എല്ലാ രാഷ്ട്രീയാപാർട്ടികളും കണക്കാണ് എന്നു പറയും നാട്ടുകാര്‍. ജനകീയപ്രശ്നങ്ങളില്‍ നേതാക്കൾ ചിലപ്പോഴൊക്കെ സ്വീകരിക്കുന്ന നെറികെട്ട നിലപാടുകളുടെ പേരിലാണ് അങ്ങനെയൊരു പ്രയോഗം ഉണ്ടായത്. എന്നാലും രാഷ്ട്രീയനേതാക്കളെയോ പാര്‍ട്ടികളെയോ അങ്ങനെ അടച്ചാക്ഷേപിക്കുന്നത് ഒരു പരിഹാരമല്ല എന്നു തോന്നിയിട്ടുണ്ട്. പക്ഷേ ഈ പ്രയോഗം അക്ഷരംപ്രതി ശരിവയ്ക്കുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ നാട്ടുകാര് പറയുന്നതാണ് ശരിയെന്നു തോന്നും. കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ എടുത്ത നിലപാട് ഒരു ഒന്നാന്തരം ഉദാഹരണമാണ്.
ജർമൻ ബാസൽ മിഷൻ സ്ഥാപിച്ച ഈ നെയ്ത്ത് ഫാക്ടറി 2009 ഫെബ്രുവരി ഒന്നിനാണ് നഷ്ടത്തിന്‍റെ പേരില്‍ അടച്ചുപൂട്ടിയത്. 284 തൊഴിലാളികളാണ് അന്ന് വഴിയാധാരമായത്. കുറച്ചുപേര്‍ആനുകൂല്യങ്ങള്‍കൈപ്പറ്റി മറ്റുതൊഴിലിടങ്ങള്‍തേടി. കുറെപ്പേര്‍സംഘടിച്ചു. തൊഴിലാളി സമരങ്ങള്‍ശക്തിപ്രാപിച്ചതോടെ 2010 ജൂലൈ 28ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഒാര്‍ഡിനന്‍സ് കൊണ്ടുവന്നു.
എന്നാല്‍പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും സ്വകാര്യവല്‍ക്കരിക്കുന്ന കാലത്ത്, കേന്ദ്രനയം ഒാര്‍ഡിനന്‍സിന് എതിരായിരുന്നു. സംസ്ഥാന സര്‍ക്കാര്‍അയച്ച ഒാര്‍ഡിനന്‍സ് കേന്ദ്രം തിരിച്ചയച്ചു. തൊഴിലാളി സമരം തുടര്‍ന്നു. ഫാക്ടറി കാടുകയറി. കോഴിക്കോടിന്‍റെ ഹൃദയഭാഗത്ത് നെയ്ത്തുഫാക്ടറി ചിതലെടുത്തതോടെ സമ്മര്‍ദങ്ങള്‍ വര്‍ധിച്ചു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍നിയമസഭയില്‍പുതിയ ബില്ല് അവതരിപ്പിച്ചു. ഏകകണ്ഠമായി പാസായി. പക്ഷേ രാഷ്ട്രപതിയുടെ അംഗീകാരത്തിന് മുന്നില്‍ ഉത്തരമില്ലാതെ മൂന്നരക്കൊല്ലാായി മുട്ടിനിൽക്കുന്നു
2012 ജൂലൈ 25നാണ് സംസ്ഥാന നിയമസഭ കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ല് ഏകകണ്ഠേന പാസാക്കിയത്. നാളിതുവരെയായി ബില്ലിന് അംഗീകാരം ലഭിക്കാത്തിന് പിന്നിൽ സാങ്കേതിക നൂലാമാലകളുണ്ടെന്നായിരുന്നു സർക്കാര്‍ഭാഷ്യം. ഇപ്പോഴാണെങ്കിൽ മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ മിണ്ടാട്ടവും ഇല്ല. പുറത്തുപറയാന്‍പറ്റാത്തവിധം ചില ഒത്തുതീര്‍പ്പുകഥകളുണ്ടോ രാഷ്ട്രീയക്കാര്‍ക്കിടയില്‍? കോംട്രസ്റ്റ് വിഷയത്തില്‍പരസ്പരം കുറ്റപ്പെടുത്താന്‍പോലും നേതാക്കള്‍ക്ക് നാവുറക്കാത്തത് അതുകൊണ്ടാണെന്ന് സംശയിക്കേണ്ടിവരും.
പ്രൊവിഡന്‍റ് ഫണ്ട്, ഇ.എസ്.ഐ ഇനങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ബാധ്യത ആര് ഏറ്റെടുക്കുമെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. പക്ഷേ അതാണ് തടസമെന്ന് അംഗീകരിച്ചുതരില്ല സംസ്ഥാന സര്‍ക്കാര്‍. തടസം എന്തെന്ന് മനസിലായാല്‍പ്രതിവിധി കണ്ടെത്തേണ്ടത് ഉത്തരവാദിത്തമായി മാറും. ആ ഉത്തരവാദിത്തം നിറവേറ്റാന്‍താല്‍പര്യമില്ലാത്തിടത്തോളം തടസമെന്നത് ഒരു പ്രഹേളികയായി നിര്‍ത്താനാകും സര്‍ക്കാര്‍ആഗ്രഹിക്കുന്നത്.
എന്നാല്‍വിവരം അവകാശമായ രാജ്യത്ത് കോംട്രസ്റ്റ് ഏറ്റെടുക്കല്‍ബില്ലിന് തടസമെന്തെന്ന് അന്വേഷിച്ചവര്‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ട്. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിക്കുള്ള നിലവിലെ ബാധ്യത ആര് എറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രാലയത്തിന്‍റെ ചോദ്യത്തിനുമുന്നിലാണ് സംസ്ഥാനസര്‍ക്കാരിന് ഉത്തരമില്ലാത്തത്.
അരക്കോടി രൂപയാണ് കോംട്രസ്റ്റിന്റെ നിലവിലെ ബാധ്യത. സംസ്ഥാന സര്‍ക്കാരോ കോംട്രസ്റ്റ് മാനേജ്്മെന്‍റോ അത് ഏറ്റെടുക്കണം. അത് അടക്കാനുള്ള ആസ്തി കോംട്രസ്റ്റിന് ഉണ്ടെന്നാണ് സംസ്ഥാനസര്‍ക്കാരിന്‍റെ പക്ഷം. ഇല്ലെന്ന് മാനേജുമെന്‍റും. അവിടെ കുരുങ്ങിക്കിടക്കുകയാണ് കോംട്രസ്റ്റ് ഏറ്റെടുക്കല്‍ബില്ല്.
കോംട്രസ്റ്റ് മാനേജ്മെന്‍റ് വരുത്തിവച്ച തൊഴിലാളികളുടെ ബാധ്യതകള്‍ കാണാതെയായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ ബില്ല് അവതരണം. എന്നാല്‍നിയമപരമായും നയപരവുമായ പോംവഴികള്‍സര്‍ക്കാരിന് മുന്നില്‍ഇപ്പോഴുമുണ്ട്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍സംബന്ധിച്ച ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതാണ് ആ വഴി.
ഇവിടെ നശിച്ചുപോകുന്നത് ഒരു പൈതൃകസ്വത്താണെന്ന് എപ്പോഴാണ് രാഷ്ട്രീയനേതാക്കള്‍തിരിച്ചറിയുക? കോഴിക്കോടിന്‍റെ പൗരാണിക ചരിത്രത്തിന്‍റെ തലയെടുപ്പ് കാട്ടുന്ന ഈ സ്ഥാപനം മാനാഞ്ചിറയുടെ കണ്‍മുന്നില്‍നിന്ന് ഇല്ലാതായാല്‍ കോഴിക്കോടിന്‍റെ ചരിത്രത്തിനാവും വേരറ്റുപോകുക. ഇക്കാര്യങ്ങളെല്ലാം മനപൂര്‍വം മറക്കുകയാണ് ഭരണകര്‍ത്താക്കള്‍. അങ്ങനെ ഒാര്‍ക്കാനിഷ്ടപ്പെടാത്തൊരു മറവിയുടെ സ്മാരകമാണ് കോഴിക്കോടിന് നഷ്ടമായ ഹജൂര്‍കച്ചേരി. ഇതും വഴിക്കാണെന്നു പറയാതെവയ്യ