ട്രംപിന്റെ വിജയത്തിൽ റിപ്പബ്ലിക്കൻ ക്യാംപ് ആരവം കൊള്ളുമ്പോൾ കേരളത്തിനും ആഹ്ലാദിക്കാം. യുഎസ് ജനപ്രതിനിധി സഭയിലേക്ക് ഇതാദ്യമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലിൽനിന്നു ജയിച്ചുകയറിയത്. അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ആദ്യ വനിതയെന്ന ബഹുമതിയും ഇനി പ്രമീളയ്ക്കു സ്വന്തം. 57% വോട്ടു നേടി പ്രമീള സ്വന്തമാക്കിയ വിജയം അമേരിക്കൻ മാധ്യമങ്ങളും ആഘോഷിക്കുകയാണ്. നിലവിൽ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് അംഗമാണ് ഈ അൻപത്തിയൊന്നുകാരി. അതേസമയം, ന്യൂജഴ്സിയിൽനിന്നു ജനപ്രതിനിധി സഭയിലേക്ക് മൽസരിച്ച മലയാളി പീറ്റർ ജേക്കബ് തോറ്റു.
വർഷങ്ങളായി യുഎസിലുള്ള പ്രമീളയുടെ അച്ഛൻ ജയപാല മേനോനും അമ്മ മായയും പാലക്കാട്ടു നിന്നാണ്. ഇപ്പോൾ ബെംഗളൂരുവിലാണു താമസം. ഇന്ത്യയിലെ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ‘Pilgrimage: One Women's Return To a Changing India’ എന്ന പുസ്തകവും പ്രമീള രചിച്ചിട്ടുണ്ട്. 1995 മുതൽ ഏതാനും വർഷക്കാലം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ എൺപതോളം ഗ്രാമങ്ങളിൽ സഞ്ചരിച്ചു തയാറാക്കിയതാണ് ഈ പുസ്തകം. ആധുനിക ജീവിതം കൈപ്പിടിയിലൊതുക്കുന്നതിനൊപ്പം തന്നെ പാരമ്പര്യവും സംരക്ഷിച്ചുള്ള ഇന്ത്യക്കാരുടെ ജീവിതരീതിയാണ് പുസ്തകത്തിന്റെ പ്രമേയം. കേരളത്തിലെ വികസനപദ്ധതികളെപ്പറ്റിയും ചർച്ച ചെയ്ത പുസ്തകത്തിന് പാശ്ചാത്യലോകത്തും മികച്ച സ്വീകാര്യതയായിരുന്നു.
യുഎസ് പൗരത്വം സ്വീകരിച്ച പ്രമീള ചെന്നൈയിലാണു ജനിച്ചത്. അഞ്ചാം വയസ്സിൽ ഇന്ത്യ വിട്ടു. ഇന്തൊനീഷ്യയിലും സിംഗപ്പൂരിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പതിനാറാം വയസ്സിൽ കോളജ് വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ജോർജ്ടൗൺ സർവകലാശാലയിലെത്തി. നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽനിന്ന് എംബിഎ ബിരുദം നേടിയ പ്രമീള വോൾസ്ട്രീറ്റിൽ സാമ്പത്തിക വിശകലന വിദഗ്ധയായും ജോലി നോക്കി. പക്ഷേ ജോലിയിൽ മാത്രം ഒതുങ്ങിക്കൂടാതെ അമേരിക്കയിലെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളിൽ എഴുത്തിലൂടെയും മറ്റും ഇടപെട്ടു തുടങ്ങി. ഇന്ന് അമേരിക്കയിലെ ഇന്ത്യൻ വംശജരായ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖസ്ഥാനമുണ്ട് പ്രമീളയ്ക്ക്. വർഷത്തിൽ ഒരിക്കലെങ്കിലും ഇവർ ഇന്ത്യയിലേക്കു വരും. യുഎസ് പൗരനായ സ്റ്റീവ് വില്യംസൺ ആണു ഭർത്താവ്. ഒരു മകനുണ്ട്, ജനക്.
സിയാറ്റിലിന്റെ നല്ലൊരു ഭാഗം ഉൾപ്പെടുന്ന ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിലായിരുന്നു പ്രമീള ജനവിധി തേടിയത്. ജനപ്രതിനിധി സഭയിലേക്കു പ്രമീളയ്ക്ക് ഏറെ സാധ്യത കൽപിച്ചിരുന്നു. അതിനു കാരണമായതാകട്ടെ, സിയാറ്റിലിൽ തുല്യവേതനം നടപ്പാക്കാനുള്ള ആവരുടെ ശ്രമങ്ങളും കുടിയേറ്റം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലുള്ള സജീവ ഇടപെടലുമായിരുന്നു. ഡമോക്രാറ്റിക് സ്ഥാനാർഥിയാണെങ്കിലും അവരുടെ പിന്തുണ ഹിലറിയുടെ എതിരാളി ബേണി സാൻഡേഴ്സിനായിരുന്നു.
‘ഹിലറി ക്ലിന്റൻ പൂർണതയുള്ള സ്ഥാനാർഥിയൊന്നുമല്ല. പക്ഷേ, അവർ മികച്ച യോഗ്യതയുള്ളവരാണ്, മിടുക്കിയാണ്...’ എന്നാണ് ഒരു അഭിമുഖത്തിൽ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയെപ്പറ്റി പ്രമീള പറഞ്ഞത്. വേൾഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയിലുണ്ടായ വംശീയവിദ്വേഷത്തെ നേരിടാനുള്ള ശ്രമങ്ങളും പ്രമീളയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഹേറ്റ് ഫ്രീ സോൺ എന്ന സംഘടനയും രൂപീകരിച്ചു. നിലവിൽ ‘വൺഅമേരിക്ക’ എന്ന പേരിലാണ് സംഘടന അറിയപ്പെടുന്നത്.
അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളിലാണ് സംഘട സജീവമായി ഇടപെടുന്നത്. കഴിഞ്ഞവര്‍ഷം ചാംപ്യന്‍ ഓഫ് ചേഞ്ച് ബഹുമതി നല്‍കിയും വൈറ്റ് ഹൗസ് ഇവരെ ആദരിച്ചു. നിശ്ചിത മേഖലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കുള്ളതാണു പുരസ്കാരം. കുടിയേറ്റ ഉദാര നിയമം നടപ്പാക്കാനുൾപ്പെടെ പ്രമീള സ്വീകരിച്ച നടപടികൾ അന്നു പരാമർശിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൻ ലോ സ്കൂളിൽ വിശിഷ്ടാംഗത്വവുമുണ്ട്. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ തന്നെ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോഴിവർ. ഒരാഴ്ച മുൻപ് ‘മനോരമ’ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രമീള പറഞ്ഞതിങ്ങനെ: ‘ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങളുടെ സ്വരം കോൺഗ്രസിൽ മുഴക്കണമെന്ന മോഹമേയുള്ളു...’