മരണത്തിന്‍റെ പടിവാതില്‍ക്കലോളം ചെന്നിട്ട് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നടത്തം. അങ്ങനെ വിശേഷിപ്പിക്കാം നമുക്ക് കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവത്തിലുണ്ടായ എമിറേറ്റ്സ് വിമാനഅപകടത്തെ. മുന്നൂറോളം പേരെ വെറും തൊണ്ണൂറു സെക്കന്‍ഡുകൊണ്ട് രക്ഷപെടുത്തി ഒരു വലിയ ദുരന്തമാണ് ദുബായില്‍ ഒഴിവാക്കിയത്.
നിമിഷാർധങ്ങളുടെ വ്യത്യാസത്തിൽ നിന്ന് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമാണ് ഇവർ. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഉൾക്കിടിലത്തോടെ മാത്രമേ ഇവർക്ക് ഓർക്കാനാകുന്നുള്ളൂ.
നാട്ടില്‍ അവധിക്കാലം ആഘോഷിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിമാനത്തിലെ മലയാളി യാത്രക്കാരിൽ മിക്കവരും. ദുബായിലേക്കുള്ള സന്തോഷകരമായ യാത്ര. വിമാനം ദുബായില്‍ ഇറങ്ങുന്നതിന് തൊട്ടുമുൻപ് വരെ എല്ലാം അങ്ങനെ തന്നെയായിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ലാൻഡിങ്ങും തുടർന്നുള്ള സംഭവങ്ങളും.
റണ്വേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തിനകത്ത് നിമിഷനേരം കൊണ്ട് പുകനിറഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരും എമർജൻസി വാതിൽ ലക്ഷ്യമാക്കി കുതിച്ചു. എമർജൻസി വാതിൽ തുറന്നെങ്കിലും കനത്ത പുകമൂലം വളരെ കഷ്ടപ്പെട്ടാണ് പുറത്തിറങ്ങാനായത്.
തിക്കിലും തിരക്കിലും പലർക്കും ബാഗുകളും ചെരിപ്പുകളും നഷ്ടമായി. ദുബായിലെ കൊടും ചൂടിൽ പൊള്ളിക്കിടന്ന റണ്വേയിൽ ചവിട്ടി പലരുടെയും കാല്പാദങ്ങൾ പൊള്ളിത്തിണർത്തു. റണ്വേയിലേക്ക് വീണുപോയ മുതിര്‍ന്നവർക്ക് കൈത്താങ്ങായി മറ്റുള്ള യാത്രക്കാരെത്തി.
തൊണ്ണൂറു സെക്കന്‍ഡുകൾ കൊണ്ടാണ് വിമാനത്തിലുണ്ടായിരുന്ന മുന്നൂറുപേരും പുറത്തെത്തിയത്. ചൂടും പൊള്ളലുമൊന്നും വകവയ്ക്കാതെ അക്ഷരാർഥത്തിൽ ഒാടുകയായിരുന്നു എല്ലാവരും. വിമാനത്തിൽ നിന്ന് എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം വിമാനം അഗ്നിഗോളമായി മാറി. പുറത്തിറങ്ങാന്‍ ഏതാനും നിമിഷങ്ങൾ വൈകിയിരുന്നുവെങ്കിൽ സംഭവിക്കുന്നതെന്താണെന്ന് ചിന്തിക്കാൻ പോലും ഇവർക്കാകുന്നില്ല.
കനത്ത പുക ശ്വസിച്ചതിനെ തുടര്‍ന്ന് പലർക്കും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമുണ്ടായി. അൻപത് ഡിഗ്രിയിലധികം ചൂടി പൊള്ളിക്കിടന്ന റണ്വേയിൽ ചവിട്ട് പലർക്കും പൊള്ളേലറ്റു. ഇവർക്ക് വിമാനത്താവളത്തിലെ ക്ലിനിക്കില്‍ അവശ്യ ശുശ്രൂഷള്‍ നല്കി.
മുന്നൂറു യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പറന്നെത്തിയ എമിറേറ്റ്സ് ഇകെ521 റണ്വേയിൽ കത്തിയെരിയുകയായിരുന്നു. രണ്ടു മണിക്കൂർ വേണ്ടി വന്നു തീയണയ്ക്കാന്‍. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗങ്ങളിലൊരാൾക്ക് ജീവൻ നഷ്ടമായി.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. ദുബായിലേക്കുള്ള സർവീസുകൾ തിരിച്ചുവിട്ടു. ദുബായിൽ നിന്നുള്ള സർവീസുകളില്‍ പലതും റദ്ദാക്കി. മറ്റുള്ളവ മണിക്കൂറുകൾ വൈകി . പക്ഷേ വൈകുന്നേരത്തോടെ തന്നെ എല്ലാം പൂർവ്വസ്ഥിതിയിലാക്കാൻ വിമാനത്താവള അധികൃതർക്കായി.
അപകടത്തിൽപെട്ടവിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഇല്ലായിരുന്നുവെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയാണ് വിമാനം പറന്നുയർന്നത്. ഏഴായിരം മണിക്കൂറിലധികം വിമാനം പറത്തി അനുഭവ സമ്പത്തുള്ള പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പക്ഷേ പിന്നെ എന്താണ് EK521നെ ഒരു അഗ്നിഗോളമാക്കി മാറ്റിയത്? ആ ചോദ്യത്തിനുത്തരം തേടി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
അവധിക്കാലം കഴിഞ്ഞ് തിരികെ പോരുമ്പോൾ പ്രിയപ്പെട്ടവര്‍ ഇവർക്ക് നല്കിയ സ്നേഹസമ്മാനങ്ങളെല്ലാം അഗ്നിക്കിരയായി. ഒപ്പം വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും. കൈവശം ഉണ്ടായിരുന്നതെല്ലാം കത്തിച്ചാമ്പലായെങ്കിലും ജീവതം തിരിച്ചുകിട്ടിയ ആശ്വാസമായിരുന്നു വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഈ മുഖങ്ങളിൽ.