ചന്ദ്രേട്ടൻ എവിടെയാ എന്ന വിജയ ചിത്രത്തിന്റെ ആഘോഷങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് അപകടം സിദ്ദാർഥ് ഭരതനെ തേടിവന്നത്. മകന്റെ അപകടം വരുത്തിയ ആഘാതത്തിൽ നിന്നും എങ്ങനെയാണ് കരകയറിയതെന്ന് അമ്മയും നടിയുമായ കെപിഎസി ലളിത വ്യക്തമാക്കുന്നു. നേരെചൊവ്വേയിലാണ് കെ.പി.എസി ലളിത മനസ്സുതുറന്നത്.
സത്യം പറഞ്ഞാൽ ഞാൻ തകർന്നുപോയ അവസരമായിരുന്നു സിദ്ദാർഥിന്റെ അപകടം. എന്റെ മാത്രം പ്രാർഥനയല്ല അവനെ രക്ഷിച്ചത്, എന്നെയും ഭരതേട്ടനെയും സ്നേഹിക്കുന്ന ഒരുപാട് മലയാളിപ്രേക്ഷകരുടെ കൂട്ടപ്രാർഥനയാണ് സിദ്ദാർഥിന്റെ ജീവൻ രക്ഷിച്ചത്. മൂന്നു ദിവസം മരണത്തെ മുഖാമുഖം കണ്ട് മകൻ ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന സമയത്താണ് ആരൊക്കെയാണ് എന്റെ യഥാർഥ സുഹൃത്തുക്കളെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അന്ന് മകളെപ്പോലെ എനിക്ക് താങ്ങും തണലുമായി നിന്നത് മഞ്ജുപ്പിള്ളയായിരുന്നു. എല്ലാതിരക്കുകൾക്കിടയിലും ഓരോ മണിക്കൂർ ഇടവിട്ട് ദിലീപ് എന്നെ വിളിക്കുമായിരുന്നു, അതുപോലെ തന്നെയാണ് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്തും. അവരൊക്കെ തന്ന താങ്ങാണ് എന്നെ പിടിച്ചു നിർത്തിയത്.
ആ സമയത്ത് നടന്ന കുപ്രചരണങ്ങൾ മനസ്സിനെ വേദനിപ്പിച്ചു. പക്ഷെ അതൊന്നും സാരമാക്കിയില്ല. അതൊക്കെ കാര്യമാക്കാൻ ഇരുന്നാൽ അതിനെ സമയം കാണൂ എന്നും കെ.പി.എസി ലളിത വ്യക്തമാക്കി