പുതുവൽസര ആഘോഷങ്ങൾക്കിടെ തുർക്കിയിലെ ഇസ്തംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ മുൻ എംപി അക്തർ ഹസൻ റിസ്‍വിയുടെ മകൻ അബീസ് റിസ്‍വി, ഗുജറാത്തിൽ നിന്നുള്ള ഖുഷി ഷാ എന്ന വ്യക്തിയുമാണ് കൊല്ലപ്പെട്ടത്. റിസ്‍വി ബിൽഡേഴ്സിന്റെ സിഇഒയും സിനിമ നിർമാതാവുമാണ് അബീസ് റിസ്‍വി. സംഭവത്തെ തുടർന്ന് ഇന്ത്യൻ അംബാസിഡർ ഇസ്‍താംബുളിലേക്ക് തിരിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ റെയ്ന നിശാക്ലബിൽ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും 40 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണമാണു നടന്നതെന്ന് ഇസ്തംബുൾ ഗവർണർ വസിപ് സഹിൻ പറഞ്ഞു. ഒരു പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേരെ വധിച്ച ശേഷമാണ് അക്രമികൾ ക്ലബിനുള്ളിൽ പ്രവേശിച്ചത്. ഈ സമയം അറുന്നൂറോളം പേർ ക്ലബിൽ ഉണ്ടായിരുന്നതായാണ് വിവരം.