ഇസ്‌ലാമാബാദ് ∙ സൈനിക നേതൃത്വത്തിൽനിന്ന് രാഷ്ട്രീയ നേതൃത്വത്തിലേക്ക് അധികം ദൂരമില്ലാത്ത പാക്കിസ്ഥാനിൽ, ഇപ്പോഴത്തെ കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫ് രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന് സൂചന നൽകുന്ന പോസ്റ്ററുകൾ വ്യാപകം. ഈ മാസം 29ന് ജനറൽ റഹീൽ ഷരീഫ് വിരമിക്കാനിരിക്കെയാണ് 2018ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിക്കുമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ വിവിധ പാക്ക് നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
റാവൽപിണ്ടി, കറാച്ചി, ലഹോർ, ക്വേറ്റ, പെഷാവർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള വാചകങ്ങളോട് കൂടിയതാണ് പോസ്റ്ററുകൾ. വിരമിച്ച് രണ്ടു വർഷം പൂർത്തിയാകുന്നതുവരെ സൈനിക മേധാവികൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് നിഷ്കർഷിക്കുന്ന നിയമം, റഹീൽ ഷരീഫിനുവേണ്ടി ഭേദഗതി ചെയ്യണമെന്ന ആവശ്യവും പോസ്റ്ററിൽ ഉയർത്തിയിട്ടുണ്ട്. റഹീൽ തിരഞ്ഞെടുക്കപ്പെട്ടാൽ പട്ടാളവും സർക്കാരും തമ്മിൽ നിലനിൽക്കുന്ന സംഘർഷം വലിയൊരളവുവരെ പരിഹരിക്കാൻ കഴിയുമെന്നും ബാനറുകളിൽ വിശദീകരിക്കുന്നു.
റഹീൽ ഷരീഫിന്റെ പേരിൽ പാക്കിസ്ഥാനിലെങ്ങും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജൂലൈയിൽ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനും മുൻപ് ഫെബ്രുവരിയിൽ, റഹീൽ ഷരീഫ് വിരമിക്കൽ പ്രഖ്യാപിച്ച അവസരത്തിലും കാലാവധി നീട്ടിയെടുക്കണമെന്ന ആവശ്യവുമായി പോസ്റ്ററുകൾ ഉയർന്നിരുന്നു.
മുൻപ് പ്രത്യക്ഷപ്പെട്ടിരുന്ന ബാനറുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർ അജ്‍ഞാതരായിരുന്നെങ്കിൽ, 'മൂവ് ഓൺ പാക്കിസ്ഥാൻ' എന്ന പാർട്ടിയുെട പേരിലാണ് ഇത്തവണ പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. ഫൈസലാബാദിൽനിന്നുള്ള വ്യവസായി മുഹമ്മദ് കമ്രാൻ തുടക്കമിട്ട ഈ പാർട്ടിക്ക് പാക്കിസ്ഥാനിൽ കാര്യമായ ജനപിന്തുണ നേടാനായിട്ടില്ല.
സൈനിക മേധാവി സ്ഥാനത്ത് താൻ കാലാവധി നീട്ടിയെടുക്കില്ലെന്ന് ഈ വർഷം ആദ്യം തന്നെ റഹീൽ ഷരീഫ് പ്രഖ്യാപിച്ചിരുന്നു. തന്റെ മൂന്നുവർഷ കാലാവധി അവസാനിക്കുന്ന നവംബറിൽത്തന്നെ താൻ സ്ഥാനമൊഴിയുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ, 1998നുശേഷം മൂന്നു വർഷം കാലാവധി പൂർത്തിയാക്കുമ്പോൾത്തന്നെ വിരമിക്കുന്ന ആദ്യ സൈനിക മേധാവിയായി റഹീൽ ഷരീഫ് മാറും.