പ്രതീക്ഷയുടെ പൊന്‍വസന്തപ്പുലരിയിലാണ് നാം. മണ്ണും വിണ്ണും വര്‍ണങ്ങളിലലിഞ്ഞ ആഘോഷരാവില്‍ ഒരു പുതുവര്‍ഷം കൂടി. ശാന്തിയുടെയും സമാധാനത്തിന്‍റെയും പുതുവര്‍ഷം ആശംസിച്ചുകൊണ്ട് ഗള്‍ഫ് ദിസ് വീക്കിന്‍റെ പുതിയ അധ്യായത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ പ്രഖ്യാപിച്ചതുപോലെ നന്മയുടെ വര്‍ഷമായ 2017ല്‍ നല്ല വാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം. പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രി വരെ ഗൾഫിലെത്തിയതിന്‍റെ പ്രതീക്ഷകളിലും ആവേശത്തിലുമാണ് പ്രവാസികൾ. എന്നാല്‍ ഗള്‍ഫിനെ സംബന്ധിച്ചിടത്തോളം ഒരുപാട് നേട്ടങ്ങളുടെയും ചില സങ്കടങ്ങളുടേതുമായിരുന്നു 2016. ഒരു ഫ്ളാഷ് ബാക്കിലേക്ക്.
2016ന്‍റെ പുതുവര്‍ഷപ്പുലരിക്കായി ലോക ജനത കാത്തിരുന്ന നിമിഷം. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയായിരുന്നു ശ്രദ്ധാകേന്ദ്രം. സുവര്‍ണ നിമിഷത്തിനായി കാത്തിരുന്നവര്‍ക്ക് സാക്ഷിയാകേണ്ടിവന്നത് തൊട്ടടുത്ത അഡ്രസ് ഹോട്ടലിലെ അഗ്നിബാധയും. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുബായ് രാജകുമാരന്‍ വരെ രംഗത്തിറങ്ങി. ഒട്ടും മങ്ങലേല്‍ക്കാതെ പുതുവത്സരാഘോഷം നടത്താന്‍ കഴിഞ്ഞു എന്നത് ദുബായുടെ മികവിന് തിളക്കമേകി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്ര ബന്ധം സഹകരണത്തിന്‍റെ കൂടുതല്‍ ഉയരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉതകുന്നതായിരുന്നു അബുദാബി കിരീടവാകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഫെബ്രുവരിയിലെ ഇന്ത്യാ സന്ദര്‍ശനം. ഈ റിപ്പബ്ലിക് ദിനത്തില്‍ ഷെയ്ഖ് മുഹമ്മദിനെ മുഖ്യാതിഥിയാക്കാനുള്ള ക്ഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധത്തിന് കൂടുതല്‍ കരുത്തേകുന്നു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ദൃഢത കൂട്ടി. ഉന്നത തല സംയുക്ത കമ്മീഷന്‍ രൂപീകരിക്കുന്നതടക്കം സഹകരണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും സന്ദര്‍ശനം വഴിയൊരുക്കി.യു.എ.ഇയുടെ പ്രൗഢമായ സംസ്കാരത്തിന്‍റെയും പാരന്പര്യത്തിന്‍റെയും പ്രതീകമായുള്ള പുതിയ ടവര്‍ ആണ് ലോകം കാത്തിരിക്കുന്ന മറ്റൊരു വിസ്മയം. ബുര്‍ജ് ഖലീഫയേക്കാള്‍ നൂറു മീറ്റര്‍ ഉയരമുണ്ടാകും.
ഓഗസ്റ്റ് മൂന്നിന് ദുബായിലുണ്ടായ എമിറേറ്റ്സ് വിമാന ദുരന്തം മലയാളികളെ സംബന്ധിച്ച് മറക്കാനാവാത്തതാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷി മരണത്തിന് കീഴടങ്ങിയത് ഏവര്‍ക്കും തീരാവേദനയായി. മാര്‍ച്ച് 20ന് റഷ്യയില്‍ മലയാളി ദമ്പതികളടക്കം 62 പേരുടെ മരണത്തിനിടയാക്കിയ ഫ്ളൈ ദുബായ് വിമാന ദുരന്തവും മറക്കാനാവില്ല.ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൌദി, ഖത്തര്‍ സന്ദര്‍ശനം. ഇന്ത്യയും സൌദിയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇത് സഹായകമായി.
ലോകത്തിന് ദുബായുടെ പുതിയ വിസ്മയ സമ്മാനമായിരുന്നു ദുബായ് വാട്ടര്‍ കനാല്‍. കനാലിന്‍റെ ഇരുകരകളിലും വെള്ളത്തിലും ദുബായുടെ പാരന്പര്യവും പ്രൗഢിയും വിളിച്ചു പറയുന്ന കലാപ്രകടനങ്ങളോടെയായിരുന്നു ഉദ്ഘാടനം. ഖത്തറില്‍ വര്‍ങ്ങളായി നിലവിലുണ്ടായിരുന്ന കഫാല നിയമം പരിഷ്കരിച്ച് പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നതാണ് പ്രധാന മാറ്റം. 21 ലക്ഷം പ്രവാസി തൊഴിലാളികള്‍ക്ക് ഗുണകരമായ നിയമം ഡിസംബര്‍ 13നാണ് നിലവില്‍ വന്നത്.
കുവൈത്ത് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മികച്ച നേട്ടമുണ്ടയതാണ് മറ്റൊരു സംഭവം. അന്പത് സീറ്റുകളില്‍ 24ഉം പ്രതിപക്ഷം നേടിയെങ്കിലും പ്രധാനമന്ത്രിയായി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായെ തന്നെ കുവൈത്ത് അമീര്‍ നിയമിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സംയോജിത തീം പാര്‍ക്കായ ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട് തുറന്നതാണ് മറ്റൊരു നേട്ടം. ലോകത്തെ ആദ്യത്തെ ബോളിവുഡ് പാര്‍ക്കിന് പുറമെ മധ്യപൂര്‍വദേശത്തെ ആദ്യത്തെ മോഷന്‍ഗേറ്റും ലിഗോ ലാന്‍ഡും ലോക സന്ദര്‍ശകര്‍ക്ക് പുതുമയായി.
വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിരവധി പേരുടെ കണ്ണീരൊപ്പാന്‍ പോയ വര്‍ഷവും മനോരമ ന്യൂസിന് സാധിച്ചു. മലയാളി റാസല്‍ഖൈമയില്‍ ഉപേക്ഷിച്ചുപോയ ശ്രീലങ്കന്‍ സ്വദേശി ഫാത്തിമ, മകന്‍ ഈസ, അജ്മാനില്‍ എഴു മാസത്തെ ടെറസ് ജീവിതത്തില്‍നിന്ന് രക്ഷിച്ച് നാട്ടിലെത്തിച്ച സജീവന്‍, കമ്പനി ഉടമകള്‍ ഉപേക്ഷിച്ചുപോയ ഫുജൈറയിലെയും ഷാര്‍ജയിലെയും അജ്മാനിലെയും തൊഴിലാളികള്‍ എന്നിങ്ങനെ ഈ പട്ടിക നീളുന്നു.
മുഖ്യമന്ത്രി ആയ ശേഷമുള്ള പിണറായി വിജയന്‍റെ കന്നി സന്ദര്‍ശനം ചരിത്ര സംഭവമായതിന്‍റെ ആവേശത്തിലാണ് യുഎഇയിലെ മലയാളികള്‍. കൊച്ചുകേരളത്തിന്‍റെ വലിയ മുഖ്യമന്ത്രിക്ക് ലഭിച്ചത് രാജകീയ വരവേല്‍പ്. ഏറെ പ്രതീക്ഷകള്‍ നല്‍കി വമ്പന്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ദുബായിലെ ആംഫി തീയേറ്ററില്‍ ഉണ്ടായതെങ്കിലും എത്രമാത്രം യാഥാര്‍ഥ്യമാകുമെന്ന നേരിയ സന്ദേഹത്തോടെയാണ് ഏവരും മടങ്ങിയത്.