സ്വാശ്രയപ്രശ്നം ആളിക്കത്തുന്നതിടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ മാധ്യമവിരോധം വെളിപ്പെടുത്തി. ഇത്തവണ പക്ഷേ തീര്‍ത്തും അസമയത്ത്, അനൗചിത്യമായിപ്പോയി എന്നു മാത്രമല്ല, അതു വെറും തോന്നലായിരുന്നു എന്ന് അദ്ദേഹത്തിന് സ്വയം സമ്മതിക്കേണ്ടിയും വന്നു. അങ്ങനെ തെറ്റു പറ്റിയാല്‍ സമ്മതിച്ചു കളയുന്ന ഒരു സാധാരണ നേതാവായി മുഖ്യമന്ത്രി പിണറായി വിജയനെ ആരും കുറച്ചുകാണുകയുമരുത്.
സ്വാശ്രയ ബഹളങ്ങള്‍ക്കിടെ ചൊവ്വാഴ്ച സഭയിലാണ് വിവാദപരാമര്‍ശമുണ്ടായത്. കെ.എസ്.യു സമരത്തിന്റെ ഭാഗമായുണ്ടായ കരിങ്കൊടി പ്രകടനത്തെ പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെ അദ്ദേഹം വ്യക്തമായി ധരിച്ച കാര്യം സഭയില്‍ പറയുന്നതില്‍ തെറ്റില്ല. നിലപാടില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ വൈകിട്ട് തന്നെ അതൊരു കരിങ്കൊടിയുടെ പേരില്‍ മാത്രമുണ്ടായ ധാരണയല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, ആഭ്യന്തരവകുപ്പും രഹസ്യാന്വേഷണസംവിധാനങ്ങളുമെല്ലാം കൈയാളുന്ന മന്ത്രിയാണ്. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തമായ ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു വരെ വിശ്വസിച്ചു വാദിച്ചു പോയവര്‍ ഭരണപക്ഷത്തു തന്നെയായിരുന്നു. വെറുതെ ഒന്നും പറയാത്ത നേതാവെന്നു വിശ്വസിച്ചവരെക്കൂടിയാണ് മുഖ്യമന്ത്രി തന്നെ പിറ്റേന്നു തോല്‍പിച്ചു കളഞ്ഞത്
തന്റെ തോന്നലായിരുന്നുവെന്നാണ് മുഖ്യമന്ത്രി സമ്മതിച്ചത്. തോന്നല്‍ തെറ്റായിരുന്നുവെന്നു മുഖ്യമന്ത്രിക്കു തന്നെ ബോധ്യമായെങ്കിലും അത് സമ്മതിക്കാന്‍ വയ്യ. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തോന്നലുണ്ടായത് എന്ന ചോദ്യമെത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ സ്വരം മാറുന്നു. വിരോധം കരിങ്കൊടിയോടായിരുന്നില്ല, മാധ്യമങ്ങളോടു തന്നെയാണെന്നു തുറന്നു സമ്മതിക്കുന്ന മുഖ്യമന്ത്രി എന്താണതിന്റെ അടിസ്ഥാനം എന്നു വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്.
ഈ തോന്നല്‍ മാറ്റാന്‍ സമയമായിട്ടുണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി. അതല്ല മാധ്യമങ്ങള്‍ക്കെതിരായ വിരോധം ഒളിച്ചുവയ്ക്കാനാകുന്നില്ലെങ്കില്‍ വസ്തുതാപരമായ കാര്യങ്ങള്‍ ഒത്തുവരുന്നതു വരെ കാത്തിരിക്കാന്‍ അങ്ങ് തയാറാകണം. അത്തരത്തിലുള്ള ധാരാളം പിഴവുകള്‍ ഇന്‍റലിജന്‍സും പൊലീസുമൊന്നും സ്വന്തമായില്ലാത്ത മാധ്യമങ്ങള്‍ക്ക് എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. എല്ലാ നിയമസംവിധാനങ്ങളും വിരല്‍ത്തുമ്പിലുണ്ടായിട്ടും മുഖ്യമന്ത്രിക്ക് സ്വന്തം തോന്നലുകള്‍ സഭയില്‍ പ്രഖ്യാപിക്കാന്‍ ഒരുത്തരവാദിത്തക്കുറവും തോന്നുന്നില്ലെങ്കില്‍, പിന്നെ മാധ്യമവാര്‍ത്തകളില്‍ താങ്കള്‍ എന്ത് ഉത്തരവാദിത്തമാണ് ആവശ്യപ്പെടുക? എപ്പോഴും എന്നെ വേട്ടയാടാന്‍ പതുങ്ങിയിരിക്കുന്നവരാണ് മാധ്യമങ്ങള്‍ എന്ന ഈ തോന്നല്‍ ഇനിയും തുടരുകയാണെങ്കില്‍, അതും ഇതുപോലൊരു തോന്നല്‍ മാത്രമാണോയെന്നും താങ്കള്‍ ചിന്തിക്കണം.
കേരളത്തില്‍ എന്തു സംഭവിച്ചാലും അത് മാധ്യമങ്ങളുണ്ടാക്കുന്ന കുഴപ്പമാണ് എന്ന മുഖ്യമന്ത്രിയുടെ തോന്നല്‍ വെറും തോന്നലായി അങ്ങ് തീരുകയല്ല എന്നത് അവഗണിക്കാനാകില്ല. അഭിഭാഷകരും കോടതിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രി ഈ സങ്കുചിതത്വമാണ് പ്രകടിപ്പിച്ചത്
ഇന്നും കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള അപ്രഖ്യാപിത വിലക്ക് തുടരുന്നതിലും ഒടുവില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ടിട്ടു പോലും പ്രശ്നം പരിഹരിക്കാനാകാത്തതിലും സ്വന്തം നിലപാടിന്‍റെ സ്വാധീനമോര്‍ത്ത് അഭിമാനിക്കണം മുഖ്യമന്ത്രി. ഭരണഘടനാപരമായ ഉത്തരവാദിത്തത്തേക്കാള്‍ പ്രധാനം തന്നെയാണ് വ്യക്തിപരമായ പ്രതികാരനിര്‍വഹണത്തിലുണ്ടാകുന്ന ചാരിതാര്‍ഥ്യമെന്നു വീണ്ടും വീണ്ടും തെളിയിക്കണം. അങ്ങനെ ശക്തനായ ഭരണാധികാരിയെന്നു ആരാധകര്‍ ആര്‍ത്തു വിളിക്കുമ്പോഴും മാധ്യമവിരോധമെന്ന ദൗര്‍ബല്യം ഇടയ്ക്കിടെ വെളിപ്പെടുത്തി സ്വയം ചെറുതായിക്കൊണ്ടേയിരിക്കണം. എല്ലാ അധികാരവും കൈയിലുള്ള മുഖ്യമന്ത്രി, മാധ്യമങ്ങള്‍ക്കെതിരെ താങ്കള്‍ക്കുള്ള ആരോപണങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചു നടപടിയെടുത്തു പ്രഖ്യാപിക്കണം. കോടതിയിലുണ്ടായ പ്രശ്നങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നിയമപരമായി തെറ്റു ചെയ്തുവെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കണം. താങ്കള്‍ക്കെതിരെ കരിങ്കൊടി പ്രകടനം നടത്താന്‍ വാടകയ്ക്ക് ആളെ തപ്പി നടക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നു സംശയമുണ്ടെങ്കില്‍ അതും അന്വേഷിച്ചു നടപടിയെടുക്കണം. ആരു തെറ്റു ചെയ്താലും അതിനെ ന്യായീകരിക്കേണ്ടതില്ല.
ഇതിനെല്ലാം ഒപ്പം സ്വയം നേരിടേണ്ടിവന്നത് മാധ്യമവേട്ടയെന്ന അടങ്ങാത്ത പ്രതികാരബോധമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെങ്കില്‍ അതെക്കുറിച്ചും അന്വേഷിക്കുക തന്നെ വേണം. ആരോടുള്ള പ്രതികാരമാണ് മാധ്യമങ്ങളോടു തീര്‍ക്കേണ്ടിവരുന്നതെന്ന് സ്വയം തിരിച്ചറിയാനെങ്കിലും അതു സഹായിക്കും. അതല്ലാതെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ പോലും സ്വന്തം മാധ്യമവിരോധത്തിന്റെ പേരില്‍ ബലിയാടാക്കരുത്. താങ്കള്‍ ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണെന്നു പറയാതെ വയ്യ.