്രാവാക്യവുമായി നീങ്ങുന്നത്? അപ്പോള്‍ ജനരക്ഷ മുഖംമൂടി തന്നെയാണ്. ജനരക്ഷയല്ല ലക്ഷ്യം. ആ മുഖകവചം വച്ചുള്ള മുതലെടുപ്പുതന്നെയാണ്.