മരുഭൂമിയില്‍ ഉയര്‍ന്നു വന്ന വിസ്മയമാണ് ഓരോ ഗള്‍ഫ് നഗരവും. മരുഭൂമിയിലെ കഠിനസാഹചര്യങ്ങളോട് പൊരുതി വിജയിച്ച ബദുവിയന്‍ പാരന്പര്യവും പോരാട്ട വീര്യവുമാണ് ഈ വിജയഗാഥ. ബദുവിയന്‍ സംസ്കാരങ്ങളും അനുഭവങ്ങളും തേടിക്കൊണ്ടുള്ള ഒരു മരുയാത്രയുടെ കാഴ്ചകളുമായി ഈ ആഴ്ച നമുക്ക് തുടങ്ങാം.
മണല്‍മലകള്‍ താണ്ടി മരുഭൂമിയുടെ വന്യ സൌന്ദര്യം ആസ്വദിക്കാന്‍ കച്ച മുറുക്കുകയാണ് ഇവര്‍. മരുഭൂമി ഒരുക്കിയ കാഴ്ചകള്‍ കാണാന്‍. മരുഭൂമിയുടെ രഹസ്യങ്ങള്‍ തേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ഇനി തുണ മരുഭൂമി മാത്രം. ഒട്ടകപ്പുറത്ത് ദിവസങ്ങള്‍ നീളുന്ന യാത്രയാണിത്. അതുകൊണ്ട് തന്നെ ഒട്ടകവുമായുള്ള ഇണക്കവും പ്രധാനം. സേനഹത്തോടെ തീറ്റ കൊടുത്തപ്പോള്‍ അനുസരണയോടെ ഒട്ടകം ഇരുന്നു കൊടുത്തു. യാത്ര തുടങ്ങുകയായി.
പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം, ശക്തമായ കാറ്റ്, തണുപ്പ് തുടങ്ങി പ്രതികൂല കാലാവസ്ഥയോട് പൊരുതി ഒട്ടകപ്പുറത്ത് കണ്ണെത്താ ദൂരം മുന്നോട്ട്. ദിവസേന 40 മുതല്‍ 50 കിലോമീറ്റര്‍ വരെ നീളുന്ന യാത്ര. സൂര്യനസ്തമിച്ചാല്‍ മണല്‍ക്കാടിന് നടുവില്‍ ടെന്‍റടിച്ച് ഉറക്കം. മനോധൈര്യം മാത്രമാണ് മുന്നോട്ടുള്ള വെല്ലുവിളികള്‍ നേരിടാന്്‍ കരുത്തായത്.
വിറക് കൂട്ടി കത്തിച്ച് തീ കായും, പരിമിതമായ സൌകര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് എല്ലാവരും കൂടി ഒന്നിച്ച് കഴിക്കും. സ്പൂണും ഫോര്‍ക്കുമില്ലാതെ ഫെയ്സ്ബുക്കും വാട്ട്സപ്പുമില്ലാതെ പച്ചയായ ജീവിതം വേറിട്ട അനുഭവമായി അംഗങ്ങള്‍ക്ക്. പുലര്‍ച്ചെ എഴുന്നേറ്റ് പ്രഭാത ഭക്ഷണം കഴിച്ച് യാത്ര തുടരും. ഇടവേളകളില്‍ പരമ്പരാഗത സംഗീതവും നൃത്തവും. മരഭൂമിയും അവിടുത്തെ ഏകാന്തജീവിതവും ഇവര്‍ക്ക് പുതിയൊരനുഭവമാണ്... അുകൊണ്ട് തന്നെ വീണ്ടും വരണമെന്ന മോഹമാണ് മനസുനിറയെ
ബദുക്കളുടെ ജീവിത രീതിയും മരുഭൂമിയുടെ പരിസ്ഥിതിയും എല്ലാം ഇവര്‍ക്ക് ഈ യാത്രയില്‍ അനുഭവിച്ചറിയാനായി. ഈ യാത്രയില്‍ മരുഭൂമി തേന്‍മധുരമുള്ള സമ്മാനങ്ങളും ഇവര്‍ക്കായി കരുതി വച്ചിരുന്നു. യാത്രയ്ക്കിടെ അത്യാവശ്യം അറബി വാക്കുകളും ഇവര്‍ പഠിച്ചെടുത്തു. ഫ്രാഞ്ചുകാരി ആന്‍ ലോറ ഇത് രണ്ടാം തവണയാണ് മരുഭൂമി യാത്രയില്‍ പങ്കാളിയാകുന്നത്. ഒരാഴ്ചത്തെ യാത്രയ്ക്ക് ശേഷം ഗ്ലോബല്‍ വില്ലേജില്‍ തിരികെയെത്തിയ സഞ്ചാരികളെ പരന്പരാഗത നൃത്തങ്ങളോടെയാണ് വരവേറ്റത്.
യുഎഇയുടെ തനത് സംസ്കാരവും പൈതൃകവും അടുത്തറിഞ്ഞ മാത്രമല്ല പ്രതിസന്ധികളെയും പരിമിതികളെയും തരണം ചെയ്യാനുമുള്ള പുതിയ പാഠവുമായാണ് സംഘം മടങ്ങുന്നത്.