യുഎഇയുടെ പുതിയ മന്ത്രിസഭയ്ക്ക് യുവത്വത്തിന്‍റെ പ്രസരിപ്പ്. രാജ്യത്തിന്‍റെ പുതുയുഗത്തിന് തുടക്കമിട്ട് ഷെയ്ഖ് മുഹമ്മദ് മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ നറുക്ക് വീണത് വനിതകള്‍ക്കും യുവാക്കള്‍ക്കും. പുതിയ എട്ടു മന്ത്രിമാരില്‍ ഒരാളൊഴികെ എല്ലാവരും ചെറുപ്പക്കാര്‍. ഇതില്‍ അഞ്ചും വനിതകള്‍. ഇതോടെ 29 അംഗ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം എട്ടായി ഉയര്‍ന്നു. 22 വയസുകാരി ഷമ്മ അല്‍ മസ്റൂയി ആണ് മന്ത്രിസഭയിലെ ബേബി. യുവജനകാര്യമാണ് ഈ ബിരുദാനന്തര ബിരുദധാരിയുടെ വകുപ്പ്. ഭാവിയിലെ സര്‍ക്കാര്‍ രൂപപ്പെടുത്താനായി ദുബായില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സ്വന്തം മന്ത്രിസഭയില്‍തന്നെ പ്രാവര്‍ത്തികമാക്കി ലോകത്തിന് മാതൃകയാവുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
യു.എ.ഇ മന്ത്രിസഭയിലെ പുതിയ സഹമന്ത്രിമാര്‍ ഇവരാണ്. നജ്‍ല മുഹമ്മദ് അല്‍ അവാര്‍(സാമൂഹിക വികസനം), ഷല്‍മ അല്‍ മസ്്റൂയി (യുവജനകാര്യം), നൂറ അല്‍ കഅബി (FNC) പ്രതിരോധ സഹമന്ത്രിയായി മുഹമ്മദ് അല്‍ ബവാദിയെയും വിദ്യാഭ്യാസ സഹമന്ത്രിയായി ജമീല സാലിം അല്‍ മുഹൈരിയെയും നിയമിച്ചു. ഡോക്ടര്‍ താനി സയൂദിയാണ് പുതിയ കാലാവസ്ഥാ വകുപ്പ് മന്ത്രി. ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, ഡോക്ടര്‍ മയ്ത ബിന്‍ സാലിം അല്‍ ഷംസി, ഡോക്ടര്‍ റാഷിദ് ബിന്‍ അഹ്മദ് ബിന്‍ ഫഹദ് എന്നിവരാണ് മറ്റ് പുതിയ സഹമന്ത്രിമാര്‍. പുതുതായി രൂപീകരിച്ച ആഹ്ലാദ, സഹിഷ്ണുതാ മന്ത്രാലയത്തിന് യുവ വനിതാ മന്ത്രിമാരെ ചുതലപ്പെടുത്തിയതിന് പിന്നിലും ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണം പ്രകടം. ജനങ്ങളുടെ സന്തുഷ്ടി നിലനിര്‍ത്തുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പുതിയ വകുപ്പിന്‍റെ ഉത്തരവാദിത്തം.
വിവിധ ജനസമൂഹങ്ങള്‍ക്കിടയിലെ സഹിഷ്ണുതയും സഹവര്‍തിത്വവും വര്‍ധിപ്പിക്കാനായി രൂപീകരിച്ച സഹിഷ്ണുതാ വകുപ്പിന്‍റെ ചുമതല വികസന, രാജ്യാന്തര സഹകരണ രംഗത്ത് പ്രവൃത്തി പരിചയമുള്ള ഷെയ്ഖാ ലുബ്ന അല്‍ ഖാസിമിയ്ക്കാണ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. 38 വയസാണ് മന്ത്രിസഭയുടെ ശരാശരി പ്രായം. ഭാവി കെട്ടിപ്പടുക്കാന്‍ യുവാക്കളുടെ സംഭാവന മികച്ചതാണെന്ന് തിരിച്ചറിഞ്ഞാണ് യുവാക്കളെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരിക്കുന്നതെന്നും വിലയിരുത്തുന്നു. പൌരന്‍മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഭാവിയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. വെറും സര്‍ക്കാര്‍ സേവനങ്ങള്‍ക്കപ്പുറം ജനങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ കൂടി സാധിക്കുന്നതായിരിക്കണം മന്ത്രിസഭയെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാട്.
ആഭ്യന്തരം, ധനകാര്യം, പ്രസിഡന്‍ഷ്യല്‍ കാര്യം, വിദേശം തുടങ്ങി പ്രധാന വകുപ്പുകളില്‍ മാറ്റമില്ല. പുതുതായി നിയമിച്ച യുവമന്ത്രിമാരിലേറെയും സഹമന്ത്രിമാരാണ്. പുതിയ മന്ത്രിമാരെ നിയമിച്ചതിന് പുറമെ ഒട്ടേറെ സഹമന്ത്രിമാരുടെ വകുപ്പുകളും മാറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ, നീതി ന്യായ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരെ കാബിനറ്റില്‍നിന്ന് ഒഴിവാക്കി. പുതിയ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിവിധ മന്ത്രാലയങ്ങള്‍ കൂട്ടിച്ചേര്‍ത്തും മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചും കാബിനറ്റ് പരിഷ്കരിച്ചത്. സാമൂഹ്യവികസന മന്ത്രാലയം എന്നാണ് സാമൂഹ്യകാര്യ മന്ത്രാലയത്തിന്‍റെ പുതിയ പേര്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളെ ലയിപ്പിച്ചു. സാംസ്കാരിക വകപ്പ് ഇനി സാംസ്കാരിക, വിജ്‍ഞാന പോഷണ മന്ത്രാലയമാകും. തൊഴില്‍ മന്ത്രാലയത്തെ മനുഷ്യവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമെന്നും പൊതുമാരാമത്ത് വകുപ്പിനെ അടിസ്ഥാന സൗകര്യവികസന മന്ത്രാലയമെന്നും പുനര്‍നാമകരണം ചെയ്ത് മന്ത്രിസഭയെ അടിമുടി നവീകരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.