ടോക്കിയോ ∙ ഉത്തരകൊറിയ പുതിയ ഇനം റോക്കറ്റ് എൻജിൻ പരീക്ഷിച്ചുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹിരാകാശ രംഗത്ത് വിപ്ലവകരമായ സംഭവം എന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ‘മാർച്ച് 18ലെ വിപ്ലവ’മാണ് ഈ പരീക്ഷണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിമ്മിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്നാണ് വിവരം.
രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തിൽ പുതിയ തുടക്കമാണ് ഈ പരീക്ഷണം. ചരിത്രപരമായ സംഭവമാണിതെന്നും കിം ജോങ് ഉൻ പറഞ്ഞു. റോക്കറ്റ് പരീക്ഷണത്തിന്റെ വിജയത്തിന്റെ ഫലം ലോകം വരുംദിവസങ്ങളിൽ കാണുമെന്നും കിം ജോങ് ഉൻ വ്യക്തമാക്കി. പുതിയ എൻജിൻ ഉത്തരകൊറിയയുടെ ബഹിരാകാശ–ഉപഗ്രഹ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് സൂചന. അതേസമയം, യുഎന്‍ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളില്‍ ദക്ഷിണ കൊറിയ ആശങ്ക രേഖപ്പെടുത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ചൈന സന്ദർശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്. പല കാര്യങ്ങളിലും ഉത്തരകൊറിയയ്ക്കു പരോക്ഷ പിന്തുണ നല്‍കുന്ന നിലപാടാണ് ചൈന സ്വീകരിക്കാറുള്ളത്. പുതിയ പരീക്ഷണത്തിന്റെ തുടര്‍ച്ചയായി ഉത്തരകൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയുണ്ട്. ഇതോടെ യുഎസിന്റേതിന് തുല്യമായ ആണവായുധശേഖരം സ്വന്തമാക്കാൻ തങ്ങൾക്കും സാധിക്കുമെന്നാണ് ഉത്തരകൊറിയ കരുതുന്നത്.