കൃഷി ഇഷ്ടമാണ്, പക്ഷേ ജോലിയുണ്ട്, അതുകൊണ്ട് നേരമില്ല എന്ന് പറയുന്നവർ മാതൃകയാക്കേണ്ട കർഷകനാണ് ഇടുക്കി ജില്ലയിലെ പീരുമേടുള്ള ലിനു പീറ്റർ എന്ന കർഷകൻ. കോളേജ് അധ്യാപകരായ ദന്പതികൾക്ക് ജോലി കഴിഞ്ഞുള്ള റിലാക്സേഷൻ കൃഷിയാണ്. ആവശ്യത്തിനു വെള്ളമില്ലാത്ത പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്ത് ലിനുവിൻറെ നാണ്യവിളകളുടെ കൃഷി സന്പൂർണ്ണ ജൈവരീതിയിലാണ്. കൃഷിക്കുവേണ്ട ജലം സംഭരിക്കാനായി വലിയ ഒരു പടുതാക്കുളവും കൃഷിയിടത്തിലുണ്ട്. കാപ്പിയും കുരുമുളകുംമൊക്കെ ജൈവകൃഷി ആയതുകൊണ്ട്തന്നെ ഒട്ടും രോഗ കീടബാധകളും ഇല്ല. എന്നാൽ വിളവ് കൂടുതൽ ലഭിക്കുന്നുമുണ്ട്. കൂടാതെ ഓർഗാനിക് സർട്ടിഫിക്കേഷൻ ഉള്ളതുകൊണ്ട് കിലോയ്ക്ക് 50 രൂപ വിപണി വിലയേക്കാൾ കൂടുതൽ ഇദ്ദേഹത്തിന് ലഭിക്കും.
ഇത്തരം കൃഷികൾ ദീർഘകാല വരുമാനത്തിനാണെങ്കിൽ നിത്യവരുമാനത്തിന് വേണ്ടി ലിനു ചെയ്യുന്നത് പക്ഷിമൃഗാദികളുടെ പരിപാലനമാണ്. 20തോളം ഇനങ്ങളിൽപ്പെട്ട കോഴികൾ, ആട്, മുയൽ, ഗിനിപ്പന്നി, നാടൻ പശുക്കൾ എന്നിവയെല്ലാം ദിവസവും ഇദ്ദേഹത്തിന് വരുമാനം നൽകുന്നു. ജോലികൾക്കായി ആരെയും ആശ്രയിക്കാതെ എല്ലാ ജോലികളും രാവിലെയും വൈകുന്നേരവുമായി കുടുംബം ഒന്നിച്ചാണ് ചെയ്യുന്നത്.