പ്രതികൂല കാലാവസ്ഥയോട് പൊരുതി മരുഭൂമിയില്‍ പൊന്ന് വിളയിക്കുകയാണ് യുഎഇയിലെ ഒരു സംഘം കര്‍ഷകര്‍. ലോകത്തെ ഏറ്റവും പുതിയ വിത്തിനങ്ങള്‍ പരീക്ഷിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് ഇവര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിത്തിനങ്ങളാണ് ഇവിടെ വിളവിറക്കുന്നത്.
അമേരിക്ക, ഹോളണ്ട്, ഇന്ത്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിത്തുകള്‍ ഉപയോഗിച്ച് നടത്തിയ കൃഷിയും ഉല്‍പന്നങ്ങളും കാണിച്ചാണ് പുതിയ പരീക്ഷണത്തിലേക്ക് കര്‍ഷകരെ ആകര്‍ഷിച്ചത്. തക്കാളി, കുക്കുമ്പര്‍, കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി, വഴുതന, ബീന്‍സ്, ചോളം, കാപ്സിക്കം തുടങ്ങി അറുപതിലേറെ പച്ചക്കറികള്‍. കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഓരോ ഉല്‍പന്നത്തിന്‍റെ പ്രത്യേകതകളും കൃഷി രീതികളും വിവരിച്ചുകൊടുത്ത ഇവര്‍ കര്‍ഷകരെയും കൂട്ടി ഗ്രീന്‍ ഹൌസിലേക്ക്. വലുപ്പത്തിലും രൂപത്തിലും ഗുണത്തിലും ഈടിലും വ്യത്യസ്തത പുലര്‍ത്തുന്ന തക്കാളികള്‍. ഒരു തക്കാളി ചെടിയില്‍നിന്ന് 60 കിലോ വരെ കിട്ടും. 120ാം ദിവസം മുതല്‍ രണ്ടു മാസത്തോളം വിളവെടുക്കാം.
ഗ്രീന്‍ ഹൌസിലെ കുക്കുമ്പറും പുറത്ത് കൃഷി ചെയ്യുന്ന കൂസയുമാണ് മുപ്പതാം ദിവസം വിളവെടുക്കാവുന്ന ഉല്‍പന്നങ്ങള്‍. ഒരു കുക്കുമ്പര്‍ ചെടില്‍നിന്ന് 60 ദിവസം വരെ വിളവ് കിട്ടും. നിറ, രുചി വൈവിധ്യത്തോടെ ക്യാപ്സിക്കവും പച്ചമുളകുമുണ്ട്. അറുപതോളം ഗ്രീന്‍ ഹൌസിലാണ് ഉല്‍പാദനം. പുറത്ത് വളരുന്ന കോളി ഫ്ളവര്‍, കാബേജ്, ബീന്‍സ്, സോഫിയ ബീന്‍സ്, ചോളം, വഴുതന തുടങ്ങി മറ്റെല്ലാ ഇനങ്ങളും അമ്പത്തഞ്ച് മുതല്‍ ആറുപതാം ദിവസത്തില്‍ വിളവെടുക്കാം. ഉല്‍പന്നത്തിന്‍റെയും വിത്തിന്‍റെയും ഗുണമേന്മയാണ് അഞ്ചു വര്‍ഷമായി ഇവരുടെ സേവനം സ്വീകരിക്കുന്നതെന്ന് മലയാളി കര്‍ഷകനും സാക്ഷ്യപ്പെടുത്തി.
രണ്ടു നിറങ്ങളിലുള്ള ചോളമാണ് ഇവിടത്തെ താരം. ഒരു കമ്പിനകത്തെ ചോളത്തിലാണ് വെള്ള, ഇളം മഞ്ഞ നിറമുള്ളത്. കൌതുകത്തിനൊപ്പം രുചിയും കൂടിയാകുമ്പോള്‍ ആരും പച്ചയ്ക്ക് തിന്നുപോകും. പരീക്ഷണ കൃഷിപാഠത്തിലെ പച്ചക്കറികളൊന്നും വില്‍പനയ്ക്കുള്ളതല്ല. കൃഷിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൌജന്യമായി പറിച്ചെടുക്കാം. അതുകൊണ്ടുതന്നെ കൃഷി പഠിക്കാനെത്തിയവര്‍ മനംനിറയെ വിജ്ഞാനത്തോടൊപ്പം കൈനിറയെ പച്ചക്കറികളുമായാണ് മടങ്ങിയത്.