''ഈ നാട്ടിലെ പെൺകുട്ടികൾ ദുർബലരാണ് അമ്മമാർ ധീരകളും''. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന നെഞ്ചുറപ്പുള്ള അമ്മമാരുള്ളതുകൊണ്ടാണ് അവരുടെ പെൺമക്കൾ കന്യകമാരായിരിക്കുന്നത്. പെൺമക്കളെ ലാക്കാക്കി പാഞ്ഞടുക്കുന്ന കാമക്കണ്ണുകൾക്കു മുന്നിൽ സ്വന്തം ശരീരം അനാവൃതമാക്കി ആ അമ്മമാർ സംരക്ഷിക്കുന്നത് ജന്മം നൽകിയ പെൺകുഞ്ഞുങ്ങളുടെ ശരീരത്തേയാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലാത്ത നാട്ടിൽ ഈ അമ്മമാരെങ്കിലും അപാര ധൈര്യം കാട്ടിയേ പറ്റൂ.
ഇത് ഉത്തരകൊറിയയിലെ പെൺസങ്കടങ്ങളുടെ കഥ. പത്തുമാസം നൊന്തുപെറ്റ കുഞ്ഞുങ്ങൾ ലൈംഗിക അടിമകളാവാതിരിക്കാൻ ആ അമ്മമാർ കാട്ടുന്ന അപാര ത്യാഗത്തിന്റെ കഥ ലോകമറിഞ്ഞത് ഒരുമനുഷ്യാവകാശപ്രവർത്തകയുടെ നാവിൽ നിന്നാണ്. ഇയോൻമി പാർക്ക് എന്ന യുവതിയെ മനുഷ്യാവകാശപ്രവർത്തകയെന്നോ അഭയാർഥിയെന്നോ നിങ്ങൾക്കു വിളിക്കാം. കലങ്ങിയ കണ്ണുകളോടെ വിതുമ്പുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു തീർത്ത അനുഭവങ്ങൾ കണ്ണുകൾ നിറഞ്ഞൊഴുകാതെ കേട്ടുനിൽക്കാനാവില്ല.
കേവലം രണ്ടുദിവസം കൊണ്ട് 17 മില്യണിലധികം കാഴ്ചക്കാരുണ്ടായ വിഡിയോയാണിത്. കനൽപോലെ പൊള്ളുന്ന അനുഭവങ്ങൾ കണ്ണുതോരാതെയാണ് അവൾ പങ്കിടുന്നത്. മൊബൈലും ഇന്റർനെറ്റും സിനിമയും വാർത്തയുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അവൾ പറഞ്ഞാൽ ഒരു പക്ഷെ നമുക്കൊന്നും അതു ദഹിച്ചുവെന്നു വരില്ല. വിരൽത്തുമ്പിൽ വാർത്തയും വിനോദങ്ങളുമെത്തുന്നത്ര സൗകര്യത്തിൽ ജീവിക്കുന്ന നമുക്കു സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു രാജ്യത്തിന്റെ പ്രതിനിധിയാണവൾ.
കേവലം ഒരു പെണ്ണിന്റെ കണ്ണീരായി അവളുടെ സംസാരത്തെ വിലകുറച്ചു കാണരുത്. ഒരു ഏകാധിപതിയുടെ ക്രൂരതയുടെ തിക്തഫലങ്ങളനുഭവിക്കുന്ന ഒരു ജനതയുടെ പ്രതീകമാണവൾ. നോർത്തുകൊറിയയിൽ നിന്നു പലായനം ചെയ്തതും. അതിനു സഹായിച്ച ചൈനീസ് ബ്രോക്കർ 13 വയസ്സുകാരിയായ തന്റെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ അമ്മ അതു തടഞ്ഞത് അമ്മയുടെ ശരീരം അയാൾക്കു നൽകിക്കൊണ്ടായിരുന്നുവെന്നും പറഞ്ഞ് അവൾ നെഞ്ചുപൊട്ടിയാണ് കരയുന്നത്. ഉത്തര കൊറിയയിൽ നിന്നു രക്ഷപെട്ട അച്ഛൻ തന്റെ 14–ാം വയസ്സിലാണ് ചൈനയിൽവെച്ച് മരണപ്പെട്ടതെന്നും. ഉറക്കെയൊന്നു കരയാൻ പോലും സ്വാതന്ത്ര്യമില്ലാതെ വെളുപ്പിനെ മൂന്നുമണിക്ക് അതീവ രഹസ്യമായി അച്ഛന്റെ സംസ്കാരച്ചടങ്ങുകൾ നടത്തേണ്ടി വന്നുവെന്നും പറയുമ്പോൾ ഏങ്ങലടിച്ച് അവൾ കരയുന്നുണ്ടായിരുന്നു. അച്ഛന്റെ മരണദിവസം കരയാൻ തനിക്കു ഭയമായിരുന്നെന്നും. കരഞ്ഞാൽ ഉത്തരകൊറിയയിലേക്കു വീണ്ടും തിരിച്ചയക്കപ്പെടുമെന്നു ഭയപ്പെട്ടിരുന്നെന്നും അവൾ പറയുന്നു.
ഓർമ്മവെച്ച കാലം മുതൽ ഉത്തര കൊറിയയിൽ നിന്നു രക്ഷപെട്ട ദിവസംവരെയുള്ള നടുക്കുന്ന അനുഭവങ്ങൾ അവൾ പങ്കുവെയ്ക്കുന്നതിങ്ങനെ. ഒരേയൊരു ചാനൽ മാത്രമാണ് അവിടെയുള്ളത്. പത്രം, സിനിമ, പുസ്തകങ്ങൾ ഇവയൊന്നുമില്ല. പ്രണയത്തെക്കുറിച്ചോ സ്വാതന്ത്ര്യത്തെക്കുറിച്ചോ അവിടെ ആരും സംസാരിക്കാറില്ല. എന്തിന് പിറുപിറുക്കുക പോലും ചെയ്യരുതെന്ന് എന്റെ അമ്മ എന്നോടു പറയുമായിരുന്നു. ഇനി ഞൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ പോലും ഭരണാധികാരികൾ അറിയുമോയെന്ന ഭയത്തോടെയാണ് ഞാൻ ഓരോ നിമിഷവും ജീവിച്ചത്. മനസ്സിലുള്ളത് പറയാനോ പ്രവർത്തിക്കാനോ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോയുള്ള സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒന്നുമാത്രം ഏകാധിപതിയെ അനുസരിക്കാനുള്ള ബ്രെയിൻവാഷിങ്.
അനുവാദമില്ലാതെ ഒരു അന്താരാഷ്ട്ര ഫോൺകോൾ ചെയ്താൽ ജനങ്ങളെ വധിക്കുന്ന രാജ്യത്തെ ജീവിതം എത്രഭയാനകമാണെന്ന് ഒന്നോർത്തു നോക്കൂ.. എനിക്കു ഒൻപതുവയസ്സുള്ളപ്പോഴാണ് എന്റെ സുഹൃത്തിന്റെ അമ്മ വധിക്കപ്പെട്ടത്. ഒരു ഹോളിവുഡ് ചിത്രം കണ്ടു എന്നതാണ് അവർ ചെയ്ത കൊടിയകുറ്റം. ഏകാധിപതിയുടെ ഭരണത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച കുടുംബത്തിന്റെ മൂന്നുതലമുറയെയാണ് അധികാര വർഗ്ഗം കൊലപ്പെടുത്തിയത്. എതിർക്കുന്നവരെ തുറങ്കിലടക്കുക അല്ലെങ്കിൽ കൊലപ്പെടുത്തുക അതാണ് ഭരണവർഗ്ഗം പിന്തുടരുന്ന രീതി.
ഉത്തര കൊറിയയിൽ നിന്ന് രക്ഷപെട്ടുവരുന്നവർ അഭയംതേടുന്നത് ചൈനയിലാണ്. അവിടെയും അവർക്കു രക്ഷയില്ല. 300,000 അധികം അഭയാർഥികൾ ചൈനയിൽ അഭയംപ്രാപിച്ചിട്ടുണ്ട് 70 ശതമാനത്തിലധികം സ്ത്രീകളും ഇരകളാക്കപ്പെടുന്നവരാണ്. 200 ഡോളറിനു വരെ വിൽക്കപ്പെട്ട പെൺശരീരങ്ങൾ അക്കൂട്ടത്തിലുണ്ട്. അഭയാർഥികളായ ഞങ്ങൾക്ക് വഴികാട്ടിയത് നക്ഷത്രങ്ങളായിരുന്നു. സ്വാതന്ത്രത്തിന്റെ ആകാശങ്ങൾ കാണിച്ച് അവർ ഞങ്ങൾക്കു വഴികാട്ടികളായി.
എന്നെങ്കിലും ഉത്തരകോറിയയിലേക്കു തിരിച്ചു പോകേണ്ടി വന്നാൽ സ്വയം അവസാനിപ്പിക്കാനായി കത്തികൾ കൈയിൽ കരുതിയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. കാരണം ഞങ്ങൾക്കും ആഗ്രഹമുണ്ട് മനുഷ്യരെപ്പോലെ ജീവിക്കണമെന്ന്. ചിലപ്പോൾ ആളുകളെന്നോടു ചോദിക്കാറുണ്ട് എങ്ങനെയാണ് ഉത്തരകൊറിയയിലെ ജനങ്ങളെ സഹായിക്കേണ്ടതെന്ന് അവർക്കു ഞാൻ മൂന്നു നിർദേശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു.
1. വിദ്യാഭ്യാസം നേടുക. കാരണം ഉത്തരകൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വാർത്തകളെക്കുറിച്ച് ബോധവൽക്കരണം നടത്താൻ വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവ് നിങ്ങളെ സഹായിക്കും.
2. സ്വാതന്ത്ര്യം ആഗ്രഹിച്ച് നിങ്ങളുടെ അരികിലെത്തുന്ന നോർത്തുകൊറിയയിലെ ജനങ്ങളെ പിന്തുണക്കുക. അവരെ സഹായിക്കുക.
3. അഭയാർഥികളെ നോർത്തുകൊറിയയിലേക്കു തിരിച്ചയയ്ക്കുന്നതിൽ നിന്ന് ചൈനയെ പിന്തിരിപ്പിക്കുക.
ഈ മൂന്നുകാര്യങ്ങളെങ്കിലും ചെയ്താൽ ലോകത്തിലെതന്നെ ഇരുട്ടുമൂടിക്കിടക്കുന്ന ഒരു സ്ഥലത്ത് നമുക്ക് നന്മയുടെ പ്രകാശം പരത്താം. ഏഴുദശകങ്ങളായി അനുഭവിക്കുന്ന കഷ്ടതകളിൽ നിന്ന് ഉത്തരകൊറിയൻ ജനതയെ മോചിപ്പിക്കണെന്നും അതിനു എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും. അഭയാർഥികൾക്കു വഴികാട്ടിയായ നക്ഷത്രങ്ങൾ മാത്രമാണ് ഇതുവരെ സങ്കടങ്ങൾ കേൾക്കാനുണ്ടായിരുന്നുവെന്നും. തന്റെ വാക്കുകൾക്ക് ക്ഷമയോടെ കാതോർത്ത പ്രതിനിധികൾക്ക് നന്ദിപറഞ്ഞുകൊണ്ടാണ് അവർ പറഞ്ഞു നിർത്തിയത്.