പാലായ്ക്കടുത്ത് ചക്കാംമ്പുഴയിലെ ചക്കപ്രേമി തോമസ് കട്ടക്കയം ഇപ്പോഴും യാത്രയിലാണ്. തൻറെ നാവിനറിയാത്ത ഏതെങ്കിലും ചക്കയുടെ രുചി എവിടെയെങ്കിലും കിട്ടാനുണ്ട് എന്നറിഞ്ഞാൽ അവിടേക്ക്. ചക്ക രുചിച്ച് നോക്കി തൻറെ നാവ് അറിഞ്ഞിട്ടില്ലാത്ത ഒരു രുചിയാണ് ആ ചക്കയുടേതെങ്കിൽ ആ പ്ളാവിൻറെ ഒരു കുരുവോ കന്പോ സംഘടിപ്പിച്ച് തിരിച്ച് മടങ്ങും. തൻറെ നഴ്സറിയിൽ കൊണ്ടുവന്ന് പരിപാലിച്ച് തൻറെ കൃഷിയിടത്തിലുള്ള 114 ഇനം പ്ളാവുകളുടെ കൂട്ടത്തിലേക്ക് അതും കൂടി ചേർക്കും.
നല്ല വരരുമാനമുണ്ടായിരുന്ന ഒന്നേകാൽ ഏക്കർ റബ്ബർ വെട്ടിമാറ്റിയാണ് തോമസ് പ്ളാവുകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ പ്ളാവിനെ പ്രണയിക്കാൻ തോമസിന് ഒരു കാരണവുമുണ്ട്. വർഷങ്ങളായി രക്തസമ്മർദ്ദത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന തോമസ് ഒരു പരിക്ഷണാർത്ഥം ചക്കയെ തൻറെ മുഖ്യ ആഹാരമാക്കി മാറ്റിയപ്പോൾ 10 ദിവസം കൊണ്ട് നോർമ്മലായി. പിന്നീട് ഇന്നുവരെ ഗുളിക കഴിച്ചിട്ടില്ല. അന്ന് തുടങ്ങിയ ഇഷ്ടം ഇന്ന് 114 വിവിധ ഇനം പ്ളാവുകളുടെ ശേഖരത്തിൽ എത്തിനിൽക്കുന്നു. വർഷം മുഴുവൻ ചക്ക ലഭിക്കുന്ന പ്ളാവുകൾ ഇന്ന് തോമസിനുണ്ട്. പ്ളാവ് കൃഷിയിലൂടെ നാളെ ലോകമറിയുന്ന ഒരു സ്ഥലമായി തൻറെ കൃഷിയിടം മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ കർഷകൻ.