സ്കോട്ട്ലൻഡിലും ബ്രിട്ടന്റെ വടക്കൻ തീരങ്ങളിലും ഇന്നും നാളെയും 'ബാർബറ' കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 90 മൈൽവരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതോടൊപ്പം പലയിടങ്ങളിലും കനത്ത മഴയുമുണ്ടാകും. ക്രിസ്മസിനു മുമ്പുള്ള രണ്ടു ദിനങ്ങളും കാറ്റിലും മഴയിലും ജനജീവിതം ദുരിതമാകുമെന്ന് ചുരുക്കം. ക്രിസ്മസുമായി ബന്ധപ്പെട്ട യാത്രകളും ദുരിതത്തിലാകും. സ്കോട്ട്ലൻഡിൽ പലസ്ഥലങ്ങളിലും മെറ്റ് ഓഫീസ് അപകടമുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സർവീസും തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടൻ നേരിടുന്നത്. കഴിഞ്ഞമാസം ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ വീശിയടിച്ച 'ആംഗസ്' കൊടുങ്കാറ്റ് മൂന്നുദിവസത്തോളം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ഇതിനിടെ ദിവസങ്ങളായി തുടരുന്ന മൂടൽമഞ്ഞ് ബ്രിട്ടനിൽ പലയിടത്തും ഇപ്പോഴും തുടരുകയാണ്. ഹീത്രൂ, ഗാട്ട്‌വിക്ക്, സിറ്റി എയർപോർട്ടുകളിലെല്ലാം ഇന്നലെയും വിമാനസർവീസുകൾ പലതും ഇതുമൂലം വൈകി.