പ്യോങ്യാങ്∙ ഉത്തര കൊറിയയിൽ താമസിക്കുന്ന മലേഷ്യൻ പൗരന്മാർ രാജ്യം വിടുന്നതിനു വിലക്ക്. ഫലത്തിൽ മലേഷ്യ – ഉത്തരകൊറിയ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ‘യുദ്ധ’ത്തിൽ മലേഷ്യക്കാരെ ബന്ദികളാക്കിയിരിക്കുകയാണ് ഉത്തരകൊറിയ. ഇതേത്തുടർന്ന് ഉത്തരകൊറിയൻ പൗരന്മാർ രാജ്യം വിടുന്നതു മലേഷ്യൻ സർക്കാരും വിലക്കി. ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അർധ സഹോദരൻ കിങ് ജോങ് നാമിനെ മലേഷ്യയിലെ ക്വാലലംപൂരിൽ വച്ച് കൊലപ്പെടുത്തിയതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
മലേഷ്യയിൽ ഉണ്ടായ സംഭവം ശരിയായ രീതിയിൽ പരിഹരിക്കാതെ മലേഷ്യൻ പൗരന്മാർ രാജ്യംവിട്ടു പോകുന്നതു വിലക്കുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചു അറിയിച്ചു. പിന്നാലെ, ഉത്തരകൊറിയയുടെ എംബസി ജീവനക്കാർ ഉൾപ്പെടെ എല്ലാ പൗരൻമാരും രാജ്യം വിടുന്നത് മലേഷ്യയും വിലക്കി. കിങ് ജോങ് നാമിന്റെ കൊലയാളികൾ മലേഷ്യയിലെ ഉത്തരകൊറിയൻ എംബസിയിൽ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്നാണു നടപടിയെന്ന് മലേഷ്യയും അറിയിച്ചു.