വർഷങ്ങൾക്കു മുൻപ് അമേരിക്ക ഇറാഖിനെ ആക്രമിക്കുമ്പോൾ ഫെയ്സ്ബുക്കും ട്വിറ്ററും വാട്സാപ്പും ഒന്നും എത്തിയിരുന്നില്ല. ബ്ലോഗുകൾ മാത്രമാണ് അന്നു ഉണ്ടായിരുന്നത്. ഗൾഫ് യുദ്ധത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചതിൽ ബ്ലോഗുകൾക്കു വലിയ പങ്കുണ്ടായിരുന്നു. സലാം പാക്സ് എന്ന വ്യക്തിയുടെ ബ്ലോഗുകൾ അന്നു വൻ ഹിറ്റായിരുന്നു. പിന്നീട് ഈ ബ്ലോഗ് കുറിപ്പുകൾ പുസ്തകമായും പുറത്തിറങ്ങി.
ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. യുദ്ധത്തിന്റെ നേർക്കാഴ്ചകൾ നിമിഷങ്ങൾക്കുള്ളിലാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്നത്. സിറിയൻ യുദ്ധവും ട്വിറ്ററിൽ നിറയുകയാണ്. സിറിയൻ യുദ്ധത്തിന്റെ നേർക്കാഴ്ചകൾ തൽസമയം ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ ഏഴു വയസ്സുകാരിയുടെ ട്വീറ്റുകളുമുണ്ട്. ഹാരിപോർട്ടർ പുസ്തകങ്ങൾ വായിക്കുന്ന കുഞ്ഞു ബന അലബെദിന്റെ ട്വീറ്റുകൾ സോഷ്യൽമീഡിയകളിലും മുൻനിര വെബ്സൈറ്റുകളിലും വലിയ ചർച്ചയാണ്.
‘എന്തിനാണ് എല്ലാദിവസവും പാവങ്ങളായ ഞങ്ങള്‍ക്കുമേല്‍ അവര്‍ ബോംബിടുന്നത്? ഈ രാത്രി ഉറങ്ങാൻ ഞങ്ങൾക്ക് വീടില്ല. എല്ലാം അവർ ബോംബിട്ട് തകർത്തിരിക്കുന്നു. മരണം ഞാൻ കാണുന്നു, ഞാൻ ഏറെക്കുറെ മരിച്ചിരിക്കുന്നു’ വിങ്ങുന്ന ഈ വാക്കുകൾ സിറിയയിലെ അലെപ്പോയിലെ ഏഴു വയസ്സുകാരി ബന അലബെദ് ട്വീറ്റ് ചെയ്തതാണ്.
ബനയുടെ ഈ ട്വീറ്റുകളെല്ലാം ലോകസമൂഹത്തിനു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്. തലയ്ക്ക്മുകളില്‍ ഏതുനിമിഷവും വന്നുവീഴാവുന്ന ബോംബിനെക്കുറിച്ചുള്ള ഭീതിയാണ് ബനയുടെ ട്വീറ്റുകളിലുള്ളത്.
മാതാവ് ഫാത്തിമയാണ് ബനയുടെ ട്വിറ്റര്‍ കൈകാര്യംചെയ്യുന്നത്. അലപ്പോയിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്യുന്നുണ്ട്. ഒന്നേക്കാൽ ലക്ഷത്തിലധികം ഫോളവേഴ്സുള്ള ബനയുടെ ട്വിറ്റർ അക്കൗണ്ടിലെ ഓരോ ട്വീറ്റും പതിനായിരങ്ങളാണ് റീ പോസ്റ്റ് ചെയ്യുന്നത്. ഒരു ഭാഗത്ത് ബോംബിങ് നടക്കുമ്പോൾ ഭയന്നുവിറച്ചു സുഖമില്ലാതെ കിടക്കുന്ന ബനയുടെ വിഡിയോ ഇരുപതിനായിരം പേരാണ് റീട്വീറ്റ് ചെയ്തത്.