ഓര്‍മയില്‍ ഒരു പട്ടമില്ലാത്ത ബാല്യം നമുക്കാര്‍ക്കും ഉണ്ടാകില്ല. ബാല്യത്തിലെ ആ ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കായിരുന്നു ദുബായില്‍ നടന്ന പട്ടം പറത്തല്‍ ഉല്‍സവം. കേരളത്തിന്‍റെ തനിമയുടെ കഥകളി പട്ടവുമായി ഇന്ത്യന്‍ സംഘവും ഇവിടെ പട്ടം പറത്താനെത്തി.
ഈര്‍ക്കില്‍ വളച്ച് കെട്ടി കടലാസ് ഒട്ടിച്ച നീളന്‍വുമുണ്ടാക്കി കാറ്റിനോട് കലപില കൂടുന്ന പട്ടങ്ങള്‍ ഓരോ മലയാളിയുടെയും കുട്ടിക്കാല ഓര്‍മകളിലുണ്ട്. പട്ടം പോലെ പറന്നു നടന്ന ഒരു ബാല്യകാലം. അത്തരം പട്ടങ്ങളുടെ പുതുതലമുറ കാഴ്ചയായിരുന്നു ദുബായിലെ രാജ്യാന്തര പട്ടം പറത്തല്‍ ഉല്‍സവം.
കാലം മാറിയതിനൊത്ത് പട്ടത്തിന്‍റെ കോലവും മാറിയെന്ന് ജുമൈറ ബീച്ചിലെ ഈ കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഴയ ഈര്‍ക്കിലി പട്ടങ്ങളുടെ സ്ഥാനത്ത് ഇന്നു സ്പൈഡര്‍മാന്‍ പട്ടങ്ങളും സൂപ്പര്‍മാന്‍ പട്ടങ്ങളുമൊക്കെ അരങ്ങുവാഴുന്നു. പരന്പരാഗത രീതിയിലുള്ള പട്ടങ്ങളും ഉണ്ടെങ്കിലും മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ രൂപഭാവങ്ങളിലുള്ള പട്ടങ്ങള്‍ക്കാണ് പ്രിയവും കാഴ്ചക്കാരും. നിശ്ചിത പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പട്ടങ്ങളുടെ രൂപകല്‍പന.
മുതിര്‍ന്നവരുടെ കുട്ടിക്കളിയായിരുന്നു ദുബായ് ജുമൈറ ബീച്ചിലെ പട്ടം പറത്തല്‍. കടല്‍ക്കാറ്റില്‍ ആകാശത്ത് പാറിക്കളിക്കുന്ന പട്ടത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്പോള്‍ ആദ്യമായി പട്ടം പറത്തുന്നതിന്‍റെ ആവേശമായിരുന്നു പലരിലും. ചിലര്‍ കുട്ടിക്കാലത്തെ പട്ടം പറത്തല്‍ ഓര്‍മകളിലേക്ക് പറന്നു. പട്ടം പറത്തലിലെ ന്യൂജെന്‍ ആവേശമായി സെല്‍ഫികളും ഒപ്പമുണ്ട്.
മലയാളികളേറെയുള്ള ദുബായില്‍ കേരളത്തിന്‍റെ പെരുമയുമായി കഥകളി പട്ടം ഉറന്നു പയര്‍ന്നു. എട്ട് മലയാളികളുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് 110 അടി നീളവും 12 കിലോ ഭാരവുമുള്ള കഥകളി പട്ടം അവതരിപ്പിച്ചത്.
പരന്പരാഗത രീതിയില്‍ തയാറാക്കിയ വന്പന്‍ പട്ടവും ഇന്ത്യന്‍ സംഘം അവതരിപ്പിക്കുന്നുണ്ട്യ 45 അടി വ്യാസമുള്ള ഈ പട്ടത്തിന്‍റെ ഭാരം പതിനെട്ടര കിലോയാണ്. കാറ്റിന്‍റെ ഗതിക്കും ശക്തിക്കും അനുസരിച്ച് ഈ ഭീമന്‍ പട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തുക എന്നത് അല്‍പം കടുപ്പം തന്നെയാണ്.
ഈ വര്‍ഷം ഏപ്രിലില്‍ ചൈനയില്‍ നടക്കുന്ന ലോക പട്ടം പറത്തല്‍ മേളയ്ക്ക് കൂടുതല്‍ വ്യത്യസ്തമായ ആശയവുമായി തയാറെടുക്കുകയാണ് ഈ ഇന്ത്യന്‍ സംഘം.
വിശാലമായ കടല്‍തീരമുള്ള കേരളം പട്ടംപറത്തലിന് ഏറ്റവും അനുയോജ്യമെങ്കിലും പട്ടം പറത്തലിന് വിവിധ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.