ഒരാഴ്ചയിലേറെ നിയമസഭയെയും തലസ്ഥാനത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ സ്വാശ്രയസമരം കൊണ്ട് കേരളത്തിനുണ്ടായ നേട്ടമെന്താണ്? സ്വാശ്രയപ്രശ്നത്തില്‍ മാനേജ്മെന്റുകള്‍ക്കെതിരെ വാശിയോടെ പൊരുതുന്ന ഇരുമുന്നണികളിലെയും രാഷ്ട്രീയനേതാക്കള്‍ വ്യക്തിപരമായി എത്രമാത്രം ഈ മാനേജ്മെന്റുകളെ വിശ്വസിക്കുന്നുവെന്നിന്റെ പട്ടിക പുറത്തുവന്നു. പ്രമുഖ യു.ഡി.എഫ് നേതാക്കളും, എല്‍.ഡി.എഫ് നേതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന് അവര്‍ തന്നെ കേരളത്തോടു പറയുന്ന മാനേജ്മെന്റ് സീറ്റുകളിലാണ് എന്ന സത്യം കേരളമറിഞ്ഞു. പക്ഷേ അതില്‍ തീരേണ്ടതാണോ ഈ സ്വാശ്രയസമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍?അല്ല എന്നത് വലിയ മാനങ്ങളുള്ള ഉത്തരമാണ്.
എല്ലാ സര്‍ക്കാരുകളെയും കുഴപ്പിച്ച സ്വാശ്രയപ്രശ്നം ഈ ഇടതുസര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് കേരളം കാത്തിരുന്ന പ്രശ്നം തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് നൂറു ശതമാനം സീറ്റുകളിലും കൗണ്‍സലിങ്ങ് നടത്താനുള്ള തീരുമാനത്തിലൂടെ സര‍്ക്കാര്‍ ഉദ്ദേശശുദ്ധി പ്രഖ്യാപിച്ചു. പക്ഷേ കോടതി തിരിച്ചടിച്ചതോടെ പിന്നീട് സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്കു മുന്നില്‍ അവിശ്വസനീയമായ കീഴടങ്ങലാണ് നടത്തിയതെന്നു പറയാതെ വയ്യ. സ്വാശ്രയചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഫീസ് വര‍്‍ധനയിലൂടെ സര്‍ക്കാര്‍ മാനേജ്്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു. അതോടെ ഭൂരിപക്ഷം കോളജുകളും കരാറിന് തയാറായി. പ്രതിപക്ഷ യുവജനസംഘടനകളും എസ്.എഫ്.ഐ അടക്കമുള്ളവരും ചോദ്യമുയര്‍ത്തിയതോടെ കരാറിന്റെ ഭാഗമായി കൂടുതല്‍ മെറിറ്റ് ബി.പി.എല്‍, പിന്നോക്ക സീറ്റുകള്‍ സര്‍ക്കാരിന് കിട്ടിയെന്ന് ന്യായീകരിച്ചു.
ഈ വര്‍ഷം സ്വാശ്രയമെഡിക്കല്‍ മേഖലയിലുണ്ടായ ഏറ്റവും നിര്‍ണായകമായ ഒരുകോടതിവിധി ഇടതുസര്‍ക്കാരിന് തുണയായുണ്ടായിരുന്നുവെന്നതാണ് ഏറ്റവും പ്രധാനം, അഖിലേന്ത്യാ പ്രവേശനപരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലേ എല്ലാ സ്വാശ്രയസീറ്റുകളിലും പ്രവേശനം നടത്താവൂ എന്നതാണ് അത്. വിപ്ലവകരമായ തീരുമാനം, മെറ്റിററ് ഉറപ്പിക്കുകയയെന്ന ദീര്‍ഘകാല ആവശ്യത്തിലേക്കുള്ള സുപ്രധാന ചുവടായിരുന്നു അത്. പക്ഷേ ഈ സര്‍ക്കാരോ ആരോഗ്യവകുപ്പോ ഈ വിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍
ഒരു മുന്നൊരുക്കവും നടത്തിയില്ല. 100 ശതമാനം സീറ്റും മാനേജ്മെന്റിനെന്നു ഹൈക്കോടതിപറഞ്ഞപ്പോള്‍ എല്ലാ സീറ്റിലും മെറിറ്റ് ഉറപ്പാക്കാനുള്ള നീറ്റ് എന്ന പ്രഹരം സര്‍ക്കാരിന് തുണയായുണ്ടായിരുന്നു. പക്ഷേ സംഭവിച്ചതെന്താണ്? ഇതിനു മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത അത്രയും കനത്ത ഫീസ് വര്‍ധന, അതും 20 ശതമാനം സീറ്റൊഴികെയുള്ള മെറിറ്റ് സീറ്റിലും. എന്തിനു ഫീസ് കൂട്ടിയെന്ന ചോദ്യത്തിന് ഒരേയൊരു മറുപടിയാണ് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നത്.
ഇതെന്തൊരു ന്യായമാണ്? സുപ്രീംകോടതിയാണ് എല്ലാ സീറ്റിലും മെറിറ്റുറപ്പാക്കി നീറ്റ് പരീക്ഷ ബാധകമാക്കിയത്. അങ്ങനെ മെറിറ്റുറപ്പാക്കാന്‍ നിയമപരമായ പിന്‍ബലം കിട്ടിയ സര്‍ക്കാര്‍, എന്തിനാണ് മാനേജ്മെന്‍റുകള്‍ക്ക് ഫീസുയര്‍ത്തി നഷ്ടപരിഹാരം കൊടുക്കാന്‍ തീരുമാനിച്ചത്? അതും എല്ലാ സീറ്റിലും മെറിറ്റുറപ്പായതിന്,സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ പോലും വില കൊടുക്കേണ്ടി വരുന്നുവെന്ന ന്യായീകരണം എന്തൊരു വിരോധാഭാസമാണ്?
സ്വാശ്രയമാനേജ്മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടിവന്നു എന്നു തുറന്നങ്ങു സമ്മതിക്കുകയാണ് സര്‍ക്കാര്‍. അത് ഇനി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞാല്‍ ഇല്ലാതാകുന്ന സത്യമല്ല. പറ്റിപ്പോയി എന്നു രഹസ്യമായി സമ്മതിക്കുന്നവര്‍ക്കു പോലും വിശദീകരിക്കാനാകാത്ത ഫീസ് വര്‍ധനയാണ് പരിയാരത്തുണ്ടായത്. സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരത്ത് ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. അതല്ല, വാങ്ങാനാകാത്ത കോഴയുടെ നഷ്ടപരിഹാരമെന്ന മറ്റു മാനേജ്മെന്റുകളെക്കുറിച്ച് പറഞ്ഞ ന്യായം പരിയാരത്തിനു ബാധകമാണോയെന്നും വിശദീകരിക്കാനുള്ള ബാധ്യത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്
ഈ ഫീസ് വര്‍ധനയെ ന്യായീകരിക്കാന്‍ പാടുപെടുന്ന ഇടതുയുവജന വിദ്യാര്‍ഥി സംഘടനകളോട് ഒറ്റച്ചോദ്യം. കൂടുതല്‍ സീറ്റുകള്‍ സര്‍ക്കാര്‍ ഫീസില്‍ കിട്ടിയെന്നതാണല്ലോ നിങ്ങളുടെ ന്യായം. അത് ഈ സര്‍ക്കാരിന്റെ മിടുക്കായി ഏതു കണക്കില്‍ പെടുത്തും നിങ്ങള്‍? ഇത്രയും കനത്ത ഫീസ് വര്‍ധന വരുത്തി കൂടുതല്‍ സീറ്റുകള്‍ കുറഞ്ഞ ഫീസില്‍ കിട്ടിയാല്‍ തീരുന്ന സമരാവേശമാണോ നിങ്ങള്‍ ഇത്രയും നാള്‍ കേരളത്തില്‍ കാണിച്ചുകൊണ്ടിരുന്നത്? അതല്ല മെറിറ്റുറപ്പാക്കിയെന്നതാണ് ന്യായമെങ്കില്‍ അതിന് മാനേജ്മെന്റുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്ന സര്‍ക്കാരിനെ നിങ്ങള്‍ എങ്ങനെയാണ് ന്യായീകരിക്കുന്നത്?
അതുകൊണ്ട് പ്രതിപക്ഷസമരത്തിന്റെ കാരണങ്ങള്‍ ന്യായമല്ലെന്നു പറയാനാകില്ല. പക്ഷേ പ്രതിപക്ഷസമരം ന്യായമാണോ? ഉത്തരത്തിന് ഒന്നു സംശയിക്കേണ്ടിവരും. കാരണം, ഈ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ, ധാര്‍മികമായ അവകാശമാണ് പ്രശ്നം. വെറും നാലുമാസം മുന്‍പ് വരെ ഭരണത്തിലിരുന്ന അഞ്ച് വര്‍ഷം, സ്വാശ്രയമാേനജ്മെന്റുകളുടെ പകല്‍ക്കൊള്ളയ്ക്കു നേരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്തവരാണ് ഈ സമരം സംഘടിപ്പിച്ചിരിക്കുന്നതെന്നത് മറക്കാനാകില്ല. ഇടതുമുന്നണി സര്‍ക്കാരിന് ഉദ്ദേശശുദ്ധിയുടെ പിന്‍ബലമെങ്കിലും അവകാശപ്പെടാം. പക്ഷേ യു.ഡി.എഫിന് അതിനാവില്ല,കാരണം കഴിഞ്ഞ അഞ്ചു വര‍്ഷത്തിനിടെ സ്വാശ്രയപ്രവേശനം സുതാര്യമാക്കാന്‍ ഒരൊറ്റത്തവണ പോലും ശ്രമം നടത്തിയിട്ടില്ല എന്നത് യു.ഡി.എഫിന് നേരെയുയരുന്ന വലിയ ചോദ്യചിഹ്നമാണ്.
സ്വാശ്രയപ്രശ്നത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെടുകയോ ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്ന സമരമല്ല പ്രതിപക്ഷത്തിന്‍റേത്. പക്ഷേ സമരകാരണം സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്നു തന്നെ കിട്ടിയതാണ്. ഈ വര്‍ഷം തന്നെ പരിഹാരം വേണമെന്നു വാശിപിടിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോയെന്ന് പ്രതിപക്ഷവും ചിന്തിക്കണം. തല്‍ക്കാലരാഷ്ട്രീയനേട്ടങ്ങള്‍ വീതം വച്ചുകഴിയുമ്പോള്‍ ഇരുപക്ഷവും യഥാര്‍ഥപ്രശ്നത്തിലേക്കു തിരിച്ചുവരണം. ഇരുമുന്നണികളും മാറിമാറി അവതരിപ്പിക്കുന്ന ഈ സ്വാശ്രയസമരനാടകങ്ങള്‍ ഇനി ആവര്‍ത്തിക്കാനുള്ള അവസരമുണ്ടാകരുത്. ആരോഗ്യമന്ത്രി പറയുന്നതുപോലെ സമഗ്രമായ നിയമനിര്‍മാണമടക്കം ആലോചിച്ച് പരിഹാരത്തിലെത്തണം. അതിനുള്ള ആത്മാര്‍ഥതയുണ്ടോയെന്ന് പ്രതിപക്ഷവും തെളിയിക്കണം.