വലിയ നോട്ടുകൾ ഇന്ത്യ അസാധുവാക്കിയതോടെ നേപ്പാളും വിഷമത്തിലായി. നേപ്പാളികളുടെ കൈവശമുള്ള അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. ഇന്ത്യയിൽ ദിവസവേതനത്തിനു ജോലിയെടുക്കുന്ന പതിനായിരക്കണക്കിനു നേപ്പാളി തൊഴിലാളികൾ ഇന്ത്യൻ കറൻസിയിലാണു പണം സൂക്ഷിക്കുന്നത്. ഇന്ത്യയുമായി വ്യാപാരം ചെയ്യുന്നവരുടെ കൈകളിലും വൻതുകയ്ക്കുള്ള അസാധു നോട്ടുകളുണ്ട്. ഇവ മാറ്റിയെടുക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേരുടെ സമ്പാദ്യം മുഴുവനായും നഷ്ടപ്പെടുമെന്നു കഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യത്തിലാണു നേപ്പാളികൾക്കും നോട്ടുകൾ മാറ്റിനൽകാൻ ഇന്ത്യ സൗകര്യം ചെയ്യണമെന്നു പ്രചണ്ഡയുടെ അഭ്യർഥനയുണ്ടായത്. ഇക്കാര്യം ചർച്ചചെയ്യാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയതായി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാൾ സെൻട്രൽ ബാങ്കായ നേപ്പാൾ രാഷ്ട്ര ബാങ്കും ഇന്ത്യ നിരോധിച്ച നോട്ടുകളുടെ കൈമാറ്റം വിലക്കിയിരുന്നു.