സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. സാധാരണക്കാര്‍ക്കുനേരെയുണ്ടായ രാസായുധാക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കന്‍ സൈന്യം സിറിയന്‍ സേനയുടെ വ്യോമതാവളത്തില്‍ മിസൈലുകള്‍ വര്‍ഷിച്ചത്. ഏഴുവര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ആദ്യമായാണ് അമേരിക്ക നേരിട്ടുള്ള സൈനികനടപടിക്ക് മുതിരുന്നത്.
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നങ്കൂരമിട്ട യുഎസ്എസ് റോസ്സ്, യുഎസ്എസ് പോര്‍ട്ടര്‍ എന്നീ പടക്കപ്പലുകളില്‍ നിന്നാണ് സിറിയയിലെ അല്‍ ഷായറത്ത് വ്യോമതാവളത്തിലേക്ക് ടോമഹാക് മിസൈലുകള്‍ വിക്ഷേപിച്ചത്. 59 മിസൈലുകള്‍ വ്യോമസേനാതാവളത്തില്‍ പതിച്ചു. ഇവിടെനിന്നാണ് സിറിയന്‍ സേന രാസായുധങ്ങള്‍ വിക്ഷേപിച്ചതെന്ന് യുഎസ് അവകാശപ്പെട്ടു.
ചൊവ്വാഴ്ചയാണ് സിറിയയില്‍ ഖാന്‍ ഷെയ്ഖുന്‍ പട്ടണത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടന്നത്. സരിന്‍ ഉള്‍പ്പെടെയുള്ള വിഷ·വാതകങ്ങള്‍ ഉപയോഗിച്ചുനടത്തിയ ആക്രമണത്തില്‍ ഇരുപത്തഞ്ച് കുട്ടികളുള്‍പ്പെടെ നൂറിലേറെപ്പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് അമേരിക്കന്‍ സൈനിക നടപടി. യുഎസ് മിസൈലുകള്‍ പതിച്ച വ്യോമതാവളത്തില്‍ റഷ്യന്‍ വിമാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് അമേരിക്ക അവകാശപ്പെട്ടു. നാശനഷ്ടങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ സിറിയയില്‍ വ്യോമാക്രമണം നടത്തിയ ട്രംപിന്റെ നടപടി ഉത്തരകൊറിയയ്ക്കുകൂടിയുള്ള മുന്നറിയിപ്പാണ‍്.