പരസ്പരം പുറംചൊറിഞ്ഞും പ്രീണിപ്പിച്ചും മാത്രം ശീലിച്ച മതമേലധ്യക്ഷൻമാരും രാഷ്ട്രീയക്കാരും കേൾക്കണം ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ. കുടിയേറ്റക്കാരോട് മനുഷ്യത്വരഹിതമായ നിലപാടെടുക്കാൻ പരസ്യമായി ആഹ്വാനം റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണാൾഡ് ട്രംപിന് കണക്കിന് കൊടുത്തു പാപ്പ. പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിപ്പട്ടികയിലെ പ്രമുഖനെ ഫ്രാൻസിസ് മാർപ്പാപ്പ ഒട്ടും മയമില്ലാതെകൈകാര്യം ചെയ്തപ്പോൾ കുലുങ്ങിയത് ലോകരാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങൾ തന്നെയാകുമെന്ന തീർച്ച.
അന്യമതക്കാരോടും കുടിയേറ്റക്കാരോടുമുള്ള അസഹിഷ്ണുതയാണ് ശതകോടീശ്വരനായ ഡോണാൾഡ് ട്രംപിന്റെ മുഖമുദ്ര. അമേരിക്കയിലേക്ക് ഒറ്റമുസ്്ലിമിനെയും സ്വീകരിക്കേണ്ടെന്ന് പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത ഇരകൾ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടത്തിൽ ജീവിതമാർഗം നഷ്ടപ്പെട്ട് നാടുവിടേണ്ടി വരുന്ന മെക്സിക്കോക്കാരാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കും മുമ്പേ മെക്സിക്കൻ കുടിയേറ്റവിരുദ്ധനിലപാടെടുത്ത വ്യക്തിയാണ് റിയൽ എസ്റ്റേറ്റ് ഭീമൻ ഡൊണാൾഡ് ട്രംപ്. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ വലിയ മതിൽ കെട്ടുമെന്നുമാണ് പ്രഖാപനം. ഈ മതിൽ കെട്ടാൻ 80 ലക്ഷം ഡോളർ ചിലവിടുമെന്നും ട്രംപ് പരസ്യമായി വെല്ലുവിളിച്ചു.
ധാർഷ്ട്യം നിറഞ്ഞ ഈ നിലപാടിനോടാണ് കടുത്ത ഭാഷയിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചത്. ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു മുന്നിൽ മതിൽ പണിയുന്നവർ ക്രിസ്ത്യാനിയല്ലെന്ന് പാപ്പ പറയുമ്പോൾ അത് മനിഷ്യപ്പറ്റിന്റെ മഹാവാക്യമാകുന്നു. പാപ്പയായി അവരോധിതനായ ശേഷമുള്ള ഫ്രാൻസിസിന്റെ എല്ലാ ഇടപെടലുകളിലും ലോകം കാരുണ്യത്തിന്റെ കരുതൽ കണ്ടതാണ്.
ക്രിസ്ത്യാനി പരസ്പരസഹകരണവും സഹവർത്തിത്വവും സാധ്യമാകുന്ന പാലമാണ് നിർമിക്കുന്നതെന്നാണ് പാപ്പയുടെ ഭാഷ്യം. മെക്സിക്കോ സന്ദർശിക്കാനുള്ള മാർപ്പാപ്പയുടെ തീരുമനത്തെത്തന്നെ ട്രംപ് വിമർശിച്ചിരുന്നു. മെക്സിക്കോ സർക്കാരിന്റെ കയ്യലെ രാഷ്ട്രീയആയുധമായി മാർപ്പാപ്പ മാറിയെന്നായിരുന്നു ട്രംപിന്റെ തുറന്നടി. ഇതിന് അരിസ്റ്റോറ്റിലിനെ ഉദ്ധരിച്ച് പരിഹാസമായിരുന്നു മാർപ്പാപ്പയുടെ മറുപടി. 70 ശതമാനം ക്രിസ്ത്യാനികളുള്ള രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോഴാണ് ഈ ഏറ്റുമുട്ടൽ. താങ്കളുടെ വാക്കുകൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുമാറിയില്ല മാർപ്പാപ്പ. ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
മതവിദ്വേഷ പ്രസ്താവനയിലൂടെ വോട്ട് നേടാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രംപിൻറെ കരണത്ത് കിട്ടിയ അടിയായി മാർപ്പാപ്പയുടെ ഉറച്ച നിലപാടെന്ന് പറയാതെ വയ്യ. സമദൂരവും ശരിദൂരവും മനസാക്ഷി വോട്ടുമൊന്നുമല്ല, ട്രംപിൻറേത് തോന്നിവാസമാണെന്ന് മുഖത്ത് നോക്കി പറഞ്ഞു പാപ്പ.
അമേരിക്കയിലെ 20 ശതമാനം വരുന്ന കത്തോലിക്കർക്കും കുടിയേറ്റത്തിന് അനുകൂലമായ മാർപ്പാപ്പയുടെ നിലപാടിനോട് യോജിപ്പില്ല. ഇതും മനസിലാക്കിയിട്ടുണ്ട് സഭാതലവൻ. മധ്യപൂർവദേശത്തുനിന്നുള്ള മുസ്്ലിം അഭയാർഥികളെ സ്വീകരിക്കാതിരുന്ന യൂറോപ്യൻ രാജ്യങ്ങളെ, കത്തോലിക്ക രാജ്യങ്ങളെയടക്കം വിമർശിച്ചിട്ടുണ്ട് മാർപ്പാപ്പ. കൈക്കുഞ്ഞുങ്ങളടക്കം ആയിരങ്ങൾ ്‍ മെഡിറ്ററേനിയനിൽ മുങ്ങിത്താണപ്പോഴും സിറിയക്കും ഈജിപ്തിനും ലിബിയക്കുമെല്ലാം നേരെ വാതിലടച്ച രാജ്യങ്ങളെ സ്നേഹത്തിൻറെ സുവിശേഷം ഒാർമിപ്പിച്ചു മാര്‍പ്പാപ്പ. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിനു നേരെ സൗദി അറേബ്യ അടക്കമുള്ള പ്രമുഖ ഇസ്്ലാമിക രാജ്യങ്ങളെല്ലാം കണ്ണടച്ചപ്പോൾ അവർക്കായി വാതിലുകൾ തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ടു ഇൗ പാപ്പ. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രസ്തുവചനം പ്രാവർത്തികമാക്കുന്നവനാണ് യഥാർഥ ക്രിസ്ത്യാനി എന്ന നിലപാടിൽ ഉറച്ചുനിന്നുവെന്ന് മാത്രം.
സഭയക്കോ വിശ്വാസികൾക്കോ എന്ത് നേട്ടമുണ്ടാകും എന്നത് അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും സ്വാധീനിക്കാറില്ല. പറയാനുള്ളത് ഉറക്കെ ത്തന്നെ പറയും. അത് ആഗോളതാപനത്തെക്കുറിച്ചായാലും സമ്പത്തിക കേന്ദ്രീകൃതമായ ആഗോളരാഷ്ട്രീയത്തിന്റെ അനൗചിത്യത്തെക്കുറിച്ചായാലും. മതമോ നിറമോ വംശമോ നോക്കാതെ, മനുഷ്യപക്ഷത്തുനിന്നുള്ള നിലപാടുകൾ ഉറക്കെപ്പറയുന്ന ഇൗ ഫ്രാൻസിസ്കൻ ശൈലിക്ക് ഒരു ബിഗ് സല്യൂട്ട്. ഒപ്പം നമ്മുടെ നാട്ടിലടക്കം മത-രാഷ്ട്രീയ മേലാളൻമാർ ഇൗ ധൈര്യവും മനുഷ്യസ്നേഹവും മാതൃകയാക്കിരുന്നെങ്കിൽ എന്നാഗ്രഹിച്ചും പോകുന്നു.