ഇന്ത്യാ സൗദി അറേബ്യ ഉഭയകക്ഷി ബന്ധത്തിന് പുതിയ ഊര്‍ജവും ഉണര്‍വും നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു റിയാദിലെ ചര്‍ച്ചകളും കാഴ്ചകളും.
പ്രതീക്ഷിക്കപ്പെട്ടതു പോലെ പ്രവാസി വിഷയങ്ങളേക്കാള്‍ വ്യവസായ വാണിജ്യ ചര്‍ച്ചകള്‍ക്കായിരുന്നു മോദിയുടെ സന്ദര്‍ശനത്തില്‍ മുന്‍തൂക്കം. ഇന്ത്യയുടെ മാനവ വിഭവശേഷിയും നിക്ഷേപസാഹചര്യങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് സൗദി വ്യവസായികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ചുവപ്പുനാടകളില്ലാത്ത നിക്ഷേപാവസരങ്ങളായിരുന്നു മോദിയുടെ വാഗ്ദാനം.
15,000 കോടി ഡോളറിന്‍റെ നിക്ഷേപം പ്രതീക്ഷിക്കുന്ന കരാറുകളും ധാരണാപത്രങ്ങളുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. നിക്ഷേപം, തൊഴില്, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായിരുന്നു കരാറുകള്‍. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പരസ്പരസഹകരണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോല്‍സാഹിപ്പിക്കല്‍, കരകൗശല മേഖലയിലെ പരസ്പരസഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങള്‍.
വ്യാപാര വാണിജ്യ ചര്‍ച്ചകള്‍ക്കിടെ പ്രവാസി പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് പരാതിയുണ്ടെങ്കിലും പ്രവാസ സമൂഹത്തിന് നേട്ടമാകുന്ന ചില പ്രഖ്യാപനങ്ങളും സന്ദര്‍ശന വേളയിലുണ്ടായി. പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതാണ് ഇതില്‍ പ്രധാനം. ഇതിനു പുറമേ ചെറിയ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂര്ണമായ നടപടികള്സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നല്കി.
സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇന്ത്യയിലെ നിക്ഷേപസാഹചര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊര്ജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളിൽ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപസാഹചര്യങ്ങളെ കുറിച്ച് സൗദി വ്യവസായ ലോകത്തിനുള്ള ആശങ്കകള്‍ അകറ്റാന്‍ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം.
സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ വിസാമുല്‍ മാലിക് സമ്മാനിച്ചാണ് സൗദി നരേന്ദ്രമോദിയെ സ്വീകരിച്ചത്. ഇന്ത്യ അറബ് ബന്ധത്തിന്‍റെ ചരിത്രപ്രാധാന്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഉപഹാരമാണ് പ്രധാനമന്ത്രി സൗദി രാജാവിന് സമ്മാനിച്ചത്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണം പൂശിയ മാതൃക. ചേരമാന്‍പള്ളിയെ കുറിച്ചും പെരുമാളിനെ കുറിച്ചും മോദി സല്‍മാന്‍രാജാവിന് വിശദീകരിച്ച് നല്‍കുകയും ചെയ്തു.
സൗദി രാജകുടുംബത്തിന്‍റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന മാസ്മാക് കോട്ട സന്ദര്‍ശനമായിരുന്നു പ്രധാനമന്ത്രിയുടെ കാര്യപരിപാടികളിലെ ആദ്യ ഇനം.
വിദേശ സന്ദര്‍ശനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിപുലമായ യോഗങ്ങളെ അഭിസംബോധന ചെയ്യുന്നതായരുന്നു പ്രധാനമന്ത്രിയുടെ രീതിയെങ്കില്‍ സൗദിയില്‍ അദ്ദേഹം ആ പതിവുകള്‍ തെറ്റിച്ചു. ഏറ്റവും അധികം ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്ന സൗദിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. യുവാക്കളും ഭരണ സ്ഥിരതയുമാണ് ഇന്ത്യയുടെ വിജയരഹസ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ പുരോഗതിയില്‍പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാകില്ല.
റിയാദ് മെട്രോയുടെ നിര്‍മാണക്കരാറുള്ള L&T കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ പ്രധാനമന്ത്രി അവരുമായി സംവദിക്കുകയും അത്താഴം പങ്കിടുകയും ചെയ്തു.
സൗദിയിലെ കിരീടാവകാശിയും ഉപകിരീടാവകാശിയുമായും നരേന്ദ്രമോദി കൂടിക്കാഴ്ചകള്‍ നടത്തി. ടിസിഎസിന്‍റെ റിയാദിലെ വിമന്‍ ബിപിഒ സെന്‍ററും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രണ്ടു ജനസമൂഹങ്ങള്‍ തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹൃദയബന്ധം ഭരണതലത്തിലേക്കു കൂടി ഉയര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രി റിയാദില്‍ നിന്ന് വിമാനം കയറിയത്.