സൗമ്യ വധക്കേസിൽ സൂപ്രീംകോടതിയ്ക്ക് മുന്നിൽ പ്രോസിക്യൂഷന് ഉത്തരം മുട്ടിയത് കേസ് പഠിക്കാത്തത് കൊണ്ടുള്ള ഗുരുതര വീഴ്ചയെന്ന് നിയമവിദഗ്ദർ. ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴിയും ഡി. എൻ.എ പരിശോധനാഫലവും അടക്കം നിർണായക തെളിവുകൾ സൂപ്രീംകോടതിയെ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന്‍ പരാജയപ്പെട്ടു. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനെ കേസേൽപിച്ചത് അറിയിച്ചിരുന്നില്ലെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. 2011ന് ഫെബ്രൂവരി 1്ന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്കുള്ള യാത്രയാണ് സൗമ്യയുടെ അന്ത്യയാത്രയായത്. ട്രയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് തലക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഒട്ടേറെ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ അന്വേഷണസംഘം കണ്ടത്തിയിരുന്നു. സൗമ്യ യാത്ര ചെയ്ത കംപാർട്മെന്റിൽ ഗോവിന്ദച്ചാമിയെ കണ്ടെന്ന ദൃകാസാക്ഷി മൊഴിയുണ്ട്. ഈ കംപാർട്മെന്റിൽ നിന്ന് ഗോവിന്ദച്ചാമിയുടെ ഷർട്ടിന്റെ ബട്ടൺസും സൗമ്യയുടെ ഹെയർപിനും കണ്ടെത്തിയിട്ടുണ്ട്.
ട്രയിനിനുള്ളിൽ വച്ച് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചൂവെന്നതിന്റെ തെളിവാണിത്. സൗമ്യയുടെ ശരീരത്തിൽ കണ്ട മുറിവും സൗമ്യ വീണ സ്ഥലവും പരിശോധിക്കുമ്പോൾ ട്രയിനിൽ നിന്ന് ചാടിയതല്ലെന്നും തള്ളിയിടുന്നതിന് സമാനമാണെന്നും തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം സാക്ഷ്യപ്പെടുത്തുന്നു. സൗമ്യയെ ട്രയിനിൽ നിന്ന് ഗോവിന്ദച്ചാമി തെള്ളിയിട്ടതാണെന്നതിന് തെളിവെന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇവയായിരുന്നു. ഇതിനൊപ്പം സൗമ്യയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്രവങ്ങളും ബീജങ്ങളും മുടിയും നഖക്ഷതങ്ങളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്നുള്ള ഡി.എൻ.എ പരിശോധനാ ഫലമുണ്ട്. സൗമ്യയെ പീഡിപ്പിച്ചത് താനാണെന്ന് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തിയെന്ന ശരീരപരിശോധന നടത്തിയ ഫൊറൻസിക് സർജൻ ഡോ.
ഹിതേഷ് ശങ്കറിന്റെ മൊഴിയുമാകുമമ്പോൾ പീഡനത്തിനും തെളിവാകും. ഈ തെളിവുകൾ നിലനിൽക്കെയാണ് സർക്കാർ വക്കീലിന് ഉത്തരം മുട്ടിയത്. അതേസമയം ഹൈക്കോടതിയിൽ കേസ് നടത്തി വിജയിപ്പിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശനെ സുപ്രീംകോടതിയിലും നിയോഗക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് നിലവിലെ വക്കീലിനെ നിയോഗിച്ചതെന്ന അമ്മയുടെ ആരോപണവുമാകുമ്പോൾ ഗൗരവം വർധിക്കുന്നു.