താൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന സിപിഐയുടെ ആരോപണം വളരെ പഴക്കമുള്ള ആരോപണമാണെന്നു എം. സ്വരാജ് എം.എൽഎ. അഹങ്കാരിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നതു ശരിയാണ്. ഈ നിമിഷം വരെ അതിനു മറുപടി പറഞ്ഞിട്ടില്ല. കാരണം എന്നെക്കുറിച്ചു ഞാൻ തന്നെ എന്തു മറുപടി പറയാനാണ്. അഹങ്കാരിയാണെന്നു മറ്റൊരാൾക്കു തോന്നുന്നുണ്ടെങ്കിൽ ആ അഭിപ്രായത്തെ മാനിക്കണം.
തൃപ്പൂണിത്തുറയിൽ സിപിഎമ്മിൽ നിന്നും വ്യാപകമായി അണികൾ സിപിഐയിൽ ചേർന്നുവെന്ന കുപ്രചാരണം മാധ്യമങ്ങൾ നടത്തുന്നു. ഇതിനെതിരെയാണ് പ്രതികരിച്ചത്. സിപിഐയുടേതു പീറക്കൊടിയാണെന്നു പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെന്ന വിശ്വാസത്തിലാണ് സിപിഐ നേതൃത്വം തനിക്കെതിരെ രംഗത്തെത്തിയത്. അതു സ്വാഭാവികവുമാണ്. വിയോജിപ്പുകൾ അന്തസ്സോടെ പ്രകടിപ്പിക്കാനാണ് ശ്രമിക്കാറ്. തെറ്റ് ആര് ചൂണ്ടിക്കാണിച്ചാലും തിരുത്തും.
തന്റെ പരാമർശം തെറ്റാണെന്നു ഒരിക്കലും പാർട്ടി സൂചിപ്പിച്ചിട്ടില്ല. എംഎൽഎ സ്ഥാനം പ്രതീക്ഷിച്ച് നിദ്രാവിഹീനമായ രാവുകൾ തള്ളിനീക്കിയിട്ടില്ല. ഈ മൂന്നക്ഷരങ്ങൾ ഇല്ലാതായാൽ സ്തംഭിച്ചു നിൽക്കുന്നവനുമല്ല. തൃപ്പൂണിത്തുറയിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കമ്യൂണിസ്റ്റുകാരനു പാർലിമെന്ററി സ്ഥാനം വേണമെന്നില്ലെന്നും എം. സ്വരാജ് മനോരമ ന്യൂസ് നേരെചൊവ്വേയിൽ പറഞ്ഞു.