യുഎസിന്റെ ‘ദീർഘകാല’ ശത്രുവായ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. ഏതാനും ദിവസം മുൻപ് ഇറാൻ അണ്വായുധം വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന റിപ്പോർട്ടിനെത്തുടർന്നാണ് വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കുന്നത്. വിലക്ക് ഏർപ്പെടുത്തേണ്ട ഇറാന്റെ 25 സ്ഥാപനങ്ങളുടെ പട്ടിക യുഎസ് അധികൃതർ തയാറാക്കിയതായാണ് വിവരം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ഗണത്തിൽപ്പെടുത്തി ഇറാൻ പൗരൻമാരുടെ യുഎസ് പ്രവേശനം മൂന്നു മാസത്തേക്ക് നിരോധിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിന്റെ പേരിൽ ഇറാനുമേൽ കൂടുതൽ നിരോധനങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം. ഇറാന്റെ ഒരു ഡസനോളം സ്ഥാപനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന. മാത്രമല്ല, ഇരുപതിലധികം ഇറാൻ സ്വദേശികളെയും ചില സർക്കാർ ഏജൻസികളെയും ഉപരോധം ബാധിക്കും. യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ നേരത്തേതന്നെ ഇറാനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
ഇറാനെതിരെ യുഎസ് കർശന നിലപാട് സ്വീകരിക്കണമെന്ന നിലപാടുകാരനാണ് പുതിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒബാമ ഭരണത്തിനു കീഴിൽ ഇറാനെതിരായ യുഎസ് നിലപാടിന് കരുത്തുപോരെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളിൽ ട്രംപ് ആരോപിച്ചിരുന്നു. താൻ അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിൽ വ്യക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് വാഗ്ദാനവും ചെയ്തു. ഇറാനെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്തണമെന്ന് 20 പ്രമുഖ സെനറ്റർമാർ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.