ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) കീഴിലുള്ള മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള നടപടിയുടെ ഭാഗമായി ഇറാഖി സൈന്യത്തിന്റെ നീക്കം ശക്തമാക്കി. മൊസൂൾ നഗരം ഇറാഖി സേന വളഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പുതിയ ആയുധങ്ങളും യന്ത്രങ്ങളും പരീക്ഷിക്കാനാണ് സേനയുടെ പദ്ധതി. ഇതിനായി വടക്കന്‍ ഇറാഖിലെ മൊസൂളിൽ ആക്രമണത്തിനായി പ്രത്യേകം തയാറാക്കിയ റോബോട്ടിനെ ഇറക്കി.
ഒരു ചെറു കാറിനോളം വലിപ്പമുള്ള കൊലയാളി റോബോട്ടിന് അല്‍റോബോട്ട് (റോബോട്ടിന്റെ അറബി വാക്ക്) എന്നാണ് പേരിട്ടിരിക്കുന്നത്. നാല് ക്യാമറകളാണ് അല്‍ റോബോട്ടിനുള്ളത്. ഇതിനൊപ്പം ഓട്ടോ മാറ്റിക് മെഷീന്‍ ഗണ്ണും റഷ്യന്‍ നിര്‍മ്മിത കാറ്റിയൂഷ റോക്കറ്റുകളും റോബോട്ടിലുണ്ട്. ലാപ്‌ടോപ് വഴിയോ ഒരു കിലോമീറ്റര്‍ പരിധിയില്‍ റേഡിയോ സിഗ്നല്‍ വഴിയോ അല്‍ റോബോട്ടിനെ നിയന്ത്രിക്കാനാകും. ഹോളിവുഡ് സിനിമകളിലും ശാസ്ത്ര നോവലുകളിലും മാത്രം കണ്ടിരിക്കുന്ന യുദ്ധമേഖലയിലെ റോബോട്ടുകള്‍ ഇറാഖില്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.
രണ്ട് ഇറാഖി സഹോദരങ്ങളാണ് അല്‍ റോബോട്ടിന്റെ നിര്‍മ്മാണത്തിന് പിന്നിൽ. എന്നാല്‍ ഇവരുടെ സുരക്ഷയെ കരുതി വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അതേസമയം, ട്വിറ്ററിലെ @nomorestasn എന്നയാള്‍, ഈ റോബോട്ട് ആറ് മാസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദില്‍ നടന്ന ആയുധ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നതായി അവകാശപ്പെടുന്നുണ്ട്.
ബാഗ്ദാദില്‍ ഇറങ്ങുന്ന ആദ്യത്തെ സൈനിക റോബോട്ടല്ല അല്‍ റോബോട്ട്. 2007ല്‍ അമേരിക്കന്‍ സൈന്യം ഇറക്കിയ മൂന്ന് റോബോട്ടുകള്‍ക്കാണ് ആ സ്ഥാനം. എന്നാല്‍ ഇവയെ യുദ്ധമേഖലയില്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇറാഖില്‍ ആദ്യമായി മനുഷ്യര്‍ക്ക് നേരെ ആയുധം പ്രയോഗിക്കുന്ന ആദ്യ റോബോട്ട് എന്ന സ്ഥാനം അല്‍ റോബോട്ടിനായിരിക്കും. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സിറിയയില്‍ റഷ്യ റോബോട്ടുകളെ ഉപയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. സിറിയയിലെ ലടാകിയ പ്രവിശ്യയിലെ സിറിയാടെല്‍ കെട്ടിടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കത്തില്‍ റോബോട്ടുകളെ ഉപയോഗിച്ചെന്നായിരുന്നു അവകാശവാദം. റഷ്യന്‍ ന്യൂസ് സൈറ്റായ സ്പുട്‌നിക്കിലും പ്രാദേശിക ബ്ലോഗുകളിലുമാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതോളം ഭീകരരെ വധിക്കുകയും ഒരാള്‍ പോലും മറുഭാഗത്ത് കൊല്ലപ്പെടാതിരിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം, റഷ്യയുടെ അവകാശവാദം തെറ്റാണെന്നും വാര്‍ത്തകളുണ്ടായി.