ഗള്‍ഫില്‍ മരിച്ചവരെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്ന ബന്ധുക്കള്‍ ഒരുവശത്ത്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍ മറുവശത്ത്. ഇത്തരത്തിലുള്ള രണ്ടു ഇന്ത്യക്കാരെയാണ് ഗള്‍ഫ് ദിസ് വീക്ക് ഇത്തവണ പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം സ്വദേശി വിദ്യാധരനും മുംബൈ സ്വദേശി അത്താഉള്ള അബൂബക്കര്‍ ഖാസിയും. മൂന്നു പതിറ്റാണ്ടിലേറെ കാലമായി മരണാനന്തര രംഗത്ത് നിസ്വാര്‍ഥ സേവനമനുഷ്ഠിക്കുകയാണ് ഇരുവരും. മലയാളികള്‍ ഉള്‍പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് എന്തു ചെയ്യണമെന്ന് അറിയാത്തവര്‍ ഇപ്പോഴും ധാരാളമുണ്ട്. സ്വന്തം ബന്ധുക്കളോ സുഹൃത്തുക്കളോ മരണപ്പെടുമ്പോള്‍ മാത്രമാണ് നാം അതേക്കുറിച്ച് ചിന്തിക്കുന്നത്. ഇതുപോലൊരു സാഹചര്യം 32 വര്‍ഷംമുന്‍പ് തകൊടുവഴന്നൂര്‍ എരുത്തിനാട് വിദ്യാധരനുമുണ്ടായി. അന്ന് തുടങ്ങിയ ഈ സേവനം അറുപതാം വയസിലും തുടരുകയാണ്.
മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നൂലാമാലകളും അറിയാത്തതിനാല്‍ ആഴ്ചകളും മാസങ്ങളുമെടുത്താണ് പണ്ട് മൃതദേഹം നാട്ടിലെത്തിച്ചിരുന്നത്. അതുവരെ മോര്‍ച്ചറിയില്‍നിന്ന് മോക്ഷമില്ലാതെ മൃതദേഹവും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ബന്ധുക്കളും പ്രയാസപ്പെടുന്നത് പതിവായിരുന്നു. ഇവിടെയാണ് വിദ്യാധരനെ പോലുള്ളവരുടെ സേവനം തുണയാകുന്നതെന്ന് ദുബായ് മുഹൈസിനയിലെ എംബാമിങ് കേന്ദ്രം ഇന്‍ചാര്‍ജ് അതാഉള്ള അബൂബക്കര്‍ ഖാസി സാക്ഷ്യപ്പെടുത്തുന്നു.
ദെയ്റയിലെ പഴയ മക്തൂം ആശുപത്രിയിലെ എംബാമിങ് കേന്ദ്രത്തില്‍ 1977ല്‍ തുടങ്ങിയതാണ് അതാഉള്ളയുടെ ഔദ്യോഗിക ജീവിതം. എംബാമിങ് മുഹൈസിനയിലേക്ക് മാറ്റിയപ്പോഴും ചുമതല അതാഉള്ള ഖാസിക്ക് തന്നെ. വിദ്യാധരനെ പോലുള്ളവര്‍ എത്തിക്കുന്ന രേഖകള്‍ പരിശോധിച്ച് ബന്ധപ്പെട്ട മൃതദേഹം എംബാമിങ് ചെയ്ത് മിനിറ്റുകള്‍ക്കകം നല്‍കുകയാണ് ഇവരുടെ ജോലി. ദിവസേന ശരാശരി പത്തോളം മൃതദേഹങ്ങള്‍ എംബാമിങിനായി എത്താറുണ്ട്. 39 വര്‍ഷത്തിനിടെ അതാഉള്ള ഖാസി എംബാം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം പന്ത്രണ്ടായിരത്തിലേറെ വരും.
ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ സ്കൂള്‍ ബസ് ഡ്രൈവറായ വിദ്യാധരന്‍ ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളെല്ലാം ഇത്തരം സേവനത്തിനായാണ് ഉപയോഗിക്കുന്നത്. മരണാനന്തര സേവനത്തിന് ജാതിയോ മതമോ ദേശമോ നോക്കാതെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ വേദനിക്കുന്ന അനുഭവമുണ്ടായത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് മാത്രമാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു.
അബുദാബി ഒഴികെ ഏത് എമിറേറ്റില്‍ ആളുകള്‍ മരിച്ചാലും ദുബായിലെത്തിച്ച് എംബാമിങ് ചെയ്താണ് മൃതദേഹം കൊണ്ടുപോയിരുന്നത്. എംബാമിങ് ചെയ്ത മൃതദേഹവുമായി മറ്റു എമിറേറ്റുകളിലെ വിമാനത്താവളത്തില്‍ എത്തിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളാണ് ദുബായ് വിമാനത്താവളം വഴി തന്നെ മൃതദേഹം കൊണ്ടുപോകണമെന്ന് നിബന്ധന വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിരമിക്കല്‍പ്രായം കഴിഞ്ഞിട്ടും അതീഉള്ള ഖാന് വര്‍ഷംതോറും വീസ പുതുക്കി നല്‍കുകയാണ് അധികൃതര്‍. നിസ്വാര്‍ഥ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് 65കാരന്‍ ഇതിനെ കാണുന്നത്.
കോടതിയിലെ മഅ്റൂഫ്, റഫീഖ്, ആശുപത്രിയിലെ സജാദ്, ആറ്റിങ്ങല്‍ സ്വദേശി സുദര്‍ശന്‍ തുടങ്ങി നിരവധി പേരുടെ പിന്തുണ സേവനത്തിന് കൂടുതല്‍ കരുത്തുപകരുന്നതായി പറഞ്ഞ വിദ്യാധരന്‍ സൌജന്യസേവനം തുടരുമെന്നും വ്യക്തമാക്കുന്നു.ഈ രംഗത്തെ പ്രവര്‍ത്തന മികവിന് നിരവധി സംഘടനകളും വിദ്യാധരനെയും അതാഉള്ള ഖാസിയെയും പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.