ഇരുപത്തഞ്ച് വർഷങ്ങൾക്കുമുൻപ് ഇതുപോലൊരു ക്രിസ്മസ് ദിനത്തിലായിരുന്നു മിഖായേൽ ഗോർബച്ചേവിന്റെ അപ്രതീക്ഷിതമായ ആ പ്രഖ്യാപനം. ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്ത പത്തുമിനിറ്റ് പ്രസംഗത്തിനൊടുവിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും യുഎസ്എസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഇല്ലാതായതായും അദ്ദേഹം പ്രഖ്യാപിച്ചു. പിറ്റേന്ന് വൈകിട്ട് 7.32ന് മോസ്കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണക്കൊടി ഉയർത്തി. ഏഴു പതിറ്റാണ്ടിലേറെ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ തെളിഞ്ഞുവന്നത് ദാരിദ്ര്യത്തിന്റെ ചിത്രമായിരുന്നു. ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ആ ചരിത്രസംഭവങ്ങൾക്ക് ഇന്നു കാൽനൂറ്റാണ്ടു തികയുന്നു.
കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്)
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഉദയംചെയ്തത് റഷ്യയുൾപ്പെടെ 15 സ്വതന്ത്രരാഷ്ട്രങ്ങൾ. സോവിയറ്റ് ആണവായുധങ്ങളുടെയും ന്യൂക്ലിയർ മിസൈൽ ലോഞ്ചിങ് കോഡുകളുടെയും യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന്റെയും പിന്തുടർച്ചാവകാശം പുതുതായി രൂപംകൊണ്ട റഷ്യൻ ഫെഡറേഷനായിരുന്നു.അർമേനിയ, അസർബെയ്ജാൻ, ബെലാറസ്, എസ്തോണിയ, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലാത്വിയ, ലിത്വാനിയ, മോൾഡോവ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, യുക്രെയിൽ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പിന്നീട് സ്വതന്ത്രരാഷ്ട്രങ്ങളുടെ കോമൺവെൽത്തായി (സിഐഎസ്) മാറി. ഇതിൽ പല രാഷ്ട്രങ്ങളും ഇന്നു യൂറോപ്യൻ യൂണിയനിലും നാറ്റോ സഖ്യത്തിലും അംഗങ്ങളാണ്.
1985ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായും അധികാരമേറ്റ മിഖായേൽ ഗോർബെച്ചേവ് ഏഴുവർഷക്കാലത്തെ ഭരണത്തിനൊടുവിലാണ് അറുപതാം വയസിൽ അധികാരം ഒഴിയാൻ നിർബന്ധിതനായത്. പാർട്ടിക്കുള്ളിലും ഭരണത്തിലും അദ്ദേഹം നടത്തിയ പരിഷ്കാരങ്ങളും തുറന്ന സമീപനങ്ങളുമാണ് ആളുകളിൽ സ്വതന്ത്രചിന്ത വളർത്തിയതും പിന്നീട് ജനാധിപത്യമുന്നേറ്റങ്ങളായി മാറി അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചതും.
ഗോർബച്ചേവിന്റെ നടപടികളെ ലോകനേതാക്കൾ പലരും സ്വാഗതം ചെയ്തെങ്കിലും റഷ്യയിൽ ഇന്നും അദ്ദേഹത്തിന് വിമർശകർ ഏറെയാണ്. കമ്മ്യൂണിസ്റ്റ് ആശയക്കാരും സോവ്യറ്റ് യൂണിയനെ തകർച്ചയിലേക്കു നയിച്ച വിപ്ലവകാരിയെ ഇഷ്ടപ്പെടുന്നില്ല.
ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും
പാർട്ടി ജനറൽ സെക്രട്ടറിയായി അധികാരമേറ്റയുടൻ ഗോർബച്ചേവ് പ്രഖ്യാപിച്ച നയങ്ങളായിരുന്നു ഗ്ലാസ്നോസ്റ്റും (തുറന്ന സമീപനം) പെരിസ്ട്രോയിക്കയും (പുന:ക്രമീകരണം) പാർട്ടിയുടെ ഉരുക്കു ചട്ടക്കൂടിനുള്ളിൽ ഒട്ടും സുതാര്യമല്ലാതെ എടുക്കപ്പെടുന്ന തീരുമാനങ്ങൾ പാർട്ടിയ്ക്കും രാജ്യത്തിനും ഗുണകരമല്ലെന്നു മനസിലാക്കിയുള്ളതായിരുന്നു ഇവ രണ്ടും. സർക്കാരിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സുതാര്യമാക്കുന്ന പദ്ധതിയായിരുന്നു ഗ്ലാസ്നോസ്റ്റ്. വിമർശനങ്ങളോടും നിർദേശങ്ങളോടും വ്യത്യസ്ത അഭിപ്രായങ്ങളോടുമുള്ള തുറന്ന സമീപനമായിരുന്നു ഇതിന്റെ മുഖമുദ്ര.
പെരിസ്ട്രോയിക്ക എന്ന വാക്കിന്റെ അർഥംതന്നെ ഉടച്ചുവാർക്കൽ അഥവാ പുന:ക്രമീകരണം എന്നാണ്. രാഷ്ട്രീയ, സാമ്പത്തിക, വിദേശ നയങ്ങളിലെ സമ്പൂർണമായ പുന:ക്രമീകരണമായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയത്. എന്നാൽ ഇവയ്ക്കായി ഗോർബച്ചേവ് നൽകിയ സ്വാതന്ത്ര്യം സമരങ്ങളായും ജനാധിപത്യമുന്നേറ്റങ്ങളായും വളർന്നു. പാർട്ടിയ്ക്കുള്ളിലും സർക്കാരിലും അദ്ദേഹം സ്വീകരിച്ച വിപ്ലവകരമായ ഈ നയസമീപനങ്ങളാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനും കിഴക്കൻ യൂറോപ്പിലെ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും അന്ത്യം കുറിച്ചത്. 1945 മുതൽ സോവ്യറ്റ് യൂണിയനും അമേരിയ്ക്കയുമായി തുടർന്നിരുന്ന ശീതയുദ്ധത്തിനും ഇതോടെ അന്ത്യമായി.
പുതിയ നായകനായി യെൽസിൻ
പാർട്ടിക്കുള്ളിൽ ഗോർബച്ചേവിന്റെ നയങ്ങൾക്കൊപ്പമായിരുന്നു ബോറിസ് യെൽസിൻ. എന്നാൽ പരിഷ്കാരങ്ങൾക്ക് വേഗം പോരെന്ന വിമർശനമായിരുന്നു യെൽസിന്. സമ്പൂർണമായ ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയിലേക്കുള്ള മാറ്റവും യെൽസിൻ സ്വപ്നം കണ്ടു. ഈ ആശയസംഘട്ടനം ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. പോളിറ്റ് ബ്യൂറോയിൽനിന്നും രാജിവച്ച യെൽസിൽ റഷ്യൻ ഫെഡറേഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉജ്വലവിജയം നേടുകയും ചെയ്തതോടെ കൂടുതൽ കരുത്തനായി. യുക്രെയിൽ, ബെലാറസ് എന്നിവിടങ്ങളിലെ നേതാക്കളുമായി രഹസ്യചർച്ച നടത്തി സോവിയറ്റ് യൂണിയൻ തകർക്കാനും പുതിയ രാജ്യങ്ങൾ ചേർന്നുള്ള കോമൺവെൽത്ത് രൂപീകരിക്കാനും തീരുമാനിച്ചതിനു പിന്നിലെ മുഖ്യ ആസൂത്രകൻ യെൽസിനായിരുന്നു.
ഗോർബച്ചേവിനെ തടവിലാക്കി പട്ടാള അട്ടിമറിയിലൂടെ സോവിയറ്റ് യൂണിയനെ നിലനിർത്താൻ അവസാനനിമിഷം ശ്രമിച്ച തീവ്ര കമ്മ്യൂണിസ്റ്റുകളെയും ചെറുത്തുതോൽപിച്ചായിരുന്നു യെൽസിൻ റഷ്യൻ ജനതയുടെ പുതിയ നായകനായത്.
സ്വാതന്ത്ര്യത്തിനൊപ്പം വന്നത് ദാരിദ്ര്യം പട്ടിണിയും
സോവിയറ്റ് യൂണിയന്റെ പതനം സ്വതന്ത്ര റിപ്പബ്ളിക്കുകളിൽ വിവിധ പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവകാശവും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയും മാധ്യമപ്രവർത്തനവും ആരാധനാ സ്വാതന്ത്ര്യവും എല്ലാം കൊണ്ടുവന്നങ്കിലും അവയ്ക്കൊപ്പം സാമ്പത്തിക അരാജകത്വവും ദാരിദ്ര്യവും കൊടികുത്തിവാണു. അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സഹായഹസ്തവുമായെത്തിയെങ്കിലും അവയ്ക്കൊന്നും കരകറ്റാനാകാത്തതായിരുന്നു പലരാജ്യങ്ങളിലെയും പെട്ടെന്നുണ്ടായ സാമ്പത്തിക പതനം. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽനിന്നും കാപ്പിറ്റലിസത്തിലേക്ക് പെട്ടെന്നുണ്ടായ മാറ്റം മുതലെടുത്ത് ചിലർ സമ്പത്ത് കുന്നുകൂട്ടി. രാജ്യത്തെ സ്വത്തുക്കളുടെ സിംഹഭാഗവും ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈകളിലായി. ഇന്നും റഷ്യയിൽ സമ്പത്തിന്റെ സിംഹഭാഗവും ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈകളിലാണ്.
സ്ഥാനത്യാഗം വിജയമായി കരുതി ഗോർബച്ചേവ്
85കാരനായ മിഖായേൽ ഗോർബച്ചേവ് മോസ്കോയിൽ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും എഴുത്തിന്റെയും വായനയുടെയും ലോകത്ത് തിരക്കിലാണ് അദ്ദേഹം. ലോകത്തിന്റെ ഗതിമാറ്റിയ ചരിത്രസംഭവങ്ങളുടെ ഇരുപത്തഞ്ചാം വർഷത്തിൽ അതേക്കുറിച്ച് ആരാഞ്ഞ പത്രലേഖകനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- ഞങ്ങൾ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. അത് ഒഴിവാക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. അണുവായുധങ്ങൾ ഉൾപ്പെടെ മാരകമായ പ്രഹരശേഷിയുള്ള ഒട്ടേറെ ആയുധങ്ങൾ കൈവശമുള്ള സമൂഹം പരസ്പരം ഭിന്നിച്ച് ഏറ്റുമുട്ടിയാൽ അതുണ്ടാക്കുന്ന ജീവഹാനിയും നാശവും ഏറെയാകും. അധികാരത്തിൽ കടിച്ചുതൂങ്ങി അതുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. സ്ഥാനമൊഴിഞ്ഞതാണ് എന്റെ വിജയം. വിമർശകർ ഏറെയുണ്ടായാലും ലോകം സമാധാനത്തിന്റെ നൊബേൽ സമ്മാനം നൽകി ആദരിച്ചത് ഈ മഹാമനസ്കതയാണ്.