ഇന്ത്യാ യുഎഇ സൗഹൃദ ചരിത്രത്തിലെ സുവര്‍ണ അധ്യായം രചിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങള്‍ക്കുമുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് മനോരമ ന്യൂസ്.
2015 ഓഗസ്റ്റ് 16, 17 തീയതികളിലായിരുന്നു മോദിയുടെ ചരിത്ര സന്ദര്‍നം. 34 വര്‍ഷത്തിന് ശേഷം യുഎഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് നമുക്ക് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനകം തന്നെ 800 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചുവെന്നത് ചില്ലറ കാര്യമല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നാലു വര്‍ഷത്തിനകം വരാനിരിക്കുന്നത് പതിനായിരം കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപവും.
അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ചു ലക്ഷം കോടി രൂപയുടെ സംയുക്ത നിധി, പ്രതിരോധ മേഖലയില്‍ സഹകരണം, സംയുക്ത സൈനികാഭ്യാസം, പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ സംയുക്ത ഉല്‍പാദനം, തീരസുരക്ഷ, തീവ്രവാദത്തിനെതിരെയുള്ള സംയുക്ത നീക്കം, ഇന്‍റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറുക തുടങ്ങിയവ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു.
റെയില്‍, റോഡ്, ഊര്‍ജം, തുറമുഖം, പെട്രോളിയം മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് തുടക്കമിട്ടുകഴിഞ്ഞു. സുരക്ഷാ, പ്രതിരോധ രംഗത്തുള്‍പെടെ സഹകരണം ശക്തമാക്കാനും ത്വരിത ഗതിയിലുള്ള നിക്ഷേപം ആകര്‍ഷിക്കാനും മോദിയുടെ സന്ദര്‍ശനം വഴിയൊരുക്കി. എണ്ണയിതര നിക്ഷേപം ശക്താക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കിയതിന് ഉദാഹരങ്ങള്‍ ഏറെ. ഇതോടകം 35ലധികം യുഎഇ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യയ്ക്ക് മികച്ച നേട്ടമുണ്ടാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സാങ്കേതിക സഹകരണം, നൈപുണ്യവികസനം, പെട്രോളിയം സംഭരണം, ഇന്‍ഷൂറന്‍സ് നിക്ഷേപം, യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിക്കുള്ള ഇന്ത്യന്‍ പിന്തുണ തുടങ്ങി വിവിധ മേഖലകളില്‍ 16 സുപ്രധാന കരാറുകളിലാണ് ഒപ്പിട്ടത്. ജോയിന്‍റ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് ഇരുരാജ്യങ്ങളിലെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രവാസി ഇന്ത്യക്കാരോട് പ്രത്യേകിച്ച് സാധാരണ ജോലിക്കാരോട് നയതന്ത്രകാര്യാലയങ്ങള്‍ക്കുണ്ടായിരുന്ന സമീപനത്തിലും കാര്യമായ മാറ്റമുണ്ടാക്കാന്‍ മോദിയുടെ ലേബര്‍ ക്യാംപ് സന്ദര്‍ശനം വഴിയൊരുക്കി എന്ന വിലയിരുത്തലുമുണ്ട്.
നിക്ഷേപങ്ങളിലടക്കം പ്രത്യാശയേകുന്ന നീക്കങ്ങള്‍ സമസ്ത കോണുകളില്‍നിന്നും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രവാസി സമൂഹത്തിന്‍റെ കാതലായ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. യാത്ര പ്രശ്നം, കപ്പല്‍ സര്‍വീസ്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍, പുനരധിവാസം, വോട്ടവകാശം, വിദ്യാഭ്യാസം, ചികില്‍സ, തടവുകാരുടെ കൈമാറ്റം തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ പ്രവാസ ലോകത്തുനിന്ന് ശക്തമായ സമ്മര്‍ദം ഉണ്ടാവേണ്ടിയിരിക്കുന്നു.