ഒരു സുഹൃത്ത് പങ്കിട്ട തമാശയിൽനിന്ന്, മലയാള സിനിമയിൽ ചിന്ത നിറച്ച ചിരിക്കു വിത്തിട്ട ശ്രീനിവാസൻ പറഞ്ഞുതുടങ്ങി. ‘സുരേഷ് ഗോപിയുടെ സിനിമയിലെ പ്‌ഫ പുല്ലേ... എന്ന ഡയലോഗ് മഹത്തായ ദൗത്യം നിർവഹിക്കുന്ന പുല്ലിനെ നിസാരവൽകരിക്കുന്നതാണ്. നമ്മളേക്കാൾ വലിയൊരു ദൗത്യമാണ് ഭൂമിയിൽ പുല്ലിനുള്ളത്. പ്രകൃതിയിൽനിന്ന് വെള്ളം സ്വീകരിച്ചു ഭൂമിക്കു കൊടുക്കുകയും സ്വയം അഴുകി വളമായി തീരുകയും ചെയ്യുന്ന പുല്ലിനോടു കുറച്ചുകൂടി ബഹുമാനമാകാം...’ ഡയലോഗ് ഇനി സൂക്ഷിച്ചു പ്രയോഗിക്കണമെന്നു ഗൗരവത്തിലൊരു മുന്നറിയിപ്പും. പിന്നെ ചിരിയുടെ കതിനപൊട്ടിച്ച് അഭിനയിക്കാത്ത ശ്രീനിയായി.
നല്ല ആഹാരം കഴിച്ചില്ലെങ്കിൽ ജീവിതം രോഗങ്ങൾക്കു പതിച്ചുകൊടുക്കേണ്ടി വരുമെന്ന പൊതുതത്വമാണ് ജൈവകൃഷിയുടെ ചിന്തയിലേക്കും പ്രയോഗങ്ങളിലേക്കും കൈപിടിച്ചു നയിച്ചതെന്ന് ശ്രീനി പറയും. കേരളത്തിൽ പ്രതിവർഷം മുപ്പത്തയ്യായിരത്തോളം അർബുദരോഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്. കുട്ടികളിൽ വൃക്കരോഗം വ്യാപകം. പണ്ടൊക്കെ അർബുദം പിടിപെടുന്നതിനു പിന്നിലെ കാരണം വ്യക്‌തമായിരുന്നില്ല. ദൈവകോപമെന്നൊക്കെ വിശ്വസിച്ചിരുന്നു. എന്നാൽ കഴിച്ച ഭക്ഷണം തിരിച്ചുകടിക്കുന്നതാണ് യഥാർഥ പ്രശ്‌നം.
പാനൂരിൽ അച്‌ഛന്റെ കൃഷിയിടങ്ങളിൽ നിന്നു ബാലപാഠം. ഇന്നിപ്പോൾ സിനിമാ തിരക്കിനിടയിലും ജൈവകൃഷിയുടെ വഴിയേ എറണാകുളത്തെ കണ്ടനാട്ട് 35 ഏക്കറിൽ നെൽക്കൃഷി നടത്തി വിജയം കുറിച്ചതിനെപ്പറ്റി ശ്രീനി വാചാലനാകുന്നു. ജൈവോൽപന്നങ്ങൾക്കു ലഭിക്കുന്ന വിപണി അതിശയിപ്പിക്കുന്നതാണ്. കണ്ടാനാട്ട് നെൽക്കൃഷി വിളവെടുത്തശേഷം ‘മലയാള മനോരമ’യിൽ വന്നൊരു ലേഖനത്തിൽ ഒരു ഫോൺനമ്പർ കൊടുത്തിരുന്നു. ആ നമ്പറിൽ ലഭിച്ച ഓർഡർ പ്രകാരമുള്ള അരി ഇപ്പോൾ കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഓസ്‌ട്രേലിയയിൽ നിന്നു പോലും അരിതേടി വിളിയെത്തി.
ഇതൊക്കെയാണെങ്കിലും കൃഷിക്കു വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് വലിയൊരു പ്രതിസന്ധി തന്നെയാണ്. ഇവയേയും ജൈവരീതികളിലൂടെ അതിജീവിക്കാമെന്നു തൃശൂർ ആടാട്ട് നിന്ന് പഠിച്ച ചില പൊടിക്കൈകളിലൂടെ ശ്രീനി വിശദീകരിച്ചു. മണ്ണുത്തി കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ ആടാട്ട് 80 ഏക്കറിൽ നടത്തുന്ന നെൽക്കൃഷിയിടത്ത് പ്രത്യേക കളയെടുക്കലില്ല. പാടത്തേക്കു താറാവുകളെ ഇറക്കിവിടും. ഒരുവിധം കളകളും കീടങ്ങളും താറാവുകൾ ഭക്ഷിക്കും. ഇത് കണ്ടനാട്ട് പരീക്ഷിക്കുന്ന കാര്യം ആലോചിച്ചുവരുന്നു. ഇതേ പാടത്തു മീനും വളർത്തുന്നുണ്ട്. വരമ്പുകളിൽ ചെണ്ടുമല്ലി നടുന്നത് കീടങ്ങളെ തുരത്താൻ സഹായിക്കും. ഇതു മറ്റൊരു വരുമാനവുമാകും. കൃഷി വഴികളിൽ ശ്രീനി നടത്തുന്ന യാത്രകളാണ് മാറത്തഹള്ളി ലൂമിയർ ഓർഗാനിക് സ്‌റ്റോർ ആൻഡ് റസ്‌റ്ററന്റ്, വൈറ്റ്‌ഫീൽഡിനു സമീപത്തെ വർത്തൂരിലെ ജൈവ കൃഷിയിടത്തിലെത്തിച്ചത്. ഇവിടെ സംഘടിപ്പിച്ച ‘സ്‌പ്രിങ് സർക്കിൾഎ ഡേ അറ്റ് ദ് ഫാം’ പരിപാടിയിൽ കൃഷിയറിവുകൾ പങ്കിടാനെത്തിയതാണ് അദ്ദേഹം.
കൃഷിയറിവ്, വായന
‘ഒറ്റവൈക്കോൽ വിപ്ലവം’ എഴുതിയ ഫുക്കുവോക്ക പോലും ആരാധിച്ചിരുന്ന ഒരു ഇന്ത്യക്കാരനുണ്ട്‌സുഭാഷ് പലേക്കർ. വളമിടാതെയും കീടനാശിനിയടിക്കാതെയും വനങ്ങളിൽ വൻമരങ്ങളും പഴങ്ങളും നിറഞ്ഞ കൃഷിവ്യവസ്‌ഥയിലേക്കാണു പലേക്കർ വഴികാട്ടുന്നത്. ഇവയെയൊന്നും കീടങ്ങൾ ആക്രമിക്കുന്നുമില്ല. പ്രകൃതി സന്തുലിതമാണ്. കീടങ്ങൾ ഉൾപ്പെടെയുള്ളതാണ് പ്രകൃതി. 1015 ദിവസം മാത്രമായിരിക്കും പല കീടങ്ങളുടേയും ആയുസ്സ്. അതിനൊരു ജന്മോദ്ദേശമുണ്ടായിരിക്കും. കാട്ടിൽ ആരും ഒന്നും പണിയെടുക്കാതെതന്നെ ഫലഭൂയിഷ്‌ടമാണ്. വലിയ മരങ്ങൾക്കു കീഴിൽ ചെറിയ ചെടികളും, വള്ളിപ്പടർപ്പുകളും അതിനു കീഴെ മണ്ണിൽ സൂക്ഷ്‌മ ജീവികളുമുണ്ട്. ഈ ജീവികൾ മണ്ണിൽ പണിയെടുക്കുന്നു. മണ്ണിലെ മൂല്യങ്ങൾ വീണ്ടെടുക്കാൻ ഇവ ഉഴുതുമറിച്ച് സഹായിച്ചുകൊണ്ടേയിരിക്കുന്നു.
മരങ്ങളുടെ വേരുകളിൽ നിന്നുള്ള ദ്രവമാണ് സൂക്ഷ്‌മാണുക്കളുടെ ഭക്ഷണം. ഇതാണ് പ്രകൃതിയിലെ ആദ്യ പരസ്‌പരസഹായ സംഘം. ഈ വ്യവസ്‌ഥയെ മറികടന്നുള്ള രാസവള പ്രയോഗം കൊണ്ട് പ്രകൃതിയുടെ തനതു മൂല്യങ്ങളെയാണ് നാം എന്നേക്കുമായി ഇല്ലാതാക്കുന്നതെന്ന് സുഭാഷ് പലേക്കർ ചൂണ്ടിക്കാട്ടുന്നു. ഫുക്കുവോക്കയെ പോലെ പലേക്കറും തന്നിലെ വലിയ സ്വാധീനമാണെന്ന് ശ്രീനി പറഞ്ഞു.
രാസവളപ്രയോഗം വലിയൊരക്രമമാണ്. കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ വിളവെടുക്കാനാണിത്. രാസവളം ഫലപ്രദമാകാത്ത വിധം ഒരുനാൾ മണ്ണ് മരിക്കും. വർഷന്തോറും വളം കൂടുതലായി പ്രയോഗിക്കേണ്ടിവരും. വിളവ് ലഭിക്കാത്ത നിലയിലേക്ക് ഒടുവിൽ അധഃപതിക്കും. ഇതെത്രമാത്രം സർക്കാരുകൾക്ക് ബോധ്യമുണ്ട്? യുഎസിലെ വൻകിട രാസവള കമ്പനികളിൽനിന്ന് വൻ തുകകൾ കൈക്കൂലി വാങ്ങിയ കേന്ദ്രമന്ത്രിമാർ നമുക്കുണ്ട്. ഈ ഇടപാടുകളുടെ പിടിയിൽനിന്ന് നമുക്ക് അനായാസം മോചിതരാകാനാകില്ല. എൻഡോസൾഫാൻ എന്ന നിരോധിത കീടനാശിനി എന്നെന്നേക്കുമായി നമുക്ക് ഒഴിവാക്കാനായോ? പല പേരുകളിലായി ഈ വിഷം പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നു.
മണ്ണുത്തി കാർഷിക സർവകലാശാലയ്‌ക്കു കീഴിൽ ഒട്ടേറെ നഴ്‌സറികളുണ്ട്. ഇവയിലൊക്കെ കീടനാശിനു പ്രയോഗിക്കുന്നുണ്ട്. ഇവിടെ 90 പേർക്ക് അടുത്തകാലത്ത് അർബുദം സ്‌ഥിരീകരിച്ചു. മണ്ണിലടിച്ച വിഷം കിണർവെള്ളത്തിൽ കലർന്ന് അർബുദത്തിനു വഴിതുറന്നുവെന്ന് പിന്നീട് കണ്ടെത്തി. രോഗം വരുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് നാം തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. കണ്ണൂരിൽ കായൽനിലത്തിൽ നടത്തുന്ന പൊക്കാളികൃഷി പോലെ തന്നെ കൈപ്പാട് എന്നൊരു കൃഷിരീതിയുണ്ട്. ഇവയ്‌ക്ക് രാസവള പ്രയോഗം പറ്റില്ല. ‘ആത്മ’ എന്ന കർഷക സംഘം പുറത്തിറക്കിയ പുസ്‌തകത്തിലൂടെ ഇത്തരത്തിൽ നിരവധി കൃഷിയറിവുകൾ ലഭിച്ചിട്ടുണ്ട്.
മുഞ്ഞയുടെ മഞ്ഞയ്‌ക്കെതിരെ
കണ്ടനാട്ടെ കൃഷിയിൽ സുഹൃത്തുക്കളും കൃഷി ഓഫിസർമാരുമൊക്കെ കൂട്ടിനുണ്ട്. നെല്ലിൽ ഒട്ടേറെ കീടങ്ങളും മുഞ്ഞയുമൊക്കെ പടരുമ്പോൾ ചില ജൈവ പോംവഴികളാണ് വഴിതെളിക്കുന്നത്. മത്തിയും ശർക്കരയും തുല്യ അവളിൽ ചേർത്ത് കെട്ടി വച്ച്, ഇടയ്‌ക്കിടയ്‌ക്ക് ഇളക്കിക്കൊടുക്കണം. 40 ദിവസം പിന്നിടുമ്പോൾ ഇവ പിഴിഞ്ഞെടുക്കുന്ന ലായനി അഞ്ചു മില്ലീലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് സ്‌പ്രേ ചെയ്‌തു കൊടുക്കും. ഒരേസമയം വളവും കീടനാശിനിയുമാണിത്. ഈ അറിവുകൾ കേരളത്തിന്റെ വിവിധസ്‌ഥലങ്ങളിൽ നിന്നുള്ള കർഷകർ പകർന്നതാണ്. വൈകിട്ട് ഏഴുമണിയോടെ പാടത്തെ വരമ്പുകളിൽ മുന്നൂറോളം പന്തം കത്തിച്ചു വയ്‌ക്കും. കീടങ്ങൾ ഈ പന്തത്തിനുചുറ്റും പറന്നു ചാകും. നെറ്റ് കൊണ്ട് വെള്ളത്തിലുള്ള പ്രാണികളെ കോരിയെടുത്ത രീതിയുമുണ്ട്. അതുകൊണ്ടു തന്നെ ജൈവകൃഷിക്ക് അൽപം ചെലവേറും.
അരിയുടെ രാഷട്രീയം
2016ൽ കേരളം സമ്പൂർണ ജൈവ സംസ്‌ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ നീക്കങ്ങളെല്ലാം എങ്ങനെ അരിവില കുറയ്‌ക്കാമെന്ന നിലയ്‌ക്കാണ്. ഒരേസമയം ഈ രണ്ടുകാര്യങ്ങളും കൂടി എങ്ങനെ നടപ്പാക്കുമെന്നു മനസ്സിലാകുന്നില്ല. അരിവില കുറയ്‌ക്കാൻ ആന്ധ്രയിൽനിന്നു പോലും ഇറക്കുമതി ചെയ്യുന്നത് വോട്ടു രാഷ്‌ട്രീയമാണ്. തമിഴ്‌നാട്ടിൽ മുൻമുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ സൗജന്യ അമ്മ തണ്ണി, അമ്മ ഉണവകം തുടങ്ങിയവയെല്ലാം വോട്ടിനുവേണ്ടിയുള്ള തട്ടിപ്പു രാഷ്‌ട്രീയം തന്നെയാണ്. നിലനിൽപിന് അത്യന്താപേഷികമാണ് ഭക്ഷണം. അതിന്റെ ഗുണമേന്മ പക്ഷേ, പലപ്പോഴും നമുക്കു പ്രശ്‌നമാകാറില്ല. ചെരുപ്പും വസ്‌ത്രങ്ങളും വാങ്ങാൻ നാം ബ്രാൻഡ് നോക്കും. ഭക്ഷണസാധനങ്ങൾ ഏറ്റവും വിലകുറച്ച് എവിടെനിന്നു വാങ്ങാൻപറ്റുമെന്നു ഗവേഷണം നടത്തിക്കൊണ്ടിയിരിക്കും. ഈ സമീപനം മാറണം.
ലൂമിയറിന്റെ ജൈവ വഴിയിൽ
എൺപതുകളിൽ കാന്തല്ലൂരിലെ ജൈവകൃഷി ഉൽപന്നങ്ങൾ ഉപയോഗിച്ച് പനമ്പിള്ളിനഗറിൽ അരുവി റസ്‌റ്റോറന്റ് നടത്തിയിരുന്ന ഒറാക്കിൾ മുൻ ഡേറ്റാ ബേസ് മുൻ അഡ്‌മിനിസ്‌ട്രേറ്ററും ചേർത്തല ചമ്മനാട് സ്വദേശിയുമായ മഞ്ചുനാഥ് പണിക്കാപ്പറമ്പിലുമായുള്ള ബന്ധം പണ്ടേ തുടങ്ങിയതാണ്. എറണാകുളം ഭാഗത്തെവിടെയെങ്കിലും ഷൂട്ടിങ്ങുണ്ടെങ്കിൽ മഞ്ചുനാഥിന്റെ റസ്‌റ്ററന്റിൽ നിന്ന് ആളയച്ചു ഭക്ഷണം വരുത്തുമായിരുന്നു. കൊച്ചി ഈ സംരംഭത്തെ വേണ്ടത്ര പിന്തുണച്ചില്ലെന്നു ശ്രീനി പറഞ്ഞു. രണ്ടുവർഷം മുൻപ് ലൂമിയറിന്റെ സഹസ്‌ഥാപകനായ വൈപ്പിൻ സ്വദേശി ആംബ്രോസ് നാട്ടിലേക്കുവന്നപ്പോൾ കുറച്ചു തക്കാളി തൈകൾ നൽകിയത് ശ്രീനി ഓർത്തെടുത്തു. കൊച്ചി പനമ്പിള്ളി നഗറിൽ 1999ൽ ഇവർ ചേർന്ന് സ്‌ഥാപിച്ച ലുമിയർ ഓർഗാനിക് റസ്‌റ്ററന്റും, ഓർഗാനിക് പ്രൊവിഷൻ സ്‌റ്റോറുമാണ് 2009ൽ ബെംഗളൂരുവിലേക്ക് പറിച്ചുനട്ടത്. വർത്തൂരിനു പുറമെ മൂന്നാറിലെ കാന്തല്ലൂരിലും ഹൊസൂരിനടുത്ത തളിയിലുമായി 27 ഏക്കറിൽ ഇവർക്ക് ജൈവ കൃഷിയിടങ്ങളുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.