ഫോക്‌ലാൻഡ് യുദ്ധത്തിൽ കൊല്ലപ്പെട്ട അർജന്റീനിയൻ സൈനികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങൾ പരിശോധിച്ചു സൈനികരെ തിരിച്ചറിയാൻ ബ്രിട്ടനും അർജന്റീനയും തമ്മിൽ ധാരണയായി. യുദ്ധത്തിൽ മരിച്ച 649 അർജന്റീനിയൻ സൈനികരിൽ 237 പേരുടെ മൃതദേഹങ്ങളാണ് ഫോക്‌ലാൻഡ് ദ്വീപിലെ ഡാർവിൻ സെമിത്തേരിയിൽ കൂട്ടത്തോടെ സംസ്കരിച്ചിട്ടുള്ളത്. ഇതിൽ 123 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോഴും വ്യക്തമായി ആരുടേതെന്നു തിരിച്ചറിയാൻ ബാക്കിയുള്ളത്. റെഡ്ക്രോസിന്റെ രാജ്യാന്തരസമിതിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണു ഡിഎൻഎ സാംപിൾ പരിശോധനകൾ നടത്തി മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള തീരുമാനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിൽ ഇതിനായുള്ള ഉടമ്പടിയും ഒപ്പുവച്ചു.
1982ലെ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികരുടെ വെടിയേറ്റു മരിച്ച നിരവധി അർജന്റീനിയൻ സൈനികരുടെ മൃതദേഹങ്ങൾ അർജന്റീനയ്ക്കു മടക്കി നൽകാതെ ‘ദൈവത്തിനു മാത്രം അറിയാവുന്ന സൈനികർ’ എന്നപേരിൽ ബ്രിട്ടീഷ് സൈന്യം മറവുചെയ്യുകയായിരുന്നു. ശവകുടീരങ്ങൾ തുറന്നു പരിശോധിച്ച് ഡിഎൻഎ പരിശോധനയിലൂടെ ഓരോരുത്തരെയും തിരിച്ചറിഞ്ഞു മനുഷ്യാവകാശപരമായ എല്ലാ അനന്തരനടപടികളും സ്വീകരിക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയുടെ ലക്ഷ്യം. മാസങ്ങൾ നീളുന്ന ഈ പ്രിക്രിയയ്ക്ക് അടുത്തവർഷം ജൂണിൽ തുടക്കം കുറിക്കും. മൂന്നോ നാലോ മാസങ്ങൾകൊണ്ടാകും നടപടികൾ പൂർത്തിയാകുക.
ബ്രിട്ടന്റെ അധീനതയിലുള്ള തെക്കൻ അറ്റ്ലാന്റിക്കിലെ ചെറുദ്വീപായ ഫോക്‌ലാൻഡ് അർജന്റീനിയൻ പട്ടാളം കൈയേറിയതിനെത്തുടർന്നായിരുന്നു 1982ൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചത്. രണ്ടുമാസം നീണ്ട സൈനിക നടപടിയിലൂടെ ബ്രിട്ടൻ ദ്വീപ് തിരിച്ചുപിടിച്ചു. എന്നാൽ ഇതിനായി ഇരുപക്ഷത്തും നഷ്ടപ്പെട്ട ജീവനുകൾ ഏറെയായിരുന്നു. 649 അർജന്റീനിയൻ പട്ടാളക്കാരും 255 ബ്രിട്ടീഷ് സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു.
ആയിരത്തിലേറെ ബ്രിട്ടീഷ് സൈനികർ ഇപ്പോഴും താവളമടിച്ചിട്ടുള്ള ഫോക്‌ലാൻഡ് ദ്വീപ് ബ്രിട്ടന്റെ രണ്ടാമത്തെ ഏറ്റവും വലിയ മിലിട്ടറി ബേയ്സാണ്. ‘തൈഫൂൺ’ ജെറ്റുകൾ ഉൾപ്പെടെയുള്ള വൻ സൈനിക സന്നാഹങ്ങളോടെയാണ് ബ്രിട്ടൻ ഇപ്പോഴും 12,875 കിലോമീറ്റർ അകലെയുള്ള ദ്വീപിനെ സംരക്ഷിക്കുന്നത്.