മാതാ അമൃതാനന്ദമയിക്ക് ഭാരത രത്ന നല്‍കി ആദരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍. വെറുതെ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമല്ല, ആര്‍.എസ്.എസ്. മേധാവി തന്നെ ഇത് സാക്ഷാല്‍ക്കരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരിലാണ് ആവശ്യമെങ്കിലും ആത്മീയനേതാക്കളോടുള്ള രാഷ്ട്രീയനേതാക്കളുടെ വിധേയത്വപ്രഖ്യാപനം ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്.
ജനപ്രതിനിധികള്‍ക്ക് വ്യക്തിപരമായി ആത്മീയത നിര്‍വചിക്കാനും അതില്‍ ഏതു ശൈലിയും സ്വീകരിക്കാനും അവകാശമുണ്ട്. അത് വ്യക്തിപരമായ തലത്തില്‍ തന്നെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെങ്കില്‍ ചോദ്യം ചെയ്യേണ്ടതുമില്ല.
എന്നാല്‍ ജനാധിപത്യമതേതരരാജ്യത്തില്‍ ജനപ്രതിനിധിയെന്ന നിലയിലുള്ള പദവി ആത്മീയനേതാക്കളോടുള്ള ആരാധന പ്രഖ്യാപിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അതും രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന വളരെ പ്രധാനപ്പെട്ട പദവി കൈയാളുന്ന കോണ്‍ഗ്രസ് നേതാവ്.
അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷവേദിയില്‍ ആശംസാപ്രസംഗമായിരുന്നു രാജ്യസഭാഉപാധ്യക്ഷനില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യം. ക്രമപ്രകാരം അതു പൂര്‍ത്തിയാക്കി വേദിയില്‍ പോയിരുന്ന ശേഷമാണ് പറഞ്ഞു പോരെന്നു തോന്നുന്നതും വീണ്ടും തിരിച്ചെത്തി അദ്ദേഹം തന്റെ ആശയം പ്രഖ്യാപിക്കുന്നതും
ഈ നടപടിക്കെതിരെ സ്വന്തം പാര്‍ട്ടിയുെടപക്ഷത്തു നിന്നു തന്നെ പി.ജെ.കുര്യനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ന്നു. പക്ഷേ അതിനു ധൈര്യം കാണിച്ചവര്‍ യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും മാത്രമേ ഉണ്ടായുള്ളൂ എന്നതിലാണ് കൗതുകം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി.സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത് പി.ജെ.കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിക്കൂടേയെന്നാണ്.. അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കാന്‍ അപേക്ഷകനായി ആര്‍.എസ്.എസ്.മേധാവിക്കു മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിക്ക് അപമാനമാണെന്ന് ചില കെ.എസ്.യുക്കാര്‍ കൂടി ഫേസ്ബുക്ക് കുറിപ്പുകളിറക്കി പ്രതിഷേധം തീര്‍ത്തു.
ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണര്‍ അടക്കം അമൃതാനന്ദമയി ഭാരതരത്ന പുരസ്കാരം നല്‍കി ആദരിക്കപ്പെടണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ആത്മീയനേതാക്കളെ പിന്തുടരുന്നവര്‍ പിന്തുടരട്ടെ, വിശ്വാസങ്ങള്‍ ഏറ്റെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യട്ടെ. പക്ഷേ ഭരണഘടനാപദവി കൈയാളുന്നവര്‍ ആത്മീയനേതാക്കളെ പ്രീതിപ്പെടുത്താന്‍ പദവി മറന്നു പ്രഖ്യാപനങ്ങള്‍ നടത്തുന്നത് എതിര്‍ക്കപ്പെടുക തന്നെ വേണം. അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കേണോ വേണ്ടയോ എന്നതല്ല തര്‍ക്കവിഷയം. മഠവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് സുരക്ഷിതമായ മൗനം പാലിച്ച നേതാക്കള്‍, ഒരു മടിയുമില്ലാതെ പരമോന്നത പദവിക്കായി ശുപാര്‍ശകള്‍ പുറപ്പെടുവിക്കുന്നത് വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.