ഏറ്റവും അധികം ഇന്ത്യക്കാര്‍ക്ക് അഭയവും ആശ്രയവും നല്‍കിയ പ്രവാസ ഭൂമിയാണ് സൗദി അറേബ്യ. മുപ്പതു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ ജോലി നോക്കുന്നത്. സൗദിയില്‍ തൊഴിലെടുക്കുന്ന ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ നേരിട്ട പ്രതിസന്ധിയുടെയും ഇടപെടലുകളുടെയും പരിഹാരത്തിന്‍റെയും വിശദാംശങ്ങളാണ് ഇനി.
ഈ വാക്കുകളില്‍ എല്ലാമുണ്ട്. ഇവര്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെ തീവ്രതയുണ്ട്. സൗദി ഒജര്‍ കമ്പ നിയിലെ ഏഴായിരത്തോളം ജീവനക്കാരാണ് ഇത്തരത്തില്‍ എട്ടുമാസമായി ശമ്പളവും ജോലിയുമില്ലാതെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ മൂന്നൂറോളം മലയാളികളും ഉള്‍പ്പെടുന്നു.
മാസങ്ങള്‍ പിന്നിട്ടതോടെ പല ലേബര്‍ ക്യാംപുകളിലും പട്ടിണിയുമായി. ഇഖാമയും ലേബര്‍ കാര്‍ഡും കാലാവധി കഴിഞ്ഞതോടെ പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും സാധിക്കാതെയായി. ആശുപത്രിയില്‍ പോകാനോ മരുന്നു വാങ്ങാനോ സാധിക്കാത്ത അവസ്ഥ.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഇടപടെലാണ് വളരെ പെട്ടെന്ന് ഈ വിഷയം പൊതുജനശ്രദ്ധയിലേക്കെത്തിച്ചത്. തൊഴിലാളികളില്‍ ഒരാള്‍ സുഷമസ്വരാജിനയച്ച ട്വീറ്റാണ് കാര്യങ്ങളെല്ലാം പെട്ടെന്ന് മാറ്റിമറിച്ചത്.
സുഷമ സ്വരാജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എംബസിയും കോണ്‍സുലേറ്റും സജീവമായി പ്രശ്നത്തില്‍ ഇടപെട്ടു. ഇന്ത്യന്‍ സമൂഹത്തിന്‍റെ സഹായത്തോടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു. തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലെത്തി.
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. തൊഴിലാളികളെ വഴിയാധാരമാക്കിയ സൗദി ഒജര്‍ കമ്പനിക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടികളെടുക്കുകയും ചെയ്തു. ഇന്ത്യന്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി വി.കെ.സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി തൊഴില്‍ മന്ത്രി അല്‍ ഹഖ്ബാനി വ്യക്തമാക്കി.
സൗദി അറേബ്യയുടെ പിന്തുണയും സഹകരണവും ഉറപ്പാക്കി എത്രയും വേഗം തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രിയും വ്യക്തമാക്കി. സൗദിയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരമൊരുക്കാനും ഇന്ത്യ സൗദി ചർച്ചകളില്‍ ധാരണയായി. ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും എംബസി വഴി വിതരണം ചെയ്യുമെന്നും വി.കെ.സിങ് അറിയിച്ചു
ചര്‍ച്ചകള്‍ക്കു പിന്നാലെ ജിദ്ദയിലെ ലേബര്‍ ക്യാംപിലെത്തി. വിദേശകാര്യ സഹമന്ത്രി തീരുമാനങ്ങള്‍ തൊഴിലാളികളെ നേരിട്ടറിയിച്ചു. അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും ചെയ്തു. സൗദി തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രിക്കൊപ്പം ലേബര്‍ ക്യാംപിലെത്തി.
സൗദിയില്‍ ജോലിനഷ്ടമായ തൊഴിലാളികള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനവുമായി ഒട്ടേറെ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സ്പോണ്‍സര്‍ഷിപ്പ് മാറി സൗദിയില്‍ തന്നെ തുടരാനാണ് ഭൂരിഭാഗം തൊഴിലാളികളും താല്‍പര്യപ്പെടുന്നതും. തിരികെയെത്തുന്ന മലയാളികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ മന്ത്രി കെ.ടി.ജലീലിന് സൗദിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ഈ ദൗത്യത്തിലെ കല്ലുകടിയായി.എട്ടുമാസത്തിലേറെയായി സൗദിയില്‍ ദുരിതങ്ങളുടെ നടുവില്‍ കഴിഞ്ഞ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോൾ ഊട്ടിയുറപ്പിക്കപ്പെടുന്നത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സുദീര്‍ഘ സൗഹൃദം കൂടിയാണ്.