മരുഭൂമിയില്‍ പ്രകൃതിയുടെ സ്പന്ദനം തേടി പോകുന്ന ഒരു മലയാളിയെ പരിചയപ്പെടാം. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുല്‍ത്താന്‍ ഖാന്‍. മരുഭൂമി യാത്രയിലെ കാഴ്ചകള്‍ ഗോ സോളോ.. ഫീല്‍ ദ നാച്വര്‍ എന്ന പേരില്‍ ഹ്രസ്വചിത്രമാക്കി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് സുല്‍ത്താന്‍.
മൂന്നര പതിറ്റാണ്ടിലേറെയായി പ്രകൃതിയെ പ്രണയിക്കുകയാണ് സുല്‍ത്താന്‍. പ്രകൃതിയുടെ ആത്മാവ് തേടിയുള്ള സഞ്ചാരത്തിനിടെ യുഎഇയിലെ മരുഭൂമിക്ക് ഈ തൃശൂര്‍കാരനോട് പ്രേമം. കണ്ടും കേട്ടും കിന്നാരം പറഞ്ഞും വര്‍ഷങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ഇതിനിടെ ആത്മാവിനെ മരുഭൂമിയുമായി കൂട്ടിയിണക്കിയപ്പോള്‍ ഇണപിരിയാത്ത ബന്ധം.
ഈ യാത്രയില്‍ സന്തത സഹചാരിയായ ജീപ്പാണ് കൂട്ടിന്. പിന്നെ നിക്കോൺ ഡി 810 ക്യാമറയും. തൃപ്രയാറിലെ രാജാ സ്റ്റുഡിയോയിലെ ബാലപാഠവും പുസ്തകത്തിലൂടെ നേടിയ വിജ്ഞാനവുമാണ് കൈമുതല്‍. ഒന്നാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ പുറംചട്ടയില്‍ കെട്ടുവള്ളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ചിത്രമാണ് സുല്‍ത്താനിലെ ചിത്രകാരനെയും സഞ്ചാരിയെയും പ്രകൃതി സ്നേഹിയെയും ഉണര്‍ത്തിയത്.
കേട്ടറിഞ്ഞ പ്രകൃതി കണ്ടെത്താനുള്ള യാത്രയില്‍ 17 വര്‍ഷം മുന്‍പ് യുഎഇയിലെത്തി. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണെങ്കിലും ജീവിതത്തിനായി കെട്ടിയ വേഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ പ്രകൃതിയാണ് തന്‍റെ വഴിയെന്ന് ബോധ്യപ്പെട്ടതോടെ തുടങ്ങിയ മരുഭൂ യാത്ര തുടരുകയാണ്, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ. ആത്മാവിനെ മരുഭൂമിയുമായി ബന്ധിപ്പിച്ചപ്പോള്‍ കേട്ട കഥകള്‍, കണ്ട ദൃശ്യങ്ങള്‍... എത്ര പറഞ്ഞിട്ടും മതിവരുന്നില്ല സുല്‍ത്താന്.
മനസില്‍ പതിഞ്ഞ ദൃശ്യത്തിനായി ഒരിക്കല്‍ കല്‍ബയിലേക്ക് യാത്ര പുറപ്പെട്ടു രാത്രി ഒരു മണിക്ക്. പുലരുവോളം പ്രകൃതിയോട് സല്ലപിച്ചു. അതിനിടെ ക്യാമറയെടുത്ത് ട്രൈപോഡില്‍ സെറ്റ് ചെയ്തു. പ്രതീക്ഷിച്ചതിനെക്കാള്‍ മനോഹര ദൃശ്യമാണ് അന്ന് പ്രകൃതി സമ്മാനിച്ചത്. അങ്ങനെ വര്‍ഷങ്ങളായി പ്രകൃതിയെ പ്രണയിച്ചുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ചപ്പോള്‍ ഗോ സോളോ ഫീല്‍ ദ് നാച്വര്‍ എന്ന ഹ്രസ്വ ചിത്രം പിറന്നു.
പേര് സൂചിപ്പിക്കുംപോലെ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് പരസഹായമില്ലാതെ പകർത്തിയ ദൃശ്യങ്ങള്‍. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം സമ്മാനിച്ച സ്വീകാര്യത കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കി. പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഈ ഫ്രെയിമുകള്‍.
മരുഭൂമിയുടെ നിഗൂഡത, ശക്തമായ മണല്‍കാറ്റ്, അതികഠിനമായ ചൂട്, തണുപ്പ്... തുടങ്ങി പ്രതികൂല കാലാവസ്ഥയൊന്നും യാത്രയ്ക്ക് തടസമായില്ല. ആരും ഒറ്റയ്ക്കല്ലെന്ന് പ്രകൃതി തന്നെ പറയുമ്പോള്‍ എന്തിന് പേടിക്കണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
ജീവിതത്തിലെയും ഫൊട്ടൊഗ്രഫിയിലെയും അതിജീവനവും അനുഭവങ്ങളും സമൂഹത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്‍റെ പദ്ധതി. കാണാകാഴ്ചകള്‍ തേടിയുള്ള ഓരോ യാത്രയിലും അത്യപൂര്‍വ ദൃശ്യങ്ങള്‍ കാട്ടിയാണ് പ്രകൃതി സുല്‍ത്താനെ വശീകരിക്കുന്നത്. എങ്കിലും മനസ് പരതിക്കൊണ്ടിരിക്കുന്ന തനിമ തേടി യാത്ര തുടരുകയാണ്.