കഴിഞ്ഞയാഴ്ച പറഞ്ഞു നിര്‍ത്തിയിടത്തുനിന്നാണ് ഈയാഴ്ച തുടങ്ങുന്നത്. തുടങ്ങേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നതിലെ അനൗചിത്യമായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയത്. ഗൗരവമുളള ഒരു ധാര്‍മികപ്രശ്നത്തെ പുച്ഛത്തോടെ തളളിക്കളയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. തിരുത്താന്‍ മനസില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, നാട്ടിലെ സകല കൊളളക്കാര്‍ക്കും വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒരു തിരുത്തലിനും തയാറല്ലെന്ന് മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവും കേരളത്തിന്റെ മുഖത്ത് നോക്കി പ്രസ്താവിച്ചിരിക്കുന്നു. മറ്റൊരു തട്ടിപ്പ് കേസില്‍, ആരോപണവിധേയനായ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് വേണ്ടി ഹാജരാകുന്നതും അഡ്വക്കറ്റ് എം കെ ദാമോദരനാണ്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഴിമതിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ എന്ത് പ്രശ്നമെന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അത്തരം ന്യായീകരണങ്ങള്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടുമില്ല. എങ്കിലും അത്ര ലാഘവത്തോടെ കാണാവുന്നതല്ല ഈ നടപടിയെന്ന് പറയാതെ വയ്യ.
ഈ വിമര്‍ശനങ്ങളൊന്നും മുഖ്യമന്ത്രിയോ, നിയമോപദേഷ്ടാവോ മുഖവിലക്കെടുക്കാനുളള സാധ്യത കുറവാണ്. ഇനി നാളെ ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ കെ എം മാണി, കെ ബാബു തുടങ്ങിയവര്‍ക്കൊക്കെ വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായെന്ന് വരും. മാധ്യമപ്രവര്‍ത്തകരെ കഴിവതും ഒഴിവാക്കുന്ന ശൈലിയായത് കൊണ്ട് മുഖ്യമന്ത്രി ഇതിനൊന്നും ഉത്തരം പറയേണ്ടിവന്നെന്നും വരില്ല. പക്ഷെ, എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ സാധാരണക്കാരന്റെ സാധാരണ ബുദ്ധി മതിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പഠിപ്പിച്ചിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടതുണ്ടോയെന്ന് പിണറായി വിജയനും സഹപ്രവര്‍ത്തകര്‍ക്കും തീരുമാനിക്കാം. ഒപ്പം സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായപ്പോള്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍, ചന്ദ്രശേഖരന് വേണ്ടി അദ്ദേഹം ഹാജരാകുമ്പോള്‍ എന്ത് പറയുമെന്നറിയാനും കൗതുകമുണ്ട്.