സ്വരമാധുരി കൊണ്ട് സംഗീത പ്രേമികളുടെ മനസ് കീഴടക്കിയ ജാനകിയമ്മ മലയാളത്തിന് ഒരു താരാട്ട് പാട്ട് സമ്മാനിച്ചാണ് സംഗീത ജീവിതത്തോട് വിടപറഞ്ഞത്. ഓരോ അമ്മമാരും ഈ പാട്ട് ഏറ്റുപാടണമെന്ന ആഗ്രഹത്തോടുകൂടി ആ പൂങ്കുയില്‍ പാട്ടുനിര്‍ത്തി. ആറു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിനാണ് ജാനകിയമ്മ ഇതോടെ വിരാമമിട്ടത്.
മിഥുൻ ഈശ്വർ ഈണമിട്ട ഗാനത്തിന്‍റെ രചയിതാവ് റോയ് പുറമ്പടമാണ്. മലയാളി മനസുകള്‍ താലോലിക്കുന്ന താരാട്ടു പാട്ടുകളിൽ ഒട്ടുമിക്കതിനും ജാനകിയമ്മയുടെ സ്വരമാണ്. അതുകൊണ്ടുതന്നെ ഈ പാട്ടും ആ ഗണത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സംഗീത സംവിധായകന്‍.
ജാനകിയമ്മയുടെ വിരമിക്കൽ തീരുമാനം സംഗീതപ്രേമികൾക്ക് വലിയ ദുഃഖമായെങ്കിലും അവസാന ഗാനം മലയാളത്തിൽനിന്നും ആയതിന്‍റെ സന്തോഷമാണ് മലയാളികള്‍ക്ക്.
അബുദാബി മദീന സായിദ് ഷോപ്പിംഗ് മാളിൽ നടന്ന ഓഡിയോ റിലീസിങിൽ നടി മീര ജാസ്മിൻ, കനിക, കവിത നായർ, തമ്പി ആന്‍റണി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ജാനകിയമ്മ പാടിയ അവസാന ഗാനം കേൾക്കാൻ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു.