പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 48 പേരും മരിച്ചു. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. പോപ് സംഗീതഞ്ജനും നിലവില്‍ പ്രമുഖ ഇസ‌്ലാം മതപ്രഭാഷകനുമായ ജുനൈദ് ജംഷദും കുടുംബവും കൊല്ലപ്പെട്ടവരില്‍ ഉൾപ്പെടുന്നു.
ഖൈബര്‍ പ്രവിശ്യയിലെ ചിത്രാളില്‍ നിന്ന് ഇസ‌്ലാമബാദിലേ്ക്ക് പോയ പാക് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണു തകര്‍ന്നത്. അബോട്ടാബാദിനുസമീപം മലനിരകളിലാണു വിമാനം വീണത്. ആറു ജീവനക്കാരും 42 യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ മൂന്നുപേര്‍ വിദേശികളാണ്.
വിമാനത്തിന്റെ എന്‍ജിന് തകരാറുണ്ടായതായും ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ചെയ്തതിന് പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അപകടത്തിനുപിന്നില്‍ ഭീകര ബന്ധമില്ലെന്നാണ് പാക് അധികൃതര്‍ വ്യക്തമാക്കുന്നത്.
പത്തുവര്‍ഷമാത്രം പഴക്കമുളള വിമാനം മികച്ചരീതിയില്‍ പ്രവര്‍ത്തനക്ഷമായിരുന്നുവെന്നും അപകടകാരണം വ്യക്തമായിട്ടില്ലെന്നും പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ജുനൈദ് ജംഷദും ഭാര്യയും ചിത്രാളില്‍ മതപ്രഭാഷണപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ജുനൈദ് ജംഷദും 2004 ലാണ് സംഗീതം വിട്ട് ഇസ്്ലാം മതപ്രഭാഷണത്തിലേക്ക് തിരിഞ്ഞത്.