കൗതുകക്കൂടാരങ്ങളില് പുതുമകളുമായെത്തിയ ഗ്ലോബൽ വില്ലേജിലേക്ക് സന്ദര്ശക പ്രവാഹം. പ്രമേയത്തിലെ വ്യത്യസ്തയും വിനോദങ്ങളിലെ പുതുമകളുമാണ് ആഗോള ഗ്രാമത്തെ ആകര്ഷകമാക്കുന്നത്.
ആഗോളക്കാഴ്ചകളുടെ സൗന്ദര്യവും പാട്ടും മേളവും നൃത്തവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന ഗ്ലോബല്വില്ലേജ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്ഷണങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ലോകത്തെ ഒരു ഗ്രാമമാക്കി രാജ്യങ്ങളെ വിവിധ കുടുംബങ്ങളാക്കി സന്ദര്ശകര്ക്ക് സമര്പ്പിക്കുകയാണ് ഗ്ലോബൽ വില്ലേജ് .
എഴുപത് രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള 30 പവലിയനുകളിലൂടെയുള്ള യാത്ര തന്നെ വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത രാജ്യക്കാരുടെ കലാസാംസ്കാരിക ജീവിത രീതികള്അടുത്തറിയാം. യുഎഇ, ഖത്തര്, കുവൈത്ത്, ബഹ്റൈന്, ഒമാന്, സൌദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളും ഇന്ത്യ ഉള്പെടെയുള്ള മറ്റു രാജ്യങ്ങളും തനത് സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുംവിധമാണ് പവലിയനുകള്ഒരുക്കിയിരിക്കുന്നത്.
ദിവസവും ഒരു പുതിയ ലോകം എന്ന പ്രമേയത്തെ അന്വര്ഥമാക്കുംവിധം വ്യത്യസ്ഥമായ വിനോദവിജ്ഞാന പരിപാടികള്. അതുകൊണ്ടുതന്നെയാണ് ആഗോളഗ്രാമത്തിന്റെ ഇരുപതാമത് സീസണിലും ഇടതടവില്ലാതെ ജനം പ്രവഹിച്ചുകൊണ്ടിരിക്കുന്നതും. ഈജിപ്ത്, ഇറാന്, മൊറോക്കോ തുടങ്ങി എല്ലാ പവലിയനുകളിലും വീണ്ടും വരാനാഗ്രഹിക്കുന്നതും ഈ പൈതൃകത്തനിമയാണ്.
പ്രതീക്ഷകള്ക്കപ്പുറത്തെ കാഴ്ചകളാണ് ഇന്ത്യയ്ക്ക് മുതല്കൂട്ട്. നാനാത്വത്തില്ഏകത്വമെന്ന തത്വം ആഗോളഗ്രാമത്തിലെ ഇന്ത്യയിലും പ്രകടമാണ്. വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള കരകൌശല വസ്തുക്കളും വസ്ത്രങ്ങളും എന്നുവേണ്ട ഇന്ത്യയില്കാണുന്നതെല്ലാം ഈ പവലിയനിലുമുണ്ട്. മുഗള്വാസ്തുശില്പകല പവലിയനെ മനോഹരമാക്കി. അക്ബര്ചക്രവര്ത്തിയുടെ കൊട്ടാരത്തിന്റെ ചെറു പതിപ്പായാണ് രൂപകല്പന. ഇവിടെ എത്തുന്ന സന്ദര്ശകര്ക്ക് ഫത്തേപൂര്സിക്രിയിലെ രാജകീയ പാതകളിലൂടെ നടക്കുന്ന പ്രതീതി.
ഇന്ത്യയ്ക്കകത്തും പുറത്തും ദിവസേനയുള്ള കലാസാംസ്കാരിക പരിപാടികളിലൂടെയും ഇന്ത്യയുടെ വൈവിധ്യം പ്രകടം. പ്രധാന കവാടത്തിന് പുറത്തെ പപ്പറ്റ് ഷോയും കാണികള്ക്ക് കൌതുകമായി. അറേബ്യന് സംസ്കാരത്തിന്റെ കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന സാംസ്കാരിക ചത്വരത്തിലെ വിവിധ രാജ്യക്കാരുടെ കലാപരിപാടികളാണ് മറ്റൊരു സവിശേഷത. എല്ലാ രാജ്യക്കാരെയും തൃപ്തിപ്പെടുത്തുംവിധമാണ് ആവിഷ്കാരം. മലയാളികള്ക്ക് മാത്രമായി കേരള ഫെസ്റ്റിവല്സംഘടിപ്പിച്ചതും ചരിത്രം.
ഹോളിവുഡ് ത്രില്ലറുകളുടെ പ്രതീതി സൃഷ്ടിക്കുന്ന സ്റ്റണ്ട് ഷോയായിരുന്നു മറ്റൊരു ആകര്ഷണം. വിസ്മയവും ആകസ്മികതയും നിറച്ച് കാറുകളുടെയും ബൈക്കുകളുടെയും അഭ്യാസ പ്രകടനങ്ങള്കാണികളെ കയ്യിലെടുത്തു.
കാര്ട്ടൂണ് മേളകള്, സാഹസികവിനോദങ്ങള്, സംഗീത-നൃത്ത പരിപാടികള്, സാംസ്കാരിക പരിപാടികള് തുടങ്ങിയവ മേളയുടെ ഭാഗമാണ്. 159 ദിവസം നീണ്ടുനില്ക്കുന്ന ആഗോള ആഘോഷത്തില് 12,000 ലേറെ സാസ്കാരിക, വിനോദ പരിപാടികളുണ്ട്.