വാഷിങ്ടൻ∙ യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിര്‍മിക്കാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അതിർത്തിയിൽ മതിൽകെട്ടി മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നുള്ളത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുഖ്യമായിരുന്നു. അതേസമയം, ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നീക്കത്തില്‍ യുഎസിൽ എങ്ങും വന്‍ പ്രതിഷേധമാണുയരുന്നത്. കുടിയേറ്റ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു.
അതിർത്തിയിലെ മതിൽ നിർമാണത്തിന് യാതൊരുവിധ സാമ്പത്തിക സഹായവും നൽകില്ലെന്ന് മെക്സിക്കോ പ്രസിഡന്റ് എന്‍റിക്വ് പെനാ നീറ്റോ വ്യക്തമാക്കി. മെക്സിക്കോ മതിലുകളിൽ വിശ്വസിക്കുന്നില്ല. ഞാൻ ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മതിൽ നിർമാണത്തിന് സാമ്പത്തിക സഹായവും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ മതിൽ നിർമാണത്തിന് മെക്സിക്കോയും പണം നൽകണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് വന്‍ ചലനങ്ങളുണ്ടാക്കുന്ന രണ്ട് ഉത്തരവുകളിലാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം ആരംഭിക്കുന്നതിനും അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം അവസാനിപ്പിക്കുന്നതിനുമുള്ളതാണ് ഉത്തരവുകള്‍. യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 3200 കിലോമീറ്ററാണ് മതില്‍ പണിയുക. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിയവരെ പുറത്താക്കും. അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളുടെ രീതി അവസാനിപ്പിക്കും. ഇതിനായി പ്രാദേശിക വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കും.
അതേസമയം, കുടിയേറ്റവിരുദ്ധ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സമാധാനം തകർക്കുന്നതാണ് പ്രസിഡന്‍റിന്‍റെ ഉത്തരവെന്നാണ് പൊതുവികാരം. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമബോധവല്‍ക്കരണം നടത്തുമെന്ന് ട്രംപ് വിരുദ്ധര്‍ പ്രഖ്യാപിച്ചു.
മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.