പാലാക്കാരി ആൻസി മാത്യുവിന് ചക്കയോടുള്ള പ്രണയം മറ്റൊരു വിധത്തിലാണ്. എല്ലാവരും ചക്ക പുഴുങ്ങിയും പഴുപ്പിച്ചും കഴിക്കുന്പോൾ ആൻസി ചക്കകൊണ്ട് ഒന്നും രണ്ടുമല്ല ഒരു മുന്നൂറ് വിഭവങ്ങൾ ഉണ്ടാക്കും.
പ്രധാന ഭക്ഷണമായോ പലഹാരമായോ ഒക്കെ ഉപയോഗിക്കാവുന്ന നാവിൽ കൊതിയൂറുന്ന വിഭവങ്ങളാണ് ഇത്. ഹോട്ടലിലും ബേക്കറിയിലും ഒക്കെ കിട്ടുന്ന ഏത് വിഭവങ്ങളും അതിലേറെ രുചിയോടെ ആൻസി തയ്യാറാക്കും. അത്രയ്ക്ക് ഗുണ സമൃദ്ധവും രൂചിയുമാണ് ചക്കയ്ക്ക് എന്നാണ് ആൻസി പറയുന്നത്.
പ്ളാവില മുതൽ ചക്കച്ചുള, കുരു, തോട്, മടൽ, ചകിണി, കൂഞ്ഞിൽ, പുറത്തെ കരിമുള്ള് വരെ ആൻസി വിഭവങ്ങൾ ഉണ്ടാക്കാൻ എടുക്കും. ചക്ക കേക്കോ, മഞ്ജൂരിയനോ, കട്ലറ്റോ, മിക്സ്ചറോ, ഹലുവയോ, ലഡ്ഡുവോ, ചപ്പാത്തിയോ, പൂരിയോ, ദോശയോ എന്തു വേണമെങ്കിലും റെഡി. വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയും വിധം ചക്ക ശേഖരിച്ച് സംസ്കരിച്ച് സൂക്ഷിക്കാനും ആൻസിക്കറിയാം. ചക്കയിൽ നിന്നുള്ള മൂല്യവര്‍ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്ന ഒരു സംരഭക കൂടിയാണ് ആൻസി. ചക്കവിഭവങ്ങളേക്കുറിച്ച് പുസ്തകവും എഴുതിയിട്ടുള്ള ആൻസി കേരളത്തിൽ അങ്ങോളമിങ്ങോളം ചക്കയേക്കുറിച്ച് ക്ളാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.